ഒരു ധീരകൃത്യം; കാട്ടുകളളനും യശ:ശരീരനായ സത്യമംഗലം വീരപ്പന്റെ അമ്മാച്ചന്റെ മകനുമാണ് സൂരജ്; ടി.ഒ സൂരജിനെതിരെ രൂക്ഷവിമർശവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.ജയശങ്കർ

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ അറസ്‌റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജിനെതിരെ രൂക്ഷവിമർശവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.ജയശങ്കർ. കാട്ടുകളളനും യശ:ശരീരനായ സത്യമംഗലം വീരപ്പന്റെ അമ്മാച്ചന്റെ മകനുമാണ് സൂരജ് എന്ന് പരിഹസിച്ച ജയശങ്കർ കമഴ്‌ന്ന് വീണാൽ കാൽക്കോടി എന്നായിരുന്നു സർവീസിലുള്ള കാലത്ത് സൂരജിന്റെ പ്രത്യയശാസ്‌ത്രമെന്നും ഇതുപോലുള്ള ഖലന്മാരെ മുക്കാലിയിൽ കെട്ടി അടിക്കാൻ വ്യവസ്ഥയില്ലാത്തതാണ് നാടിന്റെ ശാപമെന്നും ജയശങ്കർ പരിഹസിക്കുന്നു. ഒരു ധീരകൃത്യം എന്ന തലകെട്ടോടുകൂടി തുടങ്ങുന്ന ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
ഒരു ധീരകൃത്യം. പാലാരിവട്ടത്ത് പഞ്ചവടിപ്പാലം പണിത കേസിൽ മുൻ മരാമത്ത് സെക്രട്ടറി ടിഒ സൂരജിനെയും മറ്റു മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. പണിയ്ക്കു മേൽനോട്ടം വഹിച്ച എഞ്ചിനീയർമാരെയും വൈകാതെ പിടികൂടുമെന്നാണ് പ്രതീക്ഷ. കാട്ടുകളളനും യശ:ശരീരനായ സത്യമംഗലം വീരപ്പന്റെ അമ്മാച്ചന്റെ മകനുമാണ് സൂരജ്. കമഴ്ന്നു വീണാൽ കാൽക്കോടി എന്നായിരുന്നു സർവീസിലുളള കാലത്ത് ടിയാന്റെ പ്രത്യയശാസ്ത്രം. മരാമത്ത് സെക്രട്ടറി ആയിരുന്നപ്പോൾ ഓരോ കരാറിനും മൂന്ന് ശതമാനം ആയിരുന്നു കമ്മീഷൻ.ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും ആയിരുന്ന കാലത്ത് വിജിലൻസ് ഇയാളുടെ വീട് റെയ്ഡ് നടത്തി, വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചതിനു കേസും രജിസ്റ്റർ ചെയ്തു. പക്ഷേ പിന്നീട് നടപടി ഉണ്ടായില്ല. സമീപകാലത്ത് ഉദ്യോഗ കാലാവധി പൂർത്തിയാക്കി സർവീസിൽ നിന്ന് വിരമിച്ചു.ഇതുപോലുള്ള ഖലന്മാരെ മുക്കാലിയിൽ കെട്ടി അടിക്കാൻ വ്യവസ്ഥയില്ലാത്തതാണ് നാടിന്റെ നിർഭാഗ്യം' എന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് ഇന്നലെയാണ് അറസ്റ്റിലായത്. ടി.ഒ സൂരജിന് പുറമെ കിറ്റ്‌കോ മുൻ എം.ഡി ബെന്നി പോൾ, നിർമാണക്കമ്പനിയായ ആർ.ഡി.എസ് പ്രൊജക്ട്സ് എം.ഡി സുമിത് ഗോയൽ, ആർ.ബി.ഡി.സി.കെ അസിസ്‌റ്റന്റ് ജനറൽ മാനേജർ പി.ഡി തങ്കച്ചൻ എന്നിവരാണ് അറസ്‌റ്റിലായ മറ്റു പ്രമുഖർ. വിജിലൻസാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. അഴിമതി, വഞ്ചന, ഗൂഡാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ടി. ഒ സൂരജിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു.
സൂരജ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലത്തിന് കരാർ നൽകുന്നത്. എന്നാൽ അന്നത്തെ മന്ത്രിസഭാ തീരുമാന പ്രകാരം ഉത്തരവ് ഇറക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ചോദ്യംചെയ്യലിന് ശേഷം ടി.ഒ സൂരജ് പ്രതികരിച്ചത്. മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെയും നേരത്തെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന് പാലത്തിന്റെ നിര്‍മ്മാണ ചുമതല നല്‍കിയത്. അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ദേശീയ പാതാ വിഭാഗത്തെ ഒഴിവാക്കി സംസ്ഥാന സർക്കാരിന്റെ സ്ഥാപനമായ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനെ കൊണ്ടാണ് പാലം നിർമ്മിച്ചത്. ഇത് അഴിമതിക്ക് വേണ്ടിയാണെന്നാണ് കണ്ടെത്തൽ . ഇബ്രാഹിം കുഞ്ഞിനോട് ഇക്കാര്യം വിജിലൻസ് സംഘം അന്വേഷിച്ചിരുന്നു . ഇത് സംബന്ധിച്ച ഫയൽ പലവട്ടം ഇബ്രാഹിം കുഞ്ഞിന്റെ മുമ്പിൽ വന്നിട്ടുണ്ട്. മന്ത്രിയും ഉദ്യോഗസ്ഥരും കോഴ കൈപറ്റിയിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി. പദധതിയിലെ കരാറുകാരായ ആർ ഡി എസിന്റെയും സുമിത് ഗോയലിന്റെയും ബാങ്ക് അക്കൗണ്ടുകളാണ് വിജിലൻസ് സംഘം പരിശോധിച്ചത്. ഇതിൽ നിന്നാണ് അവർ പണം നൽകിയതിന്റെ കണക്കുകൾ വ്യക്തമായത്.
https://www.facebook.com/Malayalivartha























