രാഹുൽ ഗാന്ധി ഉണരുന്നത് എത്ര മണിക്കാണ് ; നിലമ്പൂർ എം എൽ എ, പി.വി. അൻവറിന്റെ അഭിപ്രായത്തിൽ രാഹുൽ രാവിലെ എട്ടേമുക്കാൽ ആയാലും ഉണരാറില്ല

രാഹുൽ ഗാന്ധി ഉണരുന്നത് എത്ര മണിക്കാണ്? നിലമ്പൂർ എം എൽ എ, പി.വി. അൻവറിന്റെ അഭിപ്രായത്തിൽ രാഹുൽ രാവിലെ എട്ടേമുക്കാൽ ആയാലും ഉണരാറില്ല. ഫെയ്സ്ബുക്കിലൂടെയാണ് അൻവർ ഇക്കാര്യം അറിയിച്ചത്. കഥ ഇപ്രകാരം. നിലമ്പൂരെത്തിയ വയനാട് എം.പി രാഹുൽ ഗാന്ധിയെ കാണാൻ അൻവർ സമയം ചോദിച്ചിരുന്നു. രാവിലെ 8 മണിക്ക് സമയം അനുവദിച്ചിട്ടുള്ളതായി അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് അറിയിപ്പ് കിട്ടി . മമ്പാട് ടാണയിൽ എത്തി കാണണമെന്നാണ് അറിയിച്ചിരുന്നത്. 7:45-ന് തന്നെ അൻവർ മമ്പാട് എത്തി. 8:45 വരെ രാഹുലിനെ കാത്തിരുന്നെങ്കിലും ഉണർന്നിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.
എപ്പോൾ ഉണരും എന്ന് വ്യക്തമായ വിവരം നൽകാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറായില്ലത്രേ. പ്രളയദുരിതം അനുഭവിക്കുന്ന കൈപ്പിനി പ്രദേശത്തുള്ള ജനങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗം 9 മണിക്ക് കൈപ്പിനിയിൽ വച്ച് വിളിച്ചിരുന്നു. പുനർനിർമ്മാണത്തിന്റെ ഭാഗമായി,കൈപ്പിനിയിലെ ബഷീർ എന്ന വ്യക്തിക്കായി നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ ഈ സമയത്ത് തീരുമാനിച്ചിരുന്നു. ഇത് രണ്ടും ഒഴിവാക്കാൻ കഴിയാത്തതിനാൽ അൻവറിന് മമ്പാട് നിന്നും മടങ്ങേണ്ടി വന്നു.
പ്രളയം തകർത്തെറിഞ്ഞ മണ്ഡലമാണ് നിലമ്പൂർ. 61 പേർക്ക് നിലമ്പൂരിൽ ജീവൻ നഷ്ടപ്പെട്ടു.നൂറുകണക്കിനാളുകൾ ഭവനരഹിതരായി .പുനരധിവാസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ,പിന്തുണ അഭ്യർത്ഥിക്കാനാണ് അൻവർ എം.പിയുടെ അപ്പോയിൻമെന്റ് ആവശ്യപ്പെട്ടത്.
ആൾനാശം ഇല്ലാത്ത വണ്ടൂർ മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം രാഹുൽ മമ്പാട് വിളിച്ച് ചേർത്തിരുന്നു. ഏറനാട് മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം അരീക്കോട്ടും വിളിച്ചു .നിലമ്പൂരിൽ ഇത്തരത്തിൽ ഒരു യോഗം വിളിച്ചിട്ടില്ല. കഴിഞ്ഞ തവണ എത്തിയപ്പോൾ ഉൾപ്പെടെ നിലമ്പൂരിലെ സ്ഥിതിഗതികൾ എന്ന നിലയിൽ അദ്ദേഹം അന്വേഷിച്ചില്ലെന്ന പരാതി അൻവറിനുണ്ട് . അതിനാലാണ് ഇത്തവണ മുൻകൂട്ടി അനുവാദം വാങ്ങി അദ്ദേഹത്തെ കാണുവാൻ ശ്രമിച്ചത്. സ്വന്തം മണ്ഡലത്തിൽ നടക്കുന്നത് എന്തെന്ന് എം.പിക്ക് കാര്യമായ ധാരണയില്ലെന്ന് അൻവർ പറയുന്നു . ഉപഗ്രഹങ്ങളായ നേതാക്കൾ പറയുന്നതിൽ മാത്രമായി ജനങ്ങൾ തിരഞ്ഞെടുത്ത എം.പിയുടെ റോൾ ഒതുങ്ങിയിരിക്കുന്നുവെന്നാണ് അൻവറിന്റെ പരാതി .
നിലമ്പൂരിലെ ജനങ്ങളുടെ പ്രശ്നങ്ങൾ എം.പിയുടെ മുന്നിൽ അവതരിപ്പിക്കാനാണ് അദ്ദേഹത്തെ തേടി പോയതെന്ന് പറഞ്ഞ് അൻവർ പിണങ്ങി . നിലമ്പൂരിലെ ജനങ്ങൾ അദ്ദേഹത്തോട് എന്ത് തെറ്റ് ചെയ്തു എന്ന് മനസ്സിലാകുന്നില്ല. മികച്ച ഭൂരിപക്ഷം നൽകിയ നിലമ്പൂരിലെ ജനങ്ങളോട് ധാർമ്മികമായി എം.പിക്ക് യാതൊരുവിധ ബാധ്യതകളുമില്ലേ എന്നും അൻവർ ചോദിച്ചു.
തീർന്നില്ല, രാഹുലിന്റെ അണികളെയും അൻവർ കണക്കിന് ശകാരിച്ചു. ഓഫീസ് ഉദ്ഘാടനം മധുരം വിതരണം ചെയ്ത് ആഘോഷിക്കുന്നവർ ചവിട്ടി നിൽക്കുന്ന മണ്ണിനടിയിൽ കുറച്ച് മൃതദേഹങ്ങൾ കണ്ടെടുക്കാനാകാതെ ബാക്കിയുണ്ടെന്ന കാര്യം മറക്കരുതെന്ന് അൻവർ മുന്നറിയിപ്പ് നൽകി.
രാഷ്ട്രീയം കാണിക്കേണ്ടത് ദുരന്തമുഖത്തല്ലെന്നാണ് അൻവർ പറയുന്നത്. താനുമായുള്ള കൂടിക്കാഴ്ച്ച നടക്കാതെ പോയത് ചില തൽപ്പര കക്ഷികളുടെ ശ്രമങ്ങളുടെ ഭാഗമായാണെന്ന് വ്യക്തമായ ധാരണയുണ്ട്.
https://www.facebook.com/Malayalivartha























