ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് അറിയാത്തവരും ജയിച്ചിട്ടുണ്ട്; ശശി തരൂര്‍ എംപിക്കെതിരെ പരോക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എംപി

ശശി തരൂര്‍ എംപിക്കെതിരെ പരോക്ഷവിമര്‍ശനവുമായി വീണ്ടും കെ മുരളീധരന്‍ എംപി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് വിജയത്തിനു കാരണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് അറിയാത്ത കോണ്‍ഗ്രസ് നേതാവ് എ. ചാള്‍സ് മൂന്ന് തവണ ഇവിടെനിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
മോദി അനുകൂല പരാമര്‍ശം നടത്തിയ തരൂരിനെതിരേ വിമര്‍ശനവുമായി നേരത്തേയും മുരളീധരന്‍ രംഗത്തെത്തിയിരുന്നു. തരൂര്‍ ഇനിയും മോദി സ്‌തുതി തുടര്‍ന്നാല്‍ പരസ്യമായി ബഹിഷ്കരിക്കേണ്ടിവരുമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.
മോദി സ്‌തുതി നടത്തുന്നവരെ തിരുത്താൻ കഴിയില്ലെന്നും അവർ പാർട്ടിയിൽ നിന്നും പുറത്തുപോകണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ നിന്നുമുള്ള ഇരുപത് എം.പിമാരും മോദി വിരുദ്ധ പ്രസ്‌താവന നടത്താൻ ബാധ്യസ്ഥരാണ്. യു.ഡി.എഫ് തോറ്റ ആലപ്പുഴയിൽ പോലും മോദി വിരുദ്ധ നിലപാടാണ് ജനങ്ങൾ സ്വീകരിച്ചത്. ശശി തരൂരിന് മാത്രം ഇതിൽ നിന്നും മാറി നിൽക്കാൻ ആകില്ല. ഇനി കോൺഗ്രസ് ദേശീയ നേതൃത്വം പറയുന്നത് കേൾക്കാൻ കഴിയില്ലെങ്കിൽ അദ്ദേഹം പാർട്ടിയിൽ നിന്നും പുറത്തുപോകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ തരൂരിനെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം ആഞ്ഞടിച്ചിരുന്നു.
ഇടയ്‌ക്ക് മോദിയെ പുകഴ്‌ത്തിയാലേ പിന്നീട് ആരോപണം ഉന്നയിക്കുമ്പോൾ ആളുകൾ വിശ്വാസിക്കൂ എന്നാണ് ചില കോൺഗ്രസ് നേതാക്കളുടെ പുതിയ കണ്ടെത്തൽ. ഇവർക്ക് എന്ത് പറ്റിയെന്നാണ് ഞാൻ ആലോചിക്കുന്നത്. യു.പി.എ സർക്കാരിന്റെ കാലത്ത് നല്ലത് പറയാൻ ഒരു ബി.ജെ.പിക്കാരനും തയ്യാറായില്ല. ചെയ്‌ത നല്ല കാര്യങ്ങളെയെല്ലാം തകർക്കുന്ന രീതിയിലായിരുന്നു പ്രചാരണം. എല്ലാവരും ബഹുമാനിക്കുന്ന മൻമോഹൻ സിംഗിനെ വ്യക്തിപരമായി ആക്ഷേപിക്കാൻ ബി.ജെ.പി തയ്യാറായി. അതുകൊണ്ടാണ് യു.പി.എ സർക്കാർ തോറ്റത്. മോദി സർക്കാരിന്റെ ഭരണത്തിൽ പാളിച്ചയുണ്ടെന്ന് സഖ്യകക്ഷിയായ ശിവസേന പോലും രംഗത്തെത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ പോലും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ഇല്ലാതാക്കുന്ന ബില്ല് വരുമ്പോൾ ഒരു ചർച്ചയും നടന്നിട്ടില്ല. കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന രീതിയിലാണ് കാശ്‌മീരിലെ കാര്യങ്ങൾ. ഇത്രയും ഹീനമായിട്ടാണ് മോദി ഇന്ത്യയിലെ ജനാധിപത്യത്തെ നശിപ്പിച്ചത്. അദ്ദേഹം എന്ത് നല്ല കാര്യമാണ് ചെയ്‌തത്. കുറച്ച് കക്കൂസ് കെട്ടിയതാണോ നല്ല കാര്യമെന്നും ഇതൊക്കെ ഇന്ത്യയിൽ നടക്കുമ്പോൾ എന്ത് സ്‌തുതിയാണ് മോദിയെക്കുറിച്ച് പാടാനുള്ളതെന്നും മുരളീധരൻ ചോദിക്കുന്നു.കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും മോദി വിരുദ്ധ പ്രസ്താവന നടത്തിയാണ് വിജയിച്ചത്. മോദി വിരുദ്ധ രാഷ്ട്രീയ നിലപാടാണ് കേരളത്തിലെ ജനങ്ങൾ സ്വീകരിച്ചത്, യു.ഡി.എഫ് ഭരിച്ച ആലപ്പുഴയിൽ പോലും. കേരളത്തിൽ ഇരുപതിൽ പന്ത്രണ്ട് സീറ്റിലും ബി.ജെ.പിക്ക് കെട്ടിവച്ച കാശ് പോലും പോയി. ഇതൊക്കെ മോദി സ്‌തുതിയ പാടിയത് കൊണ്ട് കിട്ടിയതല്ല. മോദി ജനാധിപത്യ വിരുദ്ധ നടപടികൾ തുടരുന്നിടത്തോളം അദ്ദേഹത്തെ എതിർക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. പാർട്ടി അംഗമായി തുടരുന്നിടത്തോളം കോൺഗ്രസ് ദേശീയ നേതൃത്വം പറയുന്നത് അനുസരിക്കാൻ തയ്യാറാകണം. അല്ലെങ്കിൽ പുറത്തുപോകണം. അല്ലാതെ എന്നെയാരും പഠിപ്പിക്കേണ്ടെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. മോദി സ്‌തുതിയുടെ പേരിൽ മന്ത്രിയാകാമെന്ന് ആരും വിചാരിക്കേണ്ട. കേസ് ഭയന്നിട്ടാണോ ചിലരുടെ മനംമാറ്റമെന്ന് അറിയില്ല. എന്നാൽ കേസിനെ കോടതിയിൽ നേരിട്ട ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും മുരളീധരൻ വ്യക്തമാക്ക്കിയിരുന്നു.
https://www.facebook.com/Malayalivartha























