രാജ്യത്തിന്റെ പ്രതിനിധിയും നായകനുമാണ് മോദി ; വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുമാനം അർഹിക്കുന്നുവെന്ന് ശശി തരൂർ

വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുമാനം അർഹിക്കുന്നു എന്ന പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പ്രധാനമന്ത്രി വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അദ്ദേഹം ബഹുമാനം അർഹിക്കുന്നു. കാരണം, ഇന്ത്യയെയാണ് അദ്ദേഹം അവിടെ പ്രതിനിധീകരിക്കുന്നത്. എന്നാൽ നാട്ടിൽ വരുമ്പോൾ അദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും ശശി തരൂർ പറഞ്ഞു. പുണെയിൽ ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഹൗഡി മോദി’ സംഗമത്തിനു മണിക്കൂറുകൾ മാത്രം അവശേഷിക്കെയാണ് ശശി തരൂരിന്റെ പ്രസ്താവന.
അതേസമയം രാജ്യത്ത് പൊതുഭാഷ വേണമെന്ന ബിജെപി നയത്തെ ശശി തരൂർ രൂക്ഷ ഭാഷയിൽ വിമർശിച്ചു. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന ബിജെപിയുടെ നിലപാട് രാജ്യത്തിന് അപകടകരമാണ് എന്ന് തരൂർ പറഞ്ഞു. ത്രിഭാഷാ സൂത്രവാക്യമാണ് നാം പിന്തുടരേണ്ടത് എന്ന് തരൂർ അഭിപ്രായപ്പെട്ടു. വിവിധ ഭാഷകളിൽ ആശയവിനിമയം നടത്താനുള്ള നൈപുണ്യം നേടേണ്ടത് അത്യാവശ്യമാണെന്നും ഹിന്ദി രാജ്യത്തിന്റെ പൊതുഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോടുള്ള പ്രതികരണമായി ശശി തരൂർ പറഞ്ഞു.
രാജ്യത്തു നടത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങളുടെ പേരിലും ശശി തരൂർ ബിജെപിയെ കടന്നാക്രമിച്ചു. ആൾക്കൂട്ട കൊലപാതകങ്ങൾ ഹിന്ദുക്കൾക്കും ശ്രീരാമനും അപമാനമാണ്. കേരളത്തിൽ താമസിക്കുമ്പോൾ മനുഷ്യർക്കിടയിൽ വിവേചനങ്ങളില്ല. എന്നാൽ മഹാരാഷ്ട്രയിൽ എന്താണ് അങ്ങനെ അല്ലാത്തതെന്നും അദ്ദേഹം ചോദിച്ചു. മറാഠാ രാജാവായ ശിവാജിയുടെ ഭരണത്തിനു കീഴിൽ ആളുകൾ ഒത്തൊരുമയോടെയാണ് ജീവിച്ചത്. പരസ്പരം ബഹുമാനിക്കാനാണ് അദ്ദേഹം പഠിപ്പിച്ചത്. ബിജെപി ഹിന്ദുക്കളെ കുറിച്ചു സംസാരിക്കുന്നത് രാഷ്ട്രീയ പ്രത്യയശാസ്ത്രമായിട്ടാണ്. എന്നാൽ അതിനു യഥാർഥ ഹിന്ദു മതവുമായി യാതൊരു ബന്ധവുമില്ല എന്നും ശശി തരൂർ വ്യക്തമാക്കി.
ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവന വളരെയധികം ചർച്ചകൾക്ക് കാരണമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലായ്‌പ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും പാര്‍ട്ടിക്കു ഗുണം ചെയ്യില്ലെന്നും ചൂണ്ടിക്കാട്ടി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്‌റാം രമേഷാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വിയും മുന്നോട്ട് വന്നു. പിന്നാലെ ശശി തരൂരും ഈ പ്രസ്‌താവനയെ അനുകൂലിച്ച് രംഗത്തെത്തി. എന്നാൽ ശശിതരൂരിന്റെ മോദിയനുകൂല പ്രസ്താവന വിവാദങ്ങൾക്ക് വഴിവച്ചു. തരൂർ ബിജെപി അനുഭാവിയായി എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു.
ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്ക്കെതിരെ കെ.പി.സി.സി ശശി തരൂരിനോട് വിശദീകരണം തേടിയിരുന്നു. അതിന് മറുപടിയായി താന്‍ മോദിയെ സ്തുതിച്ചിട്ടില്ലെന്നും, മോദി വിരുദ്ധ നിലപാടുകള്‍ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു. തന്നെ ഒരു മോദി സ്തുതിപാഠകനായി ചിത്രീകരിക്കുകയാണ് ചിലര്‍ ചെയ്യുന്നതെന്ന് തരൂര്‍ പറഞ്ഞു. എന്നാൽ മോദിയെ താന്‍ സ്തുതിച്ചിട്ടില്ലെന്നും പറഞ്ഞ തരൂര്‍ മോദി ചെയ്ത നല്ല കാര്യങ്ങളെ നല്ലത് എന്ന് പറയുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കി. അങ്ങനെ ചെയ്തെങ്കില്‍ മാത്രമേ അദ്ദേഹത്തെ വിമര്‍ശിക്കാനുമാകൂ എന്ന് പറഞ്ഞ തരൂർ പ്രധാനമന്ത്രിയെ താന്‍ വിമര്‍ശിച്ചതിന്‍റെ പത്തുശതമാനം പോലും കേരള നേതാക്കള്‍ ആരും വിമര്‍ശിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























