ദേശീയ ഗെയിംസ് അഴിമതി; സിബിഐയ്ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ഗണേശും ശിവന്‍കുട്ടിയും തെളിവുകള്‍ നല്‍കും

ദേശീയ ഗെയിംസിന്റെ മറവിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ സിബിഐ തെളിവെടുപ്പ് തുടങ്ങി. അഴിമതി ആരോപണം ഉന്നയിച്ച പൊതു പ്രവര്‍ത്തകരില്‍ നിന്നാണ് സിബിഐ ആദ്യം തെളിവുകള്‍ ശേഖരിക്കുക. കെബി ഗണേശ് കുമാര്‍, വി ശിവന്‍കുട്ടി എന്നീ എംഎല്‍എമാര്‍ അടക്കമുള്ളവരില്‍ നിന്ന് രണ്ട് ദിവസത്തിനകം സിബിഐ കാര്യങ്ങള്‍ തിരിക്കും. ദേശീയ ഗെയിംസിന്റെ മറവില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് സിബിഐക്ക് ലഭിച്ചത് പതിനെട്ട് പരാതികളാണ് ലഭിച്ചത്. കേന്ദ്രഫണ്ടിന്റെ വിനിയോഗത്തിലെ പാളിച്ചകളായതിനാലാണ് സിബിഐ നേരിട്ട് അന്വേഷണം നടത്തുന്നത്.
ഗണേശ് കുമാറിനേയും ശിവന്‍കുട്ടിയേയും സിബിഐ ബന്ധപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാമെന്ന് ഇരുവരും അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ സിബിഐ ഉദ്യോഗസ്ഥരെ കാണാമെന്നാണ് അറിയിച്ചിട്ടുള്ളത്. ഗെയിംസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കൈമാറാമെന്ന് സിബിഐയെ ശിവന്‍കുട്ടി അറിയിച്ചിട്ടുണ്ട്. മുന്‍ കായികമന്ത്രികൂടിയായ ഗണേശനില്‍ നിന്ന് വിലപ്പെട്ട തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിബിഐ. പരാതി നല്‍കിയവരില്‍ നിന്നും മൊഴിയെടുക്കാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്.
ഗെയിംസ് സമാപിക്കുന്നതിനുമുമ്പ് തന്നെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സിബിഐ ഡയറക്ടറേറ്റിന് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഗെയിംസുമായി ബന്ധപ്പെട്ടുയര്‍ന്ന എല്ലാ ആരോപണവും അന്വേഷിക്കും.
ഗെയിംസിന്റെ മറവില്‍ ക്രമക്കേട് നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിബിഐ കൊച്ചി യൂണിറ്റിലാണ് പരാതികള്‍ ലഭിച്ചത്. തുടര്‍ന്ന് പരാതികള്‍ ചെന്നൈ യൂണിറ്റിലേക്കയച്ചു. ചെന്നൈ യൂണിറ്റില്‍ നിന്ന് സിബിഐ ഡയറക്ടറേറ്റിലേക്കയച്ച പരാതികള്‍ പരിശോധിച്ചശേഷം ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ആന്വേഷണം ആരംഭിച്ചിരിക്കുന്നത്. നാഷണല്‍ ഗെയിംസുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേട് നടന്നുവെന്നാണ് പാരാതികളുടെ ഉള്ളടക്കം.
കായിക സംഘടനകള്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ തുടങ്ങിയവരില്‍ നിന്നും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുവെന്നാണ് സിബിഐ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഗെയിംസ് നടത്തിപ്പ് സംബന്ധിച്ച പരാതികളും ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങളും പത്രവാര്‍ത്തകളും സംഘാടക സമിതിയില്‍ നിന്ന് പിന്മാറിയ ജനപ്രതിനിധികളുടെ ആരോപണങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. കൂടുതല്‍ വ്യക്തത വരുത്താനാണ് എംഎല്‍എമാരില്‍ നിന്ന് മൊഴിയെടുക്കുന്നത്. അന്വേഷണം വഴിതെറ്റാതിരിക്കാന്‍ ഭരണപക്ഷത്തിലെ എംഎല്‍എമാരില്‍ നിന്ന് ഉടന്‍ തെളിവെടുക്കില്ല. രേഖകള്‍ പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷം അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഈ എംഎല്‍എമാരേയും തെളിവെടുപ്പിക്കലിന് വില്‍പ്പിക്കാനാണ് സാധ്യത.
കോണ്‍ഗ്രസിന്റെ കെ മുരളീധരന്‍, പാലോട് രവി എന്നീ എംഎല്‍എമാരും ദേശീയ ഗെയിംസിനെതിരെ ആക്ഷേപങ്ങള്‍ ഉന്നയിച്ചിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ദേശീയ ഗെയിംസ് നടത്തിപ്പിന് കേന്ദ്രഫണ്ട് വിനിയോഗിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഗെയിംസ് നീട്ടിക്കൊണ്ടുപോയി കൂടുതല്‍ അഴിമതിക്ക് കളമൊരുക്കാനായിരുന്നു ചിലര്‍ ശ്രമിച്ചതെന്ന് സിബിഐ കരുതുന്നുണ്ട്. ഗെയിംസ് സമാപിച്ചാലുടന്‍ അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത. നേരത്തെ അന്വേഷണം പ്രഖ്യാപിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് പരാതി ലഭിച്ച ഉടനെ ഫാക്ട് ഫൈന്‍ഡിങ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ദേശീയ ഗെയിംസ് നടത്തിപ്പില്‍ വ്യാപക അഴിമതി നടന്നുവെന്ന് ഇന്റലിജന്‍സ് ബ്യൂറോയും (ഐബി) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടും സിബിഐ പരിശോധിക്കും.
അതേ സമയം എല്ലാം ചെയ്തത് വിജയകുമാറും ഗണേശ് കുമാറുമാണെന്ന ആരോപണവുമായി കായികമന്ത്രി രംഗത്തെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























