സിലിയുടെ മരണത്തിന് പിന്നാലെ നിർബന്ധിച്ച് ഫോട്ടോയെടുത്തത് ഇവരുടെ ഉറ്റ ബന്ധു... ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതിരിക്കാൻ വാശിപിടിച്ചത് ഷാജുവിന്റെ വീട്ടുകാര്‍

നാടിനെ നടുക്കിയ കൂടത്തായി മരണപരമ്ബരയില്‍ സിലിയുടെ മരണശേഷം ആഭരണങ്ങള്‍ കാണാതായതില്‍ ദുരൂഹതയെന്ന് ബന്ധുക്കളും ആരോപിച്ചു. വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണാഭരണങ്ങളില്‍ ഒരു മാല മാത്രമാണ് അവശേഷിച്ചത്. ആഭരണങ്ങള്‍ ജോളി കൈവശപ്പെടുത്തിയോയെന്ന സംശയമാണ് ബന്ധുക്കളില്‍ പലര്‍ക്കുമുള്ളത്. 2001 ജനുവരി 13ന് ഷാജുവുമൊത്തുള്ള വിവാഹ സമയത്ത് സിലിയ്ക്കുണ്ടായിരുന്നത് 50 പവനോളം സ്വര്‍ണാഭരണങ്ങളാണ്. 2016 ല്‍ മരിക്കുമ്ബോള്‍ അവശേഷിച്ചത് ഒരു മാല മാത്രം. ആഭരണങ്ങള്‍ പണയം വയ്ക്കുകയോ വില്‍ക്കുകയോ ചെയ്യേണ്ട ആവശ്യം ഷാജുവിന്റെ കുടുംബത്തിനില്ല. പിന്നെ അവ എവിടെപ്പോയെന്ന ചോദ്യത്തിന് ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ കോടഞ്ചേരിയിലെ ധ്യാനകേന്ദ്രത്തിന് സിലി നല്‍കിയെന്നായിരുന്നു ഷാജുവിന്റെ മറുപടി. എന്നാല്‍ ഈ മറുപടിയില്‍ സിലിയുടെ ബന്ധുക്കള്‍ തൃപ്തരല്ല. സിലിയുടെ ആഭരണങ്ങള്‍ ആരാണ് കൈവശപ്പെടുത്തിയതെന്ന് അറിയണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം സിലിയുടെ സംസ്‌കാര ചടങ്ങുകളുടെ ഫോട്ടോ എടുക്കുന്നതിന് വീട്ടുകാര്‍ താല്‍പര്യം കാണിച്ചില്ലെന്ന് ബന്ധു. ഫോട്ടോഗ്രാഫറെ ഏല്‍പ്പിക്കുന്നവര്‍ പണം കൊടുക്കേണ്ടിവരുമെന്ന് ഷാജുവിന്റെ പിതാവ് സഖറിയാസ് പറഞ്ഞപ്പോള്‍ പൊന്നാമറ്റം കുടുംബക്കാര്‍ കൊടുത്തില്ലെങ്കില്‍ തങ്ങള്‍ കൊടുക്കുമെന്ന് പറഞ്ഞതായി ബന്ധു വി.ഡി.സേവ്യര്‍ പറഞ്ഞു. സേവ്യറിന്റെ നിര്‍ബന്ധപ്രകാരമാണ് ചടങ്ങുകളുടെ ഫോട്ടോ എടുത്തത്. ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ സംസ്‌കാര ചടങ്ങുകളുടെ ഫോട്ടോയും എടുത്തിട്ടില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതിരിക്കാനും ഷാജുവിന്റെ വീട്ടുകാര്‍ വാശി പിടിച്ചെന്നും സേവ്യര്‍ പറയുന്നു..
https://www.facebook.com/Malayalivartha























