കൂടത്തില്‍ കേസ്; കരമന കൂടത്തില്‍ വീട്ടിലെ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരും കൂട്ടാളികളും ചേര്‍ന്ന് ഭൂമി തട്ടിയെടുത്തെന്ന ആരോപണത്തിന് പിന്നാലെ ഒരു ഡിവൈ.എസ്.പിയും കുരുക്കില്‍

കരമന കൂടത്തില്‍ വീട്ടിലെ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരും കൂട്ടാളികളും ചേര്‍ന്ന് ഭൂമി തട്ടിയെടുത്തെന്ന ആരോപണത്തിന് പിന്നാലെ ഒരു ഡിവൈ.എസ്.പിയും കുരുക്കില്‍. കൂടത്തില്‍ വീട്ടിലെ ഭൂമി രവീന്ദ്രന്‍ നായരില്‍ നിന്ന് ഡിവൈ.എസ്.പി ചുളുവിലയ്ക്ക് വാങ്ങിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് പൊലീസ്. വിലയ്ക്ക് വാങ്ങിയതാണെങ്കിലും കുറഞ്ഞവിലയ്ക്ക് ഭൂമി സ്വന്തമാക്കിയതാണ് ഡി.വൈ.എസ്.പിയെ വെട്ടിലാക്കിയതെന്നാണ് വിവരം. കൂടത്തില്‍ വീടിന്റെ വകയായിരുന്ന നേമത്തെ വസ്തുവില്‍ നിന്ന് 7.5 സെന്റ് സ്ഥലമാണ് ഡിവൈ.എസ്.പി വാങ്ങിയത്. രവീന്ദ്രന്‍ നായര്‍ തെറ്റിദ്ധരിപ്പിച്ച് ഡിവൈ.എസ്.പിക്ക് ഭൂമി വിറ്റതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. രണ്ടുദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.
നഗരത്തിലെ പല സ്റ്റേഷനുകളിലും സി.ഐയായി ജോലി നോക്കുകയും അടുത്തിടെ സ്ഥാനക്കയറ്റം ലഭിച്ച് ഡിവൈ.എസ്.പിയാകുകയും ചെയ്ത ഓഫീസറാണിത്. കേസില്‍ പരാതിക്കാരിയായ പ്രസന്നകുമാരിയുടെ മകന്‍ പ്രകാശിനെ എതിര്‍കക്ഷിയാക്കി കൂടത്തില്‍ തറവാട്ടില്‍ ഏറ്റവും അവസാനം മരണപ്പെട്ട ജയമാധവന്‍ നായരും കുടുംബാംഗങ്ങളും പരാതി നല്‍കുകയും പിന്നീട് അദാലത്തിലൂടെ തീര്‍പ്പാക്കുകയും ചെയ്തശേഷം ഭാഗം വച്ചതില്‍പ്പെട്ട സ്ഥലമാണിത്. 2013ല്‍ നല്‍കിയ ഈ പരാതി തന്നെ സംശയത്തിന്റെ നിഴലിലാണ്. രവീന്ദ്രന്‍നായര്‍ ജയമാധവനെയും മറ്റും തെറ്റിദ്ധരിപ്പിച്ച് ഭൂമി തട്ടിയെടുക്കാന്‍ വേണ്ടി ഉണ്ടാക്കിയ പരാതിയാണോ എന്നാണ് സംശയം. ഇക്കാര്യത്തെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 2017ലാണ് ജയമാധവന്‍ നായര്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്.
കൂടത്തില്‍ വീട്ടിലെ സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രയവിക്രയം നടന്ന ഭൂമി ഇടപാടുകളെപ്പറ്റി പൊലീസ് നടത്തിവരുന്ന അന്വേഷണത്തിലാണ് ഡിവൈ.എസ്.പിയും കൂടത്തിലെ വസ്തു സ്വന്തമാക്കിയതായി വെളിപ്പെട്ടത്. ഇതോടൊപ്പം നഗരത്തിലെ വിവിധ വില്ലേജുകളില്‍ കൂടത്തില്‍ തറവാടുവക (ഉമാമന്ദിരം) വസ്തുക്കള്‍ വിറ്റഴിച്ചതിന്റെ കണക്കുകളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. മണക്കാട് വില്ലേജില്‍ 18ഉം നേമത്ത് ഒന്നും പാല്‍ക്കുളങ്ങരയില്‍ രണ്ടും തൈക്കാട് മൂന്നും വസ്തു ഇടപാടുകള്‍ നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവ വാങ്ങിയവരുടെയും ഇടനിലക്കാരും സാക്ഷികളുമായവരുടെയും വിവരങ്ങള്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്. ഏതാനും ദിവസങ്ങള്‍ക്കകം കൂടത്തില്‍ തറവാട്ടുവക സ്വത്തുക്കളുടെയും വിറ്റഴിച്ചവയുടെയും കൃത്യമായ കണക്കുകള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി ഡിവൈ.എസ്.പിയില്‍ നിന്നും സംഘം വിവരങ്ങള്‍ തേടിയേക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയാറാകുന്നില്ല.
കൂടത്തില്‍ വീട്ടിലെ സ്വത്ത് തട്ടിപ്പ് പരാതിയിലും ദുരൂഹ മരണങ്ങളിലും കൂടത്തായി മോഡല്‍ അന്വേഷണമാണ് നടക്കുന്നതെങ്കിലും അന്വേഷണ സംഘത്തില്‍ മതിയായ പൊലീസുകാരില്ലെന്ന് ആക്ഷേപം. ആകെ പത്തുപേരാണ് ഇപ്പോള്‍ സംഘത്തിലുള്ളത്. അതുകൊണ്ടുമാത്രം അന്വേഷണം കാര്യമായി മുന്നോട്ടുകൊണ്ടു പോകാനാവില്ലത്രേ. വിവരങ്ങള്‍ ശേഖരിക്കുന്നതിനും തെളിവെടുക്കുന്നതിനും പ്രതികളെന്ന് സംശയിക്കുന്നവരെ നിരീക്ഷിക്കുന്നതിനുമെല്ലാം അന്വേഷണ സംഘത്തിലെ അംഗബല കുറവ് തടസമാകുന്നുണ്ട്.
സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പത്തംഗ സംഘം കേസ് അന്വേഷിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ളതും പല കാലഘട്ടങ്ങളിലായി നടന്നതുമായ ഇടപാടുകളുടെ രേഖകള്‍ ശേഖരിക്കാനും തിരിമറികള്‍ കണ്ടെത്താനും സമയമെടുക്കും. റവന്യു - സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും ഇടപാടുകളുടെ തെളിവുകള്‍ ശേഖരിക്കണം. സാക്ഷികളായവരെ നേരില്‍ കണ്ട് അന്വേഷിക്കണം. വസ്തു ഇടപാടുകളുടെ സാമ്ബത്തിക ഉറവിടം, ഇടപാടുകള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങളും കണ്ടെത്തണം. ഇതിനെല്ലാംകൂടി പത്തംഗ സംഘംകൊണ്ട് മതിയാവില്ലെന്നാണ് വിലയിരുത്തല്‍.
കൂടത്തില്‍ വീട്ടിലെ മരണങ്ങളുമായി ബന്ധപ്പെട്ട് നഗരസഭയിലെ മരണ രജിസ്ട്രേഷന്‍ വിവരങ്ങള്‍, ജയമാധവന്റെ രാസപരിശോധനാ ഫലം തുടങ്ങിയ കാര്യങ്ങള്‍ക്കായി നഗരസഭ, ഫോറന്‍സിക് മേധാവിയുടെ ഓഫീസ് എന്നിവിടങ്ങളില്‍ കയറിയിറങ്ങുകയാണ് ഇപ്പോള്‍ അന്വേഷണ സംഘം. വിവരങ്ങള്‍ ചോര്‍ത്തി നല്‍കാത്തവരും വിശ്വസ്തരുമായവരെ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്താവൂ എന്ന് നിര്‍ദ്ദേശമുള്ളതിനാല്‍ തോന്നുംപടി ആളെക്കൂട്ടാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥര്‍.
കൂടത്തില്‍ വീട്ടിലെ സ്വത്ത് വീതം വയ്ക്കലും മരണങ്ങളും സംശയാസ്പദമാണെന്നും കേസെടുത്ത് അന്വേഷിക്കണമെന്നും ജില്ലാ ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തിട്ടും ഒരുവര്‍ഷത്തോളം നടപടിയെടുക്കാതിരുന്ന കരമന സ്റ്റേഷനിലെ ചില പൊലീസുകാരുടെ നിലപാടും ചോദ്യം ചെയ്യപ്പെടുകയാണ്. കൂടത്തില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് ചില വിവരങ്ങള്‍ ശേഖരിച്ച് നല്‍കുന്നതില്‍ കാട്ടുന്ന അലംഭാവവും പൊലീസിന്റെ നീക്കങ്ങള്‍ രവീന്ദ്രന്‍നായര്‍ അറിയുന്നതുമൊക്കെയാണ് സംശയത്തിന് കാരണം. അന്വേഷണ സംഘം ഇക്കാര്യങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുന്നുണ്ട്. കോടതി ജീവനക്കാരനാകുന്നതിന് മുമ്ബ് രവീന്ദ്രന്‍ നായര്‍ പൊലീസുകാരനായിരുന്നു. ആ വഴിക്ക് ചില ബന്ധങ്ങള്‍ ഇപ്പോഴുമുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
2018 ഒക്ടോബര്‍ 8ന് ജില്ലാ ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ ഒരുവര്‍ഷമായിട്ടും കരമന പൊലീസ് കാര്യമായ നടപടിയെടുത്തില്ലെന്ന ആക്ഷേപമുയര്‍ന്നിരുന്നു. ജയമാധവന്റെ മരണവുമായി ബന്ധപ്പെട്ട് രവീന്ദ്രന്‍ നായരുടെ മൊഴികളിലുള്ള വൈരുദ്ധ്യം കരമന പൊലീസ് ആദ്യഘട്ടത്തില്‍ പരിശോധിച്ചിരുന്നില്ല. ജയമാധവന്‍ പരിക്കേറ്റനിലയില്‍ കണ്ടെത്തിയതായി പറയപ്പെടുന്ന മുറി സീല്‍ ചെയ്ത് ഫോറന്‍സിക് പരിശോധയ്ക്ക് വിധേയമാക്കാനും തയാറായില്ല. രവീന്ദ്രന്‍നായര്‍ നിര്‍ദ്ദേശിച്ചവരെ മാത്രം കേസില്‍ സാക്ഷികളാക്കിയെന്ന ഗുരുതര ആരോപണവും ഉയരുന്നുണ്ട്. ഇതെല്ലാം മന:പൂര്‍വം വരുത്തിയ വീഴ്ചകളാണോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
അതേസമയം മൃതദേഹങ്ങള്‍ ദഹിപ്പിച്ചതിനാല്‍ ശാസ്ത്രീയ തെളിവു ശേഖരണം നടക്കില്ല. രണ്ടുപേരുടെയും സംസ്കാരം നടത്തിയത് സ്വത്ത് തട്ടിയെടുത്തെന്ന് ആരോപണം നേരിടുന്ന കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരായിരുന്നു. അതിനാല്‍ പരമാവധി മൊഴികളും സാഹചര്യത്തെളിവുകളും ആദ്യഘട്ടത്തില്‍ ശേഖരിക്കാനാണ് നീക്കം. വ്യാജ വില്‍പ്പത്രത്തിലൂടെ സ്വത്തുതട്ടിയെടുത്തെന്നും സ്വത്തിന്റെ അവകാശികളായിരുന്ന കുടുംബത്തിലെ ഏഴ്പേരുടെ മരണത്തില്‍ ദുരൂഹതയെന്നുമാണ് പരാതി. എന്നാല്‍ സ്വത്ത് തട്ടിയെടുത്തതില്‍ മാത്രമാണ് കരമന പൊലീസ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























