വിഷമോ വീഴ്ചയോ കൊലപാതകമോ? സര്‍വ സ്വത്തിനുടമയും സകലകലാ വല്ലഭനുമായിരുന്ന ജയമാധവന്‍ നായരുടെ മരണം കൂടുതല്‍ ദുരൂഹതയിലേക്ക്; വീട് പോലും നാടക ക്യാമ്പാക്കിയ ജയമാധവന്‍ നായര്‍ തലയിടിച്ച് വീണുവെന്ന് പറഞ്ഞാല്‍; ഫോറന്‍സിക് പരിശോധനാഫലം വിരല്‍ ചൂണ്ടുന്നത്...

തിരുവനന്തപുരം കരമനയിലെ കൂടം തറവാട്ടിലെ കാരണവരായ ജയമാധവന്‍നായരുടെ മരണം ദുരൂഹതയിലേക്ക് നീങ്ങുകയാണ്. മറ്റ് കാരണവന്‍മാരുടെ ദുരൂഹ മരണത്തെത്തുടര്‍ന്ന് എല്ലാ സ്വത്തുക്കളും വന്നുചേര്‍ന്ന ജയമാധവന്‍ നായര്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരനായിരുന്നു. ഒപ്പം സകലകലാ വല്ലഭനുമായിരുന്നു. കളകളോടും കലാകാരന്‍മാരോടും വലിയ ആദരവുണ്ടായിരുന്ന ജയമാധവന്‍നായര്‍ നല്ലൊരു ഹാസ്യനടനും കൂടിയായിരുന്നു. നര്‍മരംഗങ്ങള്‍ കൈയടക്കത്തോടെ കൈകാര്യംചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സരസനായ വ്യക്തി. നാടക പരിശീലനത്തിന് പോലും തന്റെ തറവാട് മാറ്റിയിരുന്നു. 1971ല്‍ അമച്വര്‍ നാടക അവതരണത്തിനായി കൂടത്തില്‍ സംഘടിപ്പിച്ച ഉമാമന്ദിരത്തിലെ നാടക പരിശീലനം പ്രമുഖ സീരിയല്‍ നടനും അയല്‍വാസിയുമായ കാലടി ജയന്‍ ഓര്‍ത്തെടുക്കുകയാണ്.
ഉമാമന്ദിരത്തില്‍നിന്നു വിളിപ്പാടകലെയാണ് കാലടി ജയന്റെ വീടായ പൈലിങ്ങല്‍. കുട്ടിക്കാലം മുതലേ പരിചയമുള്ള കുടുംബം. ഒറ്റപ്പെട്ട ജീവിതം നയിച്ച് ദുരൂഹമായി മരണപ്പെട്ടുവെന്ന് പറയപ്പെടുന്ന ജയമാധവന്റെ ഭൂതകാലം ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നതില്‍ നിന്നു വ്യത്യസ്തമായിരുന്നു. ചെറുപ്പകാലത്ത് അയല്‍വാസികളുമായി അദ്ദേഹം നല്ല ബന്ധം പുലര്‍ത്തിയിരുന്നു. നാടകാവതരണത്തിനു മുന്‍കൈയെടുത്തത് കിളി ചേട്ടന്‍ എന്നു വിളിപ്പേരുള്ള ജയമാധവനായിരുന്നു.
അദ്ദേഹത്തിന്റെ പിതൃസഹോദരനായ ഗോപിനാഥന്‍ നായരാണ് നാടക പരിശീലനത്തിന് ഉമാമന്ദിരത്തില്‍ അവസരം നല്‍കിയത്. ഗോപിനാഥന്‍നായരുടെ മകള്‍ ജയശ്രീക്ക് ട്യൂഷന്‍ എടുത്തിരുന്നു. മിടുക്കിയായ കുട്ടി. ഡിഗ്രിക്കു മുമ്പേ പഠനം നിര്‍ത്തി. പിന്നെ വീട്ടില്‍ ഒതുങ്ങി. പെട്ടെന്നായിരുന്നു ജയശ്രീയുടെ മരണം. മാതാപിതാക്കള്‍ ജീവിച്ചിരിക്കെയാണ് മകള്‍ മരിച്ചത്. അതിനു ശേഷമാണ് ഗോപിനാഥന്‍നായര്‍ മരിച്ചത്. നല്ല സുഹൃദ്‌വലയമുണ്ടായിരുന്ന ഗോപിനാഥന്‍ നായരുടെ മരണത്തിനു വന്‍ ജനസഞ്ചയമാണ് ഉമാമന്ദിരത്തില്‍ എത്തിയത്. അവിടെ നടന്ന മരണങ്ങളില്‍ ബന്ധുക്കള്‍ ആരോപിക്കുന്നതുപോലെ ദുരൂഹതയുള്ളതായി തോന്നിയിട്ടില്ലെന്നും കാലടി ജയന്‍ പറഞ്ഞു.
ഇങ്ങനെയൊരാള്‍ പെട്ടന്ന് വീണ് മരിച്ചുകിടക്കുന്നത് കണ്ടെന്നാണ് കാര്യസ്ഥനായ രവീന്ദ്രന്‍ നായര്‍ പറയുന്നത്. രവീന്ദ്രന്‍ നായരുടെ മൊഴികളുടെ വൈരുദ്ധ്യം പോലീസ് പ്രത്യേകം ശ്രദ്ധിച്ചു. അതേ സമയം ഇന്നലെ പുറത്തുവന്ന ജയമാധവന്‍ നായരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം അനുസരിച്ച് തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പറയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ റിപ്പോര്‍ട്ടിലാണ് നെറ്റിയിലും മൂക്കിന് സമീപത്തുമായി രണ്ട് പ്രധാന മുറിവുകളുണ്ടെന്നും അതാണ് മരണകാരണമെന്നുമുള്ള വിവരമുള്ളത്.
ഇതിന്റെയടിസ്ഥാനത്തില്‍ കാര്യസ്ഥന്റെ മൊഴി പൊളിച്ചടുക്കുകയായിരുന്നു. ഇന്നലെ രാത്രി പോലീസ് കാര്യസ്ഥന്റെ വീട്ടിലെത്തി പരിശോധിക്കുകയും ഈ മുറിവ് മുറിവ് എങ്ങിനെയുണ്ടായെന്ന് അന്വേഷിക്കുകയും ചെയ്തു.
ജയമാധവനെ വിഷം നല്‍കി കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ വിഷപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം രാസപരിശോധനാഫലത്തില്‍ കണ്ടെത്തിയിട്ടില്ലെന്നാണ് മനസിലാക്കുന്നത്. കോടികളുടെ സ്വത്ത് തട്ടിപ്പ് നടന്നതായി സംശയിക്കുന്ന കരമന കൂടത്തില്‍ കുടുംബത്തിലെ സ്വത്തുക്കളുടെ ഏറ്റവും ഒടുവിലെ അവകാശിയായിരുന്നു ജയമാധവന്‍നായര്‍.
2017 ഏപ്രില്‍ 2ന് മരിച്ച ജയമാധവന്റെ മരണകാരണം സ്ഥിരീകരിക്കണമെങ്കില്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം നടത്തണമെന്നായിരുന്നു അന്ന് നടന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അന്നെടുത്ത അവയവങ്ങളുടെ രാസപരിശോധനാഫലം പുതിയ അന്വേഷണസംഘം വാങ്ങിയതോടെയാണ് ദുരൂഹത വര്‍ധിപ്പിക്കുന്ന നിഗമനത്തിലേക്കെത്തിയത്.
ഒരു ദിവസം പുലര്‍ച്ചെ കൂടത്തില്‍ വീട്ടിലെത്തുമ്‌ബോള്‍ ജയമാധവന്‍ നായരെ നിലത്ത് വീണ് ബോധരഹിതനായി കിടക്കുന്നത് കണ്ടെന്നാണ് സ്വത്ത് തട്ടിയെടുത്തെന്ന് ആരോപണം നേരിടുന്ന കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ മൊഴി. രവീന്ദ്രന്‍ നായരും വീട്ടുജോലിക്കാരി ലീലയും ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറ്റി മെഡിക്കല്‍ കോളജിലെത്തിക്കും മുന്‍പ് ജയമാധവന്‍ മരിച്ചിരുന്നു. വാതില്‍പ്പടിയില്‍ തലയടിച്ച് വീണെന്നാണ് രവീന്ദ്രന്‍നായര്‍ പറയുന്നത്. 63 കാരനായിരുന്ന ഒരാള്‍ ഇങ്ങിനെ വീണ് മരിച്ചൂവെന്ന് പറയുന്നത് സത്യമാണോയെന്നും മറ്റേതെങ്കിലും സാഹചര്യത്തിലേറ്റതാണോ തലയിലെ മുറിവുകളെന്നുമാണ് പ്രത്യേകസംഘം പ്രധാനമായും അന്വേഷിക്കുന്നത്. രാസപരിശോധനാ ഫലം വന്നത് പോലീസിന് വലിയ തുമ്പാണ് ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























