ഓരോ പരിഷ്‌ക്കാരങ്ങളേ... ഓര്‍ക്കുമ്പോള്‍ തന്നെ ഭക്തരും അല്ലാത്തവരും ആയവരുടെ നാവില്‍ കൊതി തോന്നുന്ന അമ്പലപ്പുഴ പാല്‍പ്പായത്തിനെ മാറ്റി മറിയ്ക്കുന്നു; ഗോപാല കഷായമാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍

പാല്‍പ്പായസമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെയുള്ളില്‍ കൊതിയൂറാറുണ്ട്. അപ്പോള്‍ അമ്പലപ്പുഴ പാല്‍പ്പായസമെന്ന് കേള്‍ക്കുമ്പോഴോ. ലോകത്തെല്ലാമുള്ള മലയാളികള്‍ക്ക് അമ്പലപ്പുഴ ക്ഷേത്രമറിയില്ലെങ്കിലും അമ്പലപ്പുഴ പായസത്തെക്കുറിച്ചറിയാം. അത്രയ്ക്ക് മധുരമാണത്. ആ പായത്തില്‍ കഷായം കൂടി ചേര്‍ത്താലോ. അതൊരു കൗതുകം തന്നെയാണ്. പായസത്തിലല്ലെങ്കിലും പേരില്‍ കഷായം ചേര്‍ത്തിരിക്കുകയാണ് തിരുവനന്തപുരം ദേവസ്വം ബോര്‍ഡ്. ഇനി ഗോപാല കഷായം എന്നാണ് അറിയപ്പെടുന്നത്.
ഗോപാലകഷായം എന്ന ലേബല്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇനി ഈ പ്രസാദം നല്‍കുകയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു. ആചാരപരമായി ഗോപാലകഷായം എന്നാണ് മുമ്പ് അമ്പലപ്പുഴ പാല്‍പ്പായസം അറിയപ്പെട്ടിരുന്നത്. ഈ പേര് മറ്റാരും ഉപയോഗിക്കരുതെന്നും വ്യവസ്ഥ ചെയ്യും. താന്‍ സ്ഥാനമൊഴിയുന്നതിനു മുമ്പുതന്നെ ഇതിനുള്ള നടപടികളാകുമെന്നും പദ്മകുമാര്‍ പറയുന്നു.
അമ്പലപ്പുഴ പാല്‍പ്പായസം, തിരുവാര്‍പ്പ് ഉഷപ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അപ്പം, അരവണ എന്നിവയ്ക്ക് പേറ്റന്റ് എടുക്കുമെന്നുംപദ്മകുമാര്‍ പറഞ്ഞു.
അതേസമയം അമ്പലപ്പുഴ പായസത്തിന്റെ പേരുമാറ്റരുതെന്നാണ് ഭക്തരുടെ ആവശ്യം. അമ്പലപ്പുഴ പായസം എന്നത് പുകള്‍പെറ്റതാണ്. കഷായം എന്നപേരില്‍ ആരെങ്കിലും പാല്‍പായസം വാങ്ങുമോ? കേള്‍ക്കുമ്പോഴേ ഛര്‍ദിക്കാന്‍ വരും.
ഈ തര്‍ക്കം മുറുകുമ്പോള്‍ അമ്പലപ്പുഴ പായസത്തിനൊരു ചരിത്രമുണ്ട്. കേരളത്തിലെ 14 മഹാക്ഷേത്രങ്ങളില്‍ ഒന്നായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ പ്രസിദ്ധമായ നിവേദ്യമാണ് അമ്പലപ്പുഴ പാല്‍പ്പായസം. ആലപ്പുഴ ചെമ്പകശ്ശേരി രാജാവാണ് പാല്‍പ്പായസം ഏര്‍പ്പെടുത്തിയത്.
ചെമ്പകശ്ശേരി രാജാവ് ഒരിക്കല്‍ സൈനികച്ചെലവിലേക്കും മറ്റുമായി ആനപ്രാമ്പല്‍ സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനോടു കുറെ നെല്ല് വായ്പ വാങ്ങി. മുതലും കൂട്ടുപലിശയും ചേര്‍ന്ന് അതു മുപ്പത്തിയാറായിരം പറയായി വര്‍ധിച്ചു. രാജാവിനോട് ഋണബാദ്ധ്യത തീര്‍ക്കാന്‍ പലപ്രാവശ്യം ബ്രാഹ്മണന്‍ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒരു ദിവസം രാജാവു ക്ഷേത്രദര്‍ശനത്തിനു വന്നപ്പോള്‍ 'എന്റെ കടം തീര്‍ക്കാതെ തേവരാണെ അകത്തു കടക്കരുത്' എന്നു ബ്രാഹ്മണന്‍ വിളിച്ചുപറഞ്ഞു. സത്യസന്ധനായ രാജാവു വിഷമിച്ചു. ബുദ്ധിമാനായ മന്ത്രി വിവരമറിഞ്ഞ് അവശ്യംവേണ്ട നെല്ല് നാട്ടുകാരില്‍നിന്നു കടംവാങ്ങി കിഴക്കേനടയിലുള്ള ആനക്കൊട്ടിലില്‍ അളന്നുകൂട്ടിച്ചു. ഉച്ചശീവേലിക്കു മുന്‍പ് നെല്ലു സ്ഥലത്തുനിന്നും മാറ്റുന്നതിനു ബ്രാഹ്മണനെ മന്ത്രി നിര്‍ബന്ധിച്ചു. മന്ത്രിയുടെ രഹസ്യമായ ആജ്ഞ ഉണ്ടായിരുന്നതിനാല്‍ ബ്രാഹ്മണനു ചുമട്ടുകാരെയോ വള്ളക്കാരെയോ ലഭിച്ചില്ല. ഉച്ചശീവേലിക്കു സമയമടുത്തിട്ടും നെല്ലു മാറ്റാന്‍ നിവൃത്തിയില്ലാതെവന്നപ്പോള്‍ ആ ബ്രാഹ്മണന്‍ പശ്ചാത്താപവിവശനായി. ആ നെല്ലു മുഴുവന്‍ അതിന്റെ പലിശകൊണ്ടു നിത്യേന ശ്രീകൃഷ്ണസ്വാമിക്കു പാല്‍പ്പായസ നിവേദ്യം നടത്തുന്നതിനു വഴിപാടായി അര്‍പ്പിച്ചു.
മറ്റൊരു ഐതിഹ്യവും പ്രചരിക്കുന്നുണ്ട്. ചതുരംഗം കളിക്കുന്നതില്‍ ഭ്രമമുണ്ടായിരുന്ന ചെമ്പകശ്ശേരി രാജാവ്, തന്നെ തോല്പിക്കുവാന്‍, മറ്റു കളിക്കാരെ വെല്ലുവിളിച്ചു. ഒരു സാധു മനുഷ്യനാണ് ആ വെല്ലുവിളി സ്വീകരിച്ചത്. പന്തയം ഇപ്രകാരമായിരുന്നു: രാജാവു തോറ്റാല്‍ 64 കളങ്ങളുള്ള ചതുരംഗപ്പലകയില്‍ ഒന്നാമത്തേതില്‍ ഒരു നെന്മണി, രണ്ടാമത്തേതില്‍ രണ്ട്, മൂന്നാമത്തേതില്‍ നാല് ഇങ്ങനെ ഇരട്ടപ്പെരുക്കത്തില്‍ 64 കളങ്ങളും പൂര്‍ത്തിയാക്കിക്കിട്ടുന്ന നെല്ല് എതിരാളിക്കു കൊടുക്കണം. രാജാവിന് ഇതു നിസാരമായി തോന്നി. കളിയില്‍ രാജാവു തോല്ക്കുകയും എതിരാളി പന്തയത്തുക കണക്കുതെറ്റാതെ നല്കണമെന്നു നിര്‍ബന്ധിക്കുകയും ചെയ്തു. കളങ്ങളില്‍ പകുതി ആകുന്നതിനു മുന്‍പുതന്നെ അളവു മതിയാക്കേണ്ടിവന്നു. രാജ്യത്തുള്ള നെല്ലു മുഴുവന്‍ കടംവീട്ടാന്‍ നീക്കിവച്ചിട്ടും പന്തയനെല്ലു കൊടുത്തു തീര്‍ക്കുവാന്‍ കഴിവില്ലെന്നു മനസ്സിലാക്കിയ രാജാവിന്റെ അഹങ്കാരം അസ്തമിച്ചു. എതിരാളിയുടെ മുഖത്തു നോക്കിയപ്പോള്‍ പുഞ്ചിരിച്ചുകൊണ്ടു നില്ക്കുന്ന ശ്രീകൃഷ്ണനെയാണു രാജാവിനു കാണുവാന്‍ കഴിഞ്ഞത്. രാജാവ് ക്ഷമായാചനം ചെയ്തു. 'പന്തയം തീര്‍ന്നു; ദിവസം തോറും എനിക്കു പാല്‍പ്പായസം നിവേദിച്ചു കടം വീട്ടുക' എന്നു ഭഗവാന്‍ അരുള്‍ ചെയ്തുവത്രെ. അതാണ് അമ്പലപ്പുഴ പാല്‍പ്പായസമായി മാറിയത്.
കേരളത്തില്‍ തന്നെ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലും പ്രശസ്തമായ പാല്‍പ്പായസ നിവേദ്യങ്ങള്‍ ഉണ്ടെങ്കിലും അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെയത്ര പ്രശസ്തി അവയ്ക്കില്ല. അതാണിപ്പോള്‍ കഷായമാകുന്നത്.
https://www.facebook.com/Malayalivartha




















