നോട്ട് നിരോധനത്തിന്റെ മൂന്നാം വാർഷികം; പ്രചാരത്തിലുണ്ടായിരുന്ന കറന്‍സി നോട്ടുകളില്‍ 86 ശതമാനവും ഒറ്റയടിക്ക് പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബര്‍ എട്ടിന് നിരത്തിയ ലക്ഷ്യങ്ങള്‍ ഒന്നുപോലും നേടിയെടുക്കാനാകാതെ ദുഃസ്ഥിതി നേരിട്ട് സാമ്പത്തിക രംഗം

സാമ്ബത്തിക മാന്ദ്യത്തിനും പണഞെരുക്കത്തിനും ആക്കം പകര്‍ന്ന 'നോട്ട് മണ്ടത്ത'ത്തിെന്‍റ മൂന്നാം വാര്‍ഷികം ഇന്ന്. പ്രചാരത്തിലുണ്ടായിരുന്ന കറന്‍സി നോട്ടുകളില്‍ 86 ശതമാനവും ഒറ്റയടിക്ക് പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബര്‍ എട്ടിന് നിരത്തിയ ലക്ഷ്യങ്ങള്‍ ഒന്നുപോലും നേടിയില്ലെന്നു മാത്രമല്ല, കൂടുതല്‍ ദുഃസ്ഥിതി നേരിടുകയാണ് സാമ്പത്തിക രംഗം.
ബാങ്കിങ് സംവിധാനത്തെയും സാമ്പത്തിക രംഗത്തെയും അവിശ്വാസത്തോടെ കാണാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്ന ഒന്നായി നോട്ടു നിരോധനം. വായ്പക്കും നിക്ഷേപത്തിനും ബാങ്കുകളെ ആശ്രയിക്കുന്നതു കുറച്ച് കറന്‍സി കൂടുതല്‍ കൈവശംവെച്ച് കൈകാര്യം ചെയ്യാന്‍ ജനം താല്‍പര്യപ്പെടുന്നുവെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്.
കള്ളപ്പണം, കള്ളനോട്ട്, ഭീകരത, അഴിമതി എന്നിവ ഇല്ലാതാക്കാന്‍ നോട്ടു നിരോധനം സഹായിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടതെങ്കിലും, അതിനു കഴിഞ്ഞില്ലെന്നാണ് മൂന്നു വര്‍ഷത്തിനിടയിലെ കാഴ്ച. 15 ലക്ഷം കോടിയോളം രൂപയുടെ 500 രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞത് 400 കോടിയില്‍ താഴെ രൂപയുടെ കള്ളനോട്ടുകള്‍ മാത്രം.
കറന്‍സി വന്‍തോതില്‍ ശേഖരിച്ചും കണക്കില്‍ പെടാതെയും സൂക്ഷിച്ചവര്‍ കുടുങ്ങുക വഴി കള്ളപ്പണം ഇല്ലാതാവുമെന്ന കണക്കുകൂട്ടലും പാളി. കള്ളപ്പണക്കാര്‍ക്ക് അതു പുറത്തെടുക്കാന്‍ കഴിയാത്തതു വഴി സര്‍ക്കാറിന് നാലു ലക്ഷം കോടി രൂപയുടെ ലാഭമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇതും വിചാരിച്ച അത്ര ഫലം കണ്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നോട്ടു നിരോധനം വഴി ജനത്തെ കഷ്ടപ്പെടുത്തിയതല്ലാതെ, ഒരു ദേശതാല്‍പര്യവും സാധിച്ചെടുക്കാനായില്ല. കള്ളപ്പണം, കള്ളനോട്ട്, അഴിമതി, ഭീകരത തുടങ്ങി ഒന്നും നിയന്ത്രിക്കാന്‍ നോട്ടു നിരോധനത്തിന് കഴിഞ്ഞില്ല. നോട്ടു നിരോധനത്തെ തുടര്‍ന്ന് ചെറുകിട, ഇടത്തരം വ്യാപാര മേഖലയില്‍ ഉണ്ടായ പ്രതിസന്ധിയും മാന്ദ്യവും തുടരുന്നു. ചരക്കുസേവന നികുതി (ജി.എസ്.ടി) ധിറുതി പിടിച്ചു നടപ്പാക്കിയതിലെ പ്രശ്നങ്ങള്‍ അതിന് ആക്കം പകര്‍ന്നു. തൊഴിലില്ലായ്മ നാലര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതില്‍.
കള്ളപ്പണം 'കരിച്ചു'കളയാന്‍ കഴിയാതെ, നിരോധിച്ച നോട്ടുകളില്‍ 99.6 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തി. പുതിയ കറന്‍സികള്‍ ശതകോടികള്‍ ചെലവിട്ട് വന്‍തോതില്‍ അച്ചടിക്കേണ്ടി വന്നു. 2000െന്‍റ നോട്ട് അടക്കം കള്ളനോട്ടുകള്‍ ഇന്നും വ്യാപകം. 2000 രൂപ നോട്ട് ഉണ്ടാക്കുന്ന പലവിധ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി അച്ചടി നിര്‍ത്തിവെക്കേണ്ടിയും വന്നു. വിപണിയില്‍ കറന്‍സി കുറച്ച് ഡിജിറ്റല്‍ പണമിടപാടു വ്യാപിപ്പിക്കുക എന്ന ലക്ഷ്യവും പൊളിഞ്ഞു. ഇന്നും വിപണിയിലെ ബഹുഭൂരിപക്ഷം പണമിടപാടും കറന്‍സി നോട്ടുകളില്‍തന്നെ.
20 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ മാന്ദ്യമാണ് അനുഭവിക്കുന്നതെന്നാണ് സാമ്ബത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതാകട്ടെ, സ്വയം വരുത്തിവെച്ചതായി.
നോട്ട് നിരോധിച്ചശേഷം നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണം കൂടിയെന്നല്ലാതെ നികുതിവരുമാനം ഗണ്യമായി ഉയര്‍ന്നിട്ടില്ല. നോട്ടു നിരോധനം മൊത്ത ആഭ്യന്തര ഉല്‍പാദന (ജി.ഡി.പി) വളര്‍ച്ച രണ്ടു ശതമാനം കണ്ട് പിന്നോട്ടടിപ്പിച്ചു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രാജ്യത്തിറക്കിയ 2000ത്തിന്റെ നോട്ടുകളില്‍ നല്ലൊരു ഭാഗം വിപണിയില്‍ ഇല്ലെന്നും അത് പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും മുന്‍ സാമ്ബത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്
നോട്ടുനിരോധനത്തിന്റെ മൂന്നാം വാര്‍ഷികത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. മാത്രമല്ല 2000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രണ്ടു വര്‍ഷം മുമ്ബ് നടപ്പാക്കിയ നോട്ടു നിരോധനത്തിന്റെ ആഘാതത്തില്‍ നിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ലെന്നിരിക്കെയാണിത്. നവംബര്‍ ഏഴിന് ബ്ലോഗ് പോസ്റ്റ് വഴിയാണ് അദ്ദേഹത്തിന്റെ വെളിപെടുത്തല്‍.
'നോട്ടിന്റെ മൂല്യത്തിന്റെ കണക്കില്‍ വിപണിയില്‍ പ്രചാരത്തിലുള്ള ആകെ നോട്ടുകളുടെ മൂന്നില്‍ ഒരു ഭാഗം രണ്ടായിരം രൂപാ നോട്ടുകളാണ്. ഈ രണ്ടായിരം രൂപാ നോട്ടുകളുടെ നല്ലൊരു ഭാഗവും ഇപ്പോള്‍ വിപണിയിലില്ല. അത് പൂഴ്ത്തിവെച്ചിരിക്കുകയാണ്. അതിനാല്‍ നിലവില്‍ ഇടപാടുകള്‍ക്ക് വേണ്ടി രണ്ടായിരം രൂപാ നോട്ടുകള്‍ ഉപയോഗിക്കുന്നില്ല.' ബ്ലോഗില്‍ ഗാര്‍ഗ് കുറിച്ചു.
'മറ്റൊന്നിനെയും ബാധിക്കാതെ രണ്ടായിരം രൂപാ നോട്ടുകള്‍ അസാധുവാക്കാന്‍ സാധിക്കും. അത് വളരെ ലളിതമാണ്. ഈ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചാല്‍ ഈ പ്രക്രിയ നിര്‍വഹിക്കാന്‍ പറ്റും.' അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസമാണ് സുഭാഷ് ചന്ദ്ര ഗാര്‍ഗ് ധനമന്ത്രാലയത്തില്‍ നിന്ന് സ്വയം വിരമിച്ചത്. ധനമന്ത്രലയത്തില്‍ നിന്ന് പ്രാധാന്യം കുറഞ്ഞ ഊര്‍ജ മന്ത്രാലയത്തിലേക്ക് സ്ഥലം മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം.
2016 നവംബര്‍ എട്ടിനു രാത്രിയാണ് ഇന്ത്യന്‍ സാമ്ബത്തിക മേഖലയില്‍ വന്‍ പ്രതിസന്ധിക്കിടയാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 നോട്ടുകള്‍ നിരോധിച്ചത്. കള്ളപ്പണം തടയാനെന്നു പറഞ്ഞാണ് നടപടിയെടുത്തത്. തുടര്‍ന്ന് 1000 രൂപയുടെ നോട്ടിനു പകരമായി 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കി.
ധനമന്ത്രാലയത്തിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനും ധനകാര്യ സെക്രട്ടറിയും കേന്ദ്രസര്‍ക്കാരിന്റെ സാമ്ബത്തികകാര്യ വകുപ്പ് മേധാവിയുമായിരുന്ന ഗാര്‍ഗ് ഡിഇഎ തലവന്‍ എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ ധനനയം, റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയുടെ തലവനായിരുന്നു. കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിനു പിന്നിലും ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്. രണ്ടാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പാര്‍ലമെന്റ് അംഗീകരിക്കുന്നതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയതിന്റെ പിറ്റേന്നാണ് ഗാര്‍ഗ് അപ്രധാന തസ്തികയിലേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha



























