കൂടുതല്‍ പിന്നീട്... അയോധ്യ വിധി മാനിക്കുന്നുവെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്; എങ്കിലും വിധിയില്‍ സംതൃപ്തിയില്ല; സുപ്രീം കോടതി വിധി മാനിക്കുന്നതായി മുസ്ലിം ലീഗ് ചെയര്‍മാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

അയോധ്യ കേസില്‍ സുപ്രീംകോടതി വിധിവന്നതിന് പിന്നാലെ വളരെ കരുതലോടെയുള്ള മറുപടിയുമായാണ് മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയത്. വിധിയെ മാനിക്കുന്നുവെന്ന് മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് വ്യക്തമാക്കിയത്. എങ്കിലും വിധിയില്‍ സംതൃപ്തിയില്ലെന്നും അവര്‍ വ്യക്തമാക്കി. ഒരേ തെളിവ് മസ്ജിദിന് എതിരെയും ക്ഷേത്രത്തിനു അനുകൂലമായും ഉപയോഗിച്ചുവെന്ന് വ്യക്തി നിയമബോര്‍ഡ് വ്യക്തമാക്കി.
വിധി പഠിച്ച ശേഷം പുനഃപരിശോധന ഹരജി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കും. ഇതിന്റെ പേരില്‍ രാജ്യത്ത് മറ്റ് പ്രശ്‌നങ്ങളുണ്ടാവരുതെന്നും സമാധാനം പാലിക്കണമെന്നും വ്യക്തിനിയമ ബോര്‍ഡ് അഭ്യര്‍ഥിച്ചു. വിധി ആരുടെയും വിജയമോ പരാജയമോ എല്ലാ. ഇതൊരു നിയമ പോരാട്ടം മാത്രമാണ്. ഈ വിഷയത്തെ എല്ലാവരും ആ രീതിയില്‍ മനസിലാക്കണം. ബാബരി കേസിലെ അഭിഭാഷകരോടൊപ്പമായിരുന്നു വ്യക്തിനിയമ ബോര്‍ഡിന്റെ വാര്‍ത്താ സമ്മേളനം.
അതേസമയം കേരളത്തിലെ മുസ്ലീം ലീഗ് നേതാക്കളും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അയോധ്യ കേസില്‍ സുപ്രീം കോടതി വിധി മാനിക്കുന്നതായി മുസ്ലിം ലീഗ് ചെയര്‍മാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അയോധ്യ കേസ് വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായ ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വിധയുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. എല്ലാവരും ആത്മസംയമനം പാലിക്കണം. സമാധാനം ഉണ്ടാകണമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ മറ്റന്നാള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് യോഗം ചേരുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോടതി വിധി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. ബാക്കി കാര്യങ്ങള്‍ ഇതിന് ശേഷം പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വളരെ സുപ്രധാന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. അയോധ്യയില്‍ തര്‍ക്ക ഭൂമിയുടെ അവകാശം ട്രസ്റ്റിന് നല്‍കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി വന്നത്. തര്‍ക്കഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം പണിയാനുള്ള ട്രസ്റ്റിന് മൂന്നു മാസത്തിനകം രൂപം നല്‍കണം. കേസില്‍ ഹര്‍ജി നല്‍കിയിരുന്ന നിര്‍മോഹി അഖാഡയെ സമിതിയില്‍ അഥവാ ബോര്‍ഡ് ഓഫ് ട്രസ്റ്റിയെ ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു. പള്ളി നിര്‍മ്മിക്കാന്‍ അയോധ്യയില്‍ തര്‍ക്കഭൂമിക്കു പുറത്ത് പകരം അഞ്ച് ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാരോ കേന്ദ്രമോ കണ്ടെത്തി നല്‍കണം.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ഏകകണ്ഠമായിരുന്നു വിധി.
പുരാവസ്തു ഗവേഷണത്തിലൂടെയുള്ള കണ്ടെത്തലുകള്‍ തള്ളിക്കളയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ബാബറി മസ്ജിദ് പണിതത് തരിശു ഭൂമിയിലല്ല. നേരത്തെ ഉണ്ടായിരുന്ന ഒരു നിര്‍മിതിയുടെ മുകളിലാണ് ബാബറി മസ്ജിദ് പണിതതെന്ന് കോടതി കണ്ടെത്തി. എന്നാല്‍, പള്ളി നിര്‍മിക്കപ്പെട്ടതിന് അടിയില്‍ ഒരു നിര്‍മിതി ഉണ്ടായിരുന്നു എന്നതുകൊണ്ടുമാത്രം ഉടമസ്ഥാവകാശം സ്ഥാപിക്കാനാകില്ല എന്നാണ് കോടതി നിരീക്ഷിച്ചത്.
കോടതി വിധി വന്ന പശ്ചാത്തലത്തില്‍ വളരെ സമാധാനപരമായ പ്രസ്താവനകളാണ് എല്ലാ ഭാഗത്തു നിന്നും വരുന്നത്. എല്ലാ നേതാക്കളും കോടതി വിധിയെ മാനിച്ചാണ് സംസാരിക്കുന്നത്. ആരും തന്നെ ഒരു അനാവശ്യ തര്‍ക്കങ്ങള്‍ക്കും മുതിരരുതെന്നും ആഹ്വാനം ചെയ്യുന്നു.
https://www.facebook.com/Malayalivartha



























