മോദിജിയുടെ സ്റ്റാർടൈം അയോധ്യയിലും; അയോദ്ധ്യയിലെ തർക്ക ഭൂമി കേന്ദ്ര സർക്കാരിന് രാമക്ഷേത്രം നിർമ്മിക്കാൻ നൽകിയതോടെ ഉയർന്നത് നരേന്ദ്ര മോദിയുടെ ശിരസ്; നരേന്ദ്രമോദിയെ അധികാരത്തിലെത്തിച്ചത് തന്നെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് വേണ്ടിയാണെന്ന് ആർ എസ് എസ്

അയോദ്ധ്യയിലെ തർക്ക ഭൂമി കേന്ദ്ര സർക്കാരിന് രാമക്ഷേത്രം നിർമ്മിക്കാൻ നൽകിയതോടെ ഉയർന്നത് നരേന്ദ്ര മോദിയുടെ ശിരസ്. ഇനി ഇന്ത്യൻ പ്രധാനമന്ത്രിക്ക് സ്വസ്ഥമായി ഉറങ്ങാം. നരേന്ദ്രമോദിയെ അധികാരത്തിലെത്തിച്ചത് തന്നെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് വേണ്ടിയാണെന്ന് ആർ എസ് എസ് വിശ്വസിക്കുന്നു. യു പിയിൽ നിന്നും കോൺഗ്രസ് ഇല്ലാതായത് അയോധ്യയിൽ പള്ളി പൊളിച്ചതോടെയാണ്. സുപ്രീം കോടതി വിധി വരുന്നതിന് മുമ്പ് തന്നെ രാജ്യത്ത് സമാധാനന്തരീക്ഷം നിലനിർത്താൻ വേണ്ടിയാണ് പ്രധാനമന്ത്രി ശ്രമിച്ചത്. ആവശ്യമില്ലാത്ത പ്രസ്താവനകൾ ഇറക്കി ആരെയും പ്രകോപിപ്പിക്കരുതെന്നും അദ്ദേഹം കേന്ദ്രമന്ത്രിസഭാംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.
സമസ്ത വിഭാഗം ജനങ്ങളെയും പ്രീണിപ്പിക്കുന്ന നിലപാടാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായത്. തർക്കഭൂമി കക്ഷികൾക്ക് വിട്ടുകൊടുക്കാതെ കേന്ദ്രത്തിന് നൽകിയ നടപടി പരക്കെ ശ്ലാഘിക്കപ്പെട്ടിരിക്കുന്നു. മതനിരക്ഷേതക്കും നിയമ വാഴ്ചക്കും വേണ്ടിയുള്ള വിധിയാണ് ഇത്. അലഹബാദ് ഹൈക്കോടതി വിധി കോടതി പൂർണമായി തള്ളി . വിശ്വാസത്തെ അടിസ്ഥാനമാക്കി തീരുമാനമെടുത്തതു കൊണ്ടാണ് അലഹബാദ് വിധി കോടതി തള്ളി. ശ്രീരാമന്റെ ജന്മ സ്ഥലമാണ് അയോധ്യ എന്നാണ് അലഹബാദ് ഹൈക്കോടതി വിധിച്ചത്. വിഷയം എന്നന്നേക്കുമായി വലിച്ചുനീട്ടാൻ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ തുടങ്ങിയ തർക്കത്തിനാണ് അവസാനം കണ്ടിരിക്കുന്നത്. വിധിയിൽ എതിരഭിപ്രായം ഉള്ളവർക്ക് തിരുത്തൽ ഹർജി ഫയൽ ചെയ്യാം.എന്നാൽ സുന്നി വഖഫ് ബോർഡ് ഇതിൽ തർക്കം ഉന്നയിക്കാൻ സാധ്യതയില്ല. കാരണം സുപ്രീം കോടതിയുടെ വിധി പൂർണമായും അംഗീകരിക്കും എന്ന് മുസ്ലീം സംഘടനകൾ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ 67 ഏക്കർ സ്ഥലം അയോധ്യയിൽ നിന്നും ഏറ്റെടുത്തത്. ഇതിൽ നിന്നല്ല അഞ്ചേക്കർ മുസ്ലീം സമുദായത്തിന് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ കോർട്ടിലാണ് പന്ത് എത്തിയിരിക്കുന്നത്. 3 മാസത്തിനകം ട്രസ്റ്റുണ്ടാക്കി ക്ഷേത്ര നിർമ്മാണം ആരംഭിക്കണമെന്നാണ് കേന്ദ്ര സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം. അഞ്ചേക്കർ ഭൂമി വിട്ടു കൊടുക്കേണ്ട ഉത്തരവാദിത്വവും കേന്ദ്ര സർക്കാരിനാണ്. അതായത് കേന്ദ്ര സർക്കാരിനെ പിണക്കി കൊണ്ട് ഒരു തീരുമാനത്തിലെത്താൻ ഹിന്ദു, മുസ്ലീം സമുദായങ്ങൾക്ക് കഴിയില്ല. അഞ്ചേക്കർ ഭൂമി അനിയോജ്യമായ സ്ഥലം നൽകണമെന്നാണ് കോടതി പറഞ്ഞത്. 5 ഏക്കറിന്റെ ഉടമസ്ഥാവകാശം സുന്നി വഖഫ് ബോർഡിനാണ്. അതേ സമയം പൊളിച്ച പള്ളി പകരം നിർമ്മിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
നരേന്ദ്ര മോദിക്ക് സുപ്രീം കോടതി വിധി ഒരു പൊൻതൂവലായി മാറിയിരിക്കുകയാണ്. ക്ഷേത്രം പണിയണമെന്ന ആർ എസ് എസ് ആവശ്യം മോദിക്ക് സമ്മർദ്ദം കൂടാതെ നടപ്പിലാക്കാം. ബിജെപിയെ അധികാരത്തിൽ ഏറ്റിയത് അയോദ്ധ്യയാണ്. എൽ കെ അധ്വാനിയുടെയും എ. ബി. വാജ്പേയിയുടെയും നേതൃത്വത്തിൽ ബിജെപി ഇന്ത്യയിൽ വളർന്നത് അയോധ്യയുടെ പേരിലാണ്.
അതേസമയം വിധി ഏതെങ്കിലും വിഭാഗത്തിന് എതിരായിരുന്നെങ്കിൽ അത് നരേന്ദ്രമോദിക്ക് വലിയ വെല്ലുവിളിയായി മാറുമായിരുന്നു. അദ്ദേഹത്തിന്റെ സ്റ്റാർടൈം തന്നെയാണ് ഉണ്ടായിരിക്കുന്നത്. വിധി വന്നശേഷവും രാജ്യത്ത് സമാധാനം പുലർന്നതും നരേന്ദ്ര മോദി നടത്തിയ നയപരമായ നീക്കം തന്നെയാണ്.
https://www.facebook.com/Malayalivartha



























