ഭർത്താവ് അനിരുദ്ധനെ സംശയമുണ്ട്... സിഇടി കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ തന്റെ ഭർത്താവാണെന്ന് സംശയമുള്ളതായി, മരിച്ച വിദ്യാർത്ഥിയുടെ വളർത്തമ്മ ഗിരിജ: ഭർത്താവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെയും മകനെയും ആക്രമിച്ചതെന്നും, രതീഷിനെ ഇയാൾ ശല്യപ്പെടുത്തിയിരുന്നതായി ഗിരിജയുടെ വെളിപ്പെടുത്തൽ

കഞ്ചാവ് വില്പനക്കരെ കുറിച്ച് എക്സൈസിന് വിവരം നൽകിയതിന് പിന്നാലെ കാണാതായ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയെ ക്യാംപസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ തന്റെ ഭർത്താവാണെന്ന് സംശയമുള്ളതായി, മരിച്ച വിദ്യാർത്ഥിയുടെ വളർത്തമ്മ ഗിരിജ. എഞ്ചിനീയറിംഗ് വിദ്യാർത്ഥി രതീഷിനെ, സിഇടി കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രതീഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വളർത്തമ്മ ഗിരിജ പറഞ്ഞു. "ഭർത്താവ് അനിരുദ്ധനെ സംശയമുണ്ട്. ഭർത്താവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെയും മകനെയും ആക്രമിച്ചത്. രതീഷിനെ ഇയാൾ ശല്യപ്പെടുത്തിയിരുന്നു," ഗിരിജ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് പരീക്ഷഹാളിൽ നിന്ന് നേരത്തെ ഇറങ്ങിയ രതീഷിനെ പിന്നീട് കാണാതാവുകയായിരുന്നു. രാത്രി 9.30 വരെ കോളേജിലും ചുറ്റുവട്ടത്തും തെരച്ചിൽ നടത്തിയിരുന്നുവെന്നും എന്നാൽ അതിന് ശേഷം തെരച്ചിൽ നടത്തിയില്ലെന്നുമാണ് സുഹൃത്തുക്കൾ ആരോപിച്ചത്.
ശനിയാഴ്ച രാത്രി, പതിവ് പരിശോധനയിലാണ് കോളജിലെ സെക്യൂരിറ്റി ജീവനക്കാർ മൃതദേഹം കണ്ടെത്തിയതെന്ന് പ്രിൻസിപ്പാൾ പറഞ്ഞു. കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവർ പലവട്ടം രതീഷിനെ മർദ്ദിച്ചിരുന്നുവെന്നും പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും സുഹൃത്തുക്കൾ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha



























