അറിയണം വെറും ശേഷനല്ല... മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി. എന്‍. ശേഷന്‍ അന്തരിച്ചപ്പോള്‍ നഷ്ടമായത് രാഷ്ട്രീയ അതികായരെ നിലയ്ക്ക് നിര്‍ത്തിയ ഉദ്യോഗസ്ഥനെ; പലപ്പോഴും ഒതുക്കാന്‍ നോക്കിയ ശേഷന്‍ വെള്ളിടിപോലെ തിരിച്ചെത്തിയത് കാലത്തിന്റെ നിശ്ചയം
ഇന്ത്യന്‍ തിരഞ്ഞെടുപ്പു രംഗത്തെ ശുദ്ധീകരിക്കുകയും അടിമുടി പരിഷ്‌കരിക്കുകയും അതുവഴി ജനങ്ങളുടെ കയ്യടി നേടുകയും ചെയ്ത മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ടി.എന്‍. ശേഷന്‍ വിടവാങ്ങുമ്പോള്‍ ജ്വലിക്കുന്ന ഓര്‍മ്മകളാണ് ഓരോ ഭാരതീയനുമുള്ളത്. പാലക്കാട് തിരുനെല്ലായി ഗ്രാമത്തില്‍ ജനിച്ച ടി.എന്‍. ശേഷന്‍ ഭാരതത്തിന്റെ തിലകമായി മാറിയ ചരിത്രമാണ് ജന്മനാടിന്റെ ഓര്‍മയിലുള്ളത്. ഗ്രാമത്തില്‍നിന്ന് കോളേജിലേക്ക് സൈക്കിളിലുള്ള യാത്രയെപ്പറ്റി അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു. അതിനുകാരണം സൈക്കിളിനു പിന്നിലിരുത്തിയയാള്‍ മെട്രോമാനെന്ന് പ്രശസ്തനായ ഇ. ശ്രീധരനായിരുന്നു.
ശ്രീധരനെക്കൂടാതെയുള്ള മറ്റൊരു സുഹൃത്ത് എം.എന്‍. വിജയനാണ്. പഠനംകഴിഞ്ഞ് കേരള സര്‍വകലാശാലയിലെ ആദ്യ വൈസ് ചാന്‍സലറായിരുന്ന ആര്‍.എസ്. കൃഷ്ണന്റെ മകള്‍ ജയയെ വിവാഹം കഴിച്ചശേഷം അദ്ദേഹത്തിന്റെ തട്ടകം ഡല്‍ഹിയിലേക്കു മാറ്റി. ഇന്ദ്രപ്രസ്ഥത്തിലെത്തിയപ്പോഴും അദ്ദേഹം പാലക്കാടിനെ നെഞ്ചേറ്റിയിരുന്നു.
ഒരിക്കല്‍ തിരുവോണത്തിന് രാജീവ് ഗാന്ധിക്കും കുടുംബത്തിനും പാലക്കാടിന്റെ തനതുരുചിയുള്ള ഭക്ഷണം ശേഷനും ഭാര്യയും വിളമ്പിയിരുന്നു. പാലക്കാടന്‍ സാമ്പാറിന്റെ മണവും രുചിയും രാജീവിനു പ്രിയങ്കരമായിരുന്നുവെന്ന് ശേഷന്‍ ഒരിക്കല്‍ സ്മരിച്ചു. കല്പാത്തിത്തേരും കര്‍ണാടക സംഗീതവും ശേഷന്റെ ജീവിതസാധനയായിരുന്നു. കല്പാത്തിയെ എന്നും മനസ്സിനോടു ചേര്‍ത്തുനിര്‍ത്തിയ ശേഷന്‍ ജീവിതത്തോടു വിടപറയുന്നതും കല്പാത്തിയുടെ തേരുനാളുകളില്‍ തന്നെയായത് യാദൃച്ഛികമായി.
ഔദ്യോഗികസ്ഥാനത്തെത്തി ആദ്യദിനംമുതല്‍ കര്‍ക്കശനിലപാടുകള്‍ കൈക്കൊണ്ടിരുന്ന ടി.എന്‍. ശേഷന് ഒരുദിവസംതന്നെ മൂന്ന് സ്ഥലംമാറ്റങ്ങള്‍ ലഭിച്ച അവസ്ഥവരെയുണ്ടായി. ഈ കര്‍ക്കശനിലപാടാണ് അദ്ദേഹത്തിന് അള്‍സേഷന്‍ എന്ന ഇരട്ടപ്പേര് ചാര്‍ത്തിക്കൊടുക്കാനിടയാക്കിയത്.
ദിണ്ഡിഗലിലെ സബ്കളക്ടറായാണ് അദ്ദേഹം ഔദ്യോഗികജീവിതം ആരംഭിച്ചത്. തുടക്കംമുതേല ആദര്‍ശങ്ങളില്‍നിന്നു വ്യതിചലിക്കാതെ കര്‍മനിരതനായ ശേഷന്‍ പല മന്ത്രിമാരുടെയും അപ്രീതിക്കു പാത്രമായി. ഇതിനിടെ വിവാഹിതനായ അദ്ദേഹം ഭാര്യയുമൊത്ത് രണ്ടുവര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു.
അമേരിക്കയില്‍നിന്നു തിരിച്ചുവന്ന അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ പല ഉയര്‍ന്ന പദവികളും വഹിച്ചു. തമിഴ്‌നാട്ടില്‍ തിരിച്ചു നിയമിക്കപ്പെട്ട അദ്ദേഹം വ്യവസായത്തിന്റെയും കൃഷിയുടെയും സെക്രട്ടറിയായി. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി വഴക്കിട്ട് രാജിവെച്ച അദ്ദേഹം ദില്ലിയില്‍ തിരിച്ചെത്തി.
രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് പ്രതിരോധമന്ത്രാലയത്തിന്റെ സെക്രട്ടറി, ആഭ്യന്തരസുരക്ഷാ സെക്രട്ടറി, ഇന്ത്യന്‍ കാബിനറ്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ചന്ദ്രശേഖര്‍ സര്‍ക്കാരിന്റെ കാലത്ത് 1990 ഡിസംബര്‍ 12നാണ് ശേഷന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായത്. അതുവരെ ആസൂത്രണ കമ്മിഷനിലെ അപ്രധാന തസ്തികയിലായിരുന്നു. പുതിയ പദവിയിലിരുന്ന് അദ്ദേഹം തിരഞ്ഞെടുപ്പു കമ്മിഷന്റെ കരുത്തും ശേഷിയും രാജ്യത്തിനു കാട്ടിക്കൊടുത്തു. ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന തിരഞ്ഞെടുപ്പു കമ്മിഷന്‍ എന്തെന്ന് ജനം അറിഞ്ഞു.
തിരഞ്ഞെടുപ്പുകാലത്തെ ചുമരെഴുത്തുകള്‍ക്ക് ശേഷന്‍ കര്‍ശന നിയന്ത്രണം കൊണ്ടുവന്നു. അനുവദിക്കപ്പെട്ടതിലുമേറെ തുക പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ ചെലവാക്കുന്നതും നിയന്ത്രിച്ചു. വോട്ടര്‍മാര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് എന്ന ആശയം കൊണ്ടുവന്നതും അതിന്റെ നടപടിക്രമങ്ങള്‍ തുടങ്ങിവെച്ചതും അദ്ദേഹമായിരുന്നു.
ശേഷനെ നിയന്ത്രിക്കാന്‍ ഭരണഘടനാഭേദഗതി കൊണ്ടുവരാന്‍പോലും നരസിംഹ റാവു സര്‍ക്കാര്‍ നിര്‍ബന്ധിതമായി. 1996 ഡിസംബര്‍ 11ന് അദ്ദേഹം പദവി ഒഴിയുമ്പോള്‍, രാജ്യമൊട്ടുക്കും വോട്ടര്‍മാര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തുടങ്ങിയിരുന്നു.
ആസൂത്രണ കമ്മിഷനിലെ അപ്രധാനമായൊരു തസ്തികയിലിരിക്കെ 1990ല്‍ ചന്ദ്രശേഖര്‍ സര്‍ക്കാറിന്റെ കാലത്താണ് ശേഷന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പദവിയിലെത്തുന്നത്. സുഹൃത്തും അന്നത്തെ നിയമമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയായിരുന്നു വഴിയൊരുക്കിയത്.
രാജീവ്ഗാന്ധിയുടെ അടുപ്പക്കാരനായതിനാല്‍ വി.പി.സിങ് സര്‍ക്കാര്‍ നല്‍കിയ ശിക്ഷയായാണ് അത്രയുംകാലം അപ്രധാനമായ തസ്തികയിലിരുത്താന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയത്.
രാജീവ് ഗാന്ധിയുടെ മരണശേഷം നടന്ന 1991ലെ പൊതുതിരഞ്ഞെടുപ്പാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെന്ന നിലയില്‍ വിശ്വരൂപം കാട്ടാന്‍ അദ്ദേഹത്തിന് അവസരമൊരുക്കിയത്. ചുമരെഴുത്തുകള്‍ കര്‍ശനമായി തടയുകയാണ് ആദ്യം ചെയ്തത്. പ്രചാരണത്തിനായി അനുവദിക്കപ്പെട്ടതിലും കൂടുതല്‍ തുക സ്ഥാനാര്‍ഥികള്‍ ചെലവാക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ അദ്ദേഹം ഓരോ മണ്ഡലങ്ങളിലേക്കും നിരീക്ഷകരെ അയച്ചു. ബാഡ്ജ് മുതല്‍ തിരഞ്ഞെടുപ്പു വാഹനത്തിലുപയോഗിച്ച പെട്രോളിനു ചെലവിട്ട കണക്കുവരെ സ്ഥാനാര്‍ഥികള്‍ സൂക്ഷിക്കേണ്ടി വന്നു. ചെലവു സമര്‍പ്പിക്കാത്ത 1488 സ്ഥാനാര്‍ഥികളെ മൂന്നുവര്‍ഷത്തേക്കു മത്സരിക്കുന്നതില്‍നിന്നു വിലക്കി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ ആറുവര്‍ഷം തെറ്റായ സ്വത്തുവിവരം നല്‍കിയതിന് നാല്‍പ്പതിനായിരത്തിലധികം സ്ഥാനാര്‍ഥികള്‍ക്കെതിരേ ശേഷന്‍ കേസെടുത്തു. 14,000 പേരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യരാക്കി.
പത്തുമണിക്ക് അവസാനിപ്പിക്കാത്ത തിരഞ്ഞെടുപ്പ് യോഗങ്ങള്‍ പോലീസിന്റെ സഹായത്തോടെ പിരിച്ചുവിട്ടു. 1992ല്‍ മുഴുവന്‍ വോട്ടര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയതും അദ്ദേഹമാണ്.
തനിക്ക് ഉന്നതപദവി നല്‍കിയ സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലും വിമര്‍ശിക്കാന്‍ അദ്ദേഹം മടിച്ചില്ല. ആരെയും കൂസാത്ത പ്രകൃതം കൊണ്ടുതന്നെ ഒരുപാട് ശത്രുക്കളെ അദ്ദേഹം സമ്പാദിച്ചു. എങ്കിലും ജനങ്ങളുടെ ആരാധനാപാത്രമായിരുന്നു ശേഷന്.
https://www.facebook.com/Malayalivartha