സൂക്ഷിച്ചോ ഐസക്കേ സുധാകരൻ നേരേ കയറി വരും ; മന്ത്രി ജി. സുധാകരൻ മന്ത്രി തോമസ് ഐസക്കിനോട് പോരടിക്കുന്നത് സി പി. എമ്മിനുള്ളിലെ വിഭാഗീയതയുടെ പുതിയ മുഖം
മന്ത്രി ജി. സുധാകരൻ മന്ത്രി തോമസ് ഐസക്കിനോട് പോരടിക്കുന്നത് സി പി. എമ്മിനുള്ളിലെ വിഭാഗീയതയുടെ പുതിയ മുഖം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ അറിയിച്ച ശേഷമാണ് സുധാകരൻ തർക്കം തുടങ്ങിയത്.
അതേസമയം കിഫ്ബിക്കെതിരായ നീക്കങ്ങളെ കിഫ്ബിയെ കൊണ്ടു തന്നെ തോമസ് ഐസക് പ്രതികരിപ്പിച്ചു. ധനലഭ്യതക്ക് ഒപ്പം ഗുണനിലവാരവും ഉറപ്പാക്കേണ്ട കടമ കിഫ്ബിക്ക് ഉണ്ടെന്നാണ് മറുപടി. കിഫ്ബിക്കെതിരെയാണ് മന്ത്രി സുധാകരൻ രംഗത്തെത്തിയതെങ്കിലും അദ്ദേഹം ലക്ഷ്യമിടുന്നത് ധനമന്ത്രിയെ തന്നെയാണ്. കിഫ്ബിയിലെ ചീഫ് ടെക്നിക്കൽ എക്സാമിനർ രാക്ഷസനെ പോലെയാണെന്നാണ് മന്ത്രി പറഞ്ഞത്. പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാർ നൽകുന്ന റിപ്പോർട്ടുകൾ കിഫ്ബി ഉദ്യോഗസ്ഥർ നിഷ്കരുണം വെട്ടുകയാണ്. ധനവകുപ്പിൽ ഫയലുകൾ താഴ്ത്തുന്ന കാര്യം ധനമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി സുധാകരൻ പറഞ്ഞു. രാക്ഷസൻ ബകൻ ഭക്ഷണം കാത്തിരിക്കുന്നത് പോലയാണ് കിഫ്ബിക്കാരൻ കാത്തിരിക്കുന്നത്. എല്ലാ ദിവസവും പിടിച്ചുവയ്ക്കാൻ അയാൾക്ക് എന്തെങ്കിലുമൊക്കെ വേണം. പൊതുമരാമത്തിലെ ചീഫ് എഞ്ചിനീയർ നൽകുന്ന ഫയലുകൾ പരിശോധിക്കുന്നത് കിഫ്ബി ടെക്നിക്കൽ ഓഫീസറാണ്. ഇത് ലോകത്തെവിടെയുമില്ലാത്ത നിയമമാണ്.
കിഫ്ബിയില ചീഫ് ടെകനിക്കൽ എക്സാമിനറായി ചീഫ് എഞ്ചിനിയറെ നിയമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഡോ കെ. എം ഏബ്രഹാമാണ് കിഫ്ബിയുടെ മാനേജിംഗ് ഡയറക്ടർ. മുൻ ധന വകുപ്പ് സെക്രട്ടറിയാണ് അദ്ദേഹം. സംസ്ഥാനത്തെ റോഡുകളെല്ലാം കിഫ്ബിക്ക് വിട്ടുകൊടുക്കാമെന്നും മന്ത്രി പറഞ്ഞു. വേണമെങ്കിൽ പൊതുമരാമത്ത് വകുപ്പ് തന്നെ ധനവകുപ്പിന് കൈമാറാമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി സുധാകരന്റെ പരസ്യ പ്രതികരണത്തോട് മന്ത്രി തോമസ് ഐസക് പ്രതികരിച്ചിട്ടില്ല. തനിക്കൊന്നും പറയാനില്ലെന്നാണ് ഐസക് പറഞ്ഞത്. ഐസക്കും സുധാകരനും തമ്മിൽ മുമ്പും വാക്പ്പോര് രൂക്ഷമായിരുന്നു. സുധാകരൻ പറയുന്നതിന് വിരുദധമായി മാത്രമേ ഐസക് സംസാരിക്കുകയുള്ളു.എല്ലാ കാലത്തും ധനമന്ത്രിമാരും പൊതുമരാമത്ത് മന്ത്രിമാരും തമ്മിൽ ആശയകുഴപ്പം നിലനിന്നിരുന്നു. എന്നാൽ ഇത്രത്തോളം അത് വഷളായിട്ടില്ല.
കിഫ്ബി ഉൾപെടെ ധനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും മന്ത്രി ഐസക് പറയുന്നത് മാത്രമാണ് അനുസരിക്കാറുള്ളത്.മുഖ്യമന്ത്രി പറയുന്നത് പോലും അവർ അനുസരിക്കാറില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കിഫ്ബിയിൽ വിലങ്ങുതടിയാകുന്നത്. മന്ത്രിമാർക്കെല്ലാം പുതിയ പദധതികൾ വേണം. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സർക്കാരിന് ആരെയും കൈയയച്ച് സഹായിക്കാനാവില്ലെന്ന നിലപാടാണ് ഉള്ളത്.
ആരെയും ഭയക്കാത്ത വ്യക്തിയാണ് ജി. സുധാകരൻ. വേണമെങ്കിൽ അദ്ദേഹം കീഫ്ബിയുടെ ഓഫീസിൽ കയറി ചെല്ലാൻ മടിക്കില്ലെന്ന് കിഫ്ബിക്കറിയാം. ആലപ്പുഴയിലെ കുടിവെള്ളക്ഷാമത്തിൽ അദ്ദേഹം ധാരാളം വിമർശനങ്ങൾ നേരിട്ടിരുന്നു.പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണങ്ങൾ പൂർത്തിയാക്കാൻ ധനവകുപ്പ് സമ്മതിക്കുന്നില്ലെന്നും ഇതാണ് വകുപ്പ് പഴി കേൾക്കാനുള്ള കാരണമെന്നും അദ്ദേഹം വിശ്വസിക്കുന്നു. വരും ദിവസങ്ങളിൽ സുധാകരൻ- ഐസക് തർക്കം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.
https://www.facebook.com/Malayalivartha