രാത്രി ഉല്ലാസത്തിന് സർക്കാർ വക കേരളത്തിലും പബുകൾ; സംസ്ഥാനത്ത് പബുകൾ തുടങ്ങുമെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ; ബവ്റിജസ് കോർപ്പറേഷനിൽ മികച്ച സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി
ബെംഗളൂരുവിലും മറ്റും ഉള്ളതു പോലെയുള്ള പബുകൾ ഇനി മുതൽ കേരളത്തിലും , രാത്രി വൈകി ജോലി ചെയ്യുന്നവർക്ക് ഉല്ലസിക്കാൻ സർക്കാർ വക പബുകൾ. ഇത് സംബന്ധിച്ച സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ വ്യാപകമായ ബാറുകള്‍ തുറന്നതിനു പിന്നാലെ ഡാന്‍സ് ബാറുകളായ പബ്ബുകളും തുറക്കുന്നത് ആലോചനയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി കഴിഞ്ഞു. ബംഗളൂരു മോഡല്‍ പബ്ബുകളാണ് കേരളത്തിലും സാധ്യമാണോ എന്നു പരിശോധിക്കുന്നത്. രാത്രി വൈകി ജോലി ചെയ്യേണ്ടി വരുന്ന ഐടി അടക്കം മേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് ജോലി കഴിഞ്ഞ് അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിനു കേരളത്തില്‍ സൗകര്യമില്ലെന്നു വ്യാപകമായ പരാതിയുണ്ട്. ഇതുമൂലമാണ് കേരളത്തിലും പബ്ബുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിവാര ടെലിവിഷന്‍ ഷോ ആയ നാം മുന്നോട്ടില്‍ പിണറായി വിജയന്‍ വ്യക്തമാക്കി.
ചർച്ചയിൽ മദ്യവിമുക്തിയെപ്പറ്റിയും അദ്ദേഹം പരാമർശിച്ചു. അതിനുള്ള പ്രവർത്തനം നടക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ബിവ്‌റിജസ് കോര്‍പറേഷനില്‍ മികച്ച സൗകര്യം ഒരുക്കണമെന്ന ആവശ്യത്തോടും അദ്ദേഹം അനുകൂലമായി പ്രതികരിച്ചു. ആളുകള്‍ ക്യൂ നിന്നു പ്രയാസപ്പെടുന്നത് ഒഴിവാക്കാനും നല്ല രീതിയില്‍ സജ്ജീകരിച്ച കടകളില്‍ നിന്നു സാധനങ്ങള്‍ നോക്കി വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരാനുമായിരുന്നു നിര്‍ദേശം. അതും ആലോചിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, മദ്യവിമുക്തിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നാണ് ഇതു സംബന്ധിച്ച ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി.
എന്നാൽ മദ്യ ഉപഭോഗം കുറയ്ക്കുമെന്ന തെരഞ്ഞെടുപ്പ് പ്രചാരണം പാഴ്‌വാക്കാക്കിയാണു സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തമെന്ന കണക്കുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.. ഇടതു മുന്നണി അധികാരത്തില്‍ എത്തിയതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 540ലെത്തി. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ ബാറുകള്‍ ഉള്ളത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഒഴിയുമ്പോള്‍ 29 ബാറുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ 540 ബാറുകളാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ നിരവധി ബാറുകളുടെ അപേക്ഷകള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇവയ്ക്ക് കൂടി അനുമതി നല്‍കിയാല്‍ 540 എന്നത് അടുത്തു തന്നെ 600 എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വരുമാനത്തെ മാത്രം ലക്ഷ്യമിട്ട് മദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടികള്‍ എന്നാണ് പരക്കെയുള്ള ആക്ഷേപം. സംസ്ഥാനത്തെ ബാറുകളുടെ എണ്ണത്തില്‍ നിലവില്‍ 20 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 54,500 കോടി രൂപയ്ക്കാണ് ഇടതു മുന്നണി അധികാരത്തില്‍ എത്തിയശേഷം മദ്യം വിറ്റഴിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha