മദ്യപാനവും ചീട്ടുകളിയും കഴിഞ്ഞ് മിണ്ടപ്രാണിയോട് ക്രൂരത; ഗര്‍ഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കി; പോലീസ് കേസെടുത്തു
തെരുവ് നായയും പൂച്ചയും സൃഷ്ടിക്കുന്ന ശല്യത്തേക്കുറിച്ച് മാത്രം സംസാരിക്കുന്നവര്‍ ഇത്തരം ദാരുണ സംഭവങ്ങള്‍ കൂടി ശ്രദ്ധിക്കുക. തിരുവനന്തപുരം പാല്‍ക്കുളങ്ങരയില്‍ ഗര്‍ഭിണിയായ മിണ്ടാപ്രാണിയോട് ക്രൂരത. ഗര്‍ഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കി. പാല്‍ക്കുളങ്ങരയില്‍ ക്ലബ്ബായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലായിരുന്നു പൂച്ചയെ കൊന്നത്. ക്ലബ്ബിലെത്തിയവര്‍ മദ്യപിച്ച ശേഷം പൂച്ചയെ കൊല്ലുകയായിരുന്നു. മൃഗാവകാശ പ്രവര്‍ത്തകർ പരാതി നല്കിയതിനെ തുടർന്ന് പൊലീസ് കേസെടുത്തു. പൂച്ചയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. മദ്യപാനവും ചീട്ടുകളിയും ക്ലബ്ബില്‍ പതിവാണ്. സംഭവമറിഞ്ഞ് സ്ഥലം സന്ദർശിച്ച മൃഗാവകാശ പ്രവര്‍ത്തക പാര്‍വ്വതി മോഹനായിരുന്നു ഈ സംഭവം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പൊലീസിനെ വിവരമറിയിച്ചു .പക്ഷേ ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെന്ന് പാര്‍വ്വതി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
തെരുവ് നായയും പൂച്ചയും സൃഷ്ടിക്കുന്ന ശല്യത്തേക്കുറിച്ച് മാത്രം സംസാരിക്കുന്നവര്‍ ഇത്തരം ദാരുണ സംഭവങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് പൂച്ചയുടെ ചിത്രത്തോടൊപ്പമായിരുന്നു പാര്‍വ്വതി മോഹന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. അവരുടെ സന്തോഷത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്തവർ ആണ് ഇത്തരം ദുഷ്പ്രവര്‍ത്തികള്‍ ചെയ്യുന്നവരെന്നും പാര്‍വ്വതി ആരോപിച്ചു. ഇത് ചെയ്തവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും പാര്‍വ്വതി പറഞ്ഞു. മൃഗാവകാശ പ്രവര്‍ത്തകരായ ലത ഇന്ദിര, പാര്‍വ്വതി മോഹന്‍ എന്നിവരുടെ പരാതിയിലായിരുന്നു കേസെടുത്തത്. സെക്ഷന്‍ 429 പ്രകാരം മൃഗങ്ങളെ ഉപദ്രവിക്കുകയും, കൊല്ലുകയും ചെയ്തതിനും. സെക്ഷന്‍ 268 പ്രകാരം പൊതുശല്യത്തിനുമാണ് കേസെടുത്തത്.
https://www.facebook.com/Malayalivartha