പോലീസിലെ സംഘികളെ ഓർത്ത് പിണറായിക്ക് ഉറക്കമില്ല; ശബരിമലയിലെ യുവതീപ്രവേശനം വിവാദമാക്കി തീർത്തത് ബിജെ പിയും ആർ എസ് എസും ചേർന്നാണെന്ന് സർക്കാർ കരുതുന്നു; പോലീസിൽ വർഗീയ പ്രവർത്തനം അനുവദിക്കില്ലെന്ന് സർക്കാർ പറയുമ്പോൾ പരിവാർ സംഘടനകൾ കൂടുതൽ ശക്തമാവുന്നു

പിണറായിക്ക് സംശയരോഗമാണെന്ന് ആക്ഷേപം. പോലീസിൽ സംഘികളുണ്ടെന്നാണ് സംശയം. മുസ്ലീം ലീഗ് നേതാവ് എം കെ. മുനീർ പിണറായിയെ ഇളക്കി വിട്ടപ്പോഴാണ് അദ്ദേഹത്തിന്റെ മനസിലിരുപ്പ് മറനീക്കി പുറത്തു വന്നത്.
പോലീസിൽ വർഗീയ തീവ്രവാദ ശക്തികളുടെ പ്രവർത്തനം സർക്കാർ നിരീക്ഷിച്ചിട്ടുണ്ടോ എന്നായിരുന്നു മുനീറിന്റെ ചോദ്യം. അങ്ങനെയുണ്ടെന്ന തരത്തിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽ പെട്ടാൽ സർക്കാർ ഇടപെടുമെന്നും പറഞ്ഞു.
സി പി എമ്മിന്റെ കണ്ണിൽ സംഘ്പരിവാർ മാത്രമാണ് തീവ്രവാദ സംഘടന. നിരോധിത ഇസ്ലാം സംഘടനകളുടെ പ്രവർത്തനം സംസ്ഥാനത്ത് സജീവമാണെങ്കിലും അതിനെ കുറിച്ചൊന്നും സർക്കാരിന് ആശങ്കയില്ല. കാരണം ഇത്തരം സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാൻ സിപിഎം പണ്ടേ ഇഷ്ടപ്പെടുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ അഭിമന്യു എന്ന എസ് എഫ് ഐ നേതാവായ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചപ്പോൾ തീവ്രവാദ സംഘടനകളുടെ അണികളാണ് പ്രതികളെന്ന് അറിഞ്ഞിട്ടും പ്രധാന പ്രതികളെ സർക്കാർ പിടികൂടിയില്ല. ഇത്തരത്തിൽ പിടികൂടിയാൽ എറണാകുളത്തെ പാർട്ടിയുടെ ഘടന മാറും എന്നാണ് പാർട്ടി കരുതുന്നത്.
തദ്ദേശ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഇത്തരം സംഘടനകളുമായി കൈകോർത്ത് സി പി എം ഭരിക്കുന്നുണ്ട്. ഒരിക്കൽ പോലും ഇത്തരം സഖ്യങ്ങളിൽ പുനരാലോചന വേണമെന്ന് സി പി എം ചിന്തിച്ചിട്ടില്ല. അവർക്ക് അഭിമന്യൂവല്ല വലുത്. ഇത്തരം സഖ്യങ്ങളാണ്. ഇക്കാര്യം പാർട്ടിയുടെ എല്ലാ നേതാക്കൾക്കും അറിയാം. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരവും ഇത്തരം പ്രവർത്തനങ്ങൾക്കുണ്ട്. ന്യൂനപക്ഷ വോട്ടുബാങ്കാണ് ലക്ഷ്യം.
ശബരിമലയിലെ യുവതീപ്രവേശനം വിവാദമാക്കി തീർത്തത് ബിജെ പിയും ആർ എസ് എസും ചേർന്നാണെന്ന് സർക്കാർ കരുതുന്നു. കഴിഞ്ഞ മണ്ഡല കാലത്ത് ശബരിമലയിൽ ജോലിക്ക് എത്തിയ പോലീസുകാരിൽ വളരെയധികം സംഘികൾ ഉണ്ടായിരുന്നതായി സർക്കാർ സംശയിക്കുന്നുണ്ട്. ഇത്തവണ മല കയറുന്ന പോലീസുകാരിൽ സംഘികൾ ഉണ്ടാകരുതെന്നെ കർശന നിർദ്ദേശവും സർക്കാർ നൽകിയിട്ടുണ്ട്. ഒളിച്ചു കയറ്റിയ യുവതികളുടെ വിവരം പുറംലോകത്തെ അറിയിച്ചതും ശബരിമലയിൽ യുവതികളെ സുഗമമായി പ്രവേശിക്കാൻ അനുവദിക്കാത്തതും ആർ എസ് എസുകാരായ പോലീസുകാരാണെന്ന് പിണറായി കരുതുന്നു. പോലീസിന് ലഭിക്കുന്ന വിവരങ്ങൾ പോലീസ് പരിവാർ പുറത്തുവിട്ടത്രേ. ഇത്തരം പോലീസുകാരുടെ നീക്കങ്ങൾ ഇന്നും സർക്കാർ നിരീക്ഷിക്കുന്നുണ്ട്.
പോലീസിനുള്ളിൽ സംഘപരിവാറിന്റെ സ്ലീപ്പിംഗ് സെൽ ഉണ്ടെന്നു പിണറായി വിശ്വസിക്കുന്നു. അത്തരകാർക്ക് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളും ഉണ്ടെത്രേ.ഇതെല്ലാം സർക്കാരിന് തലവേദന ഉണ്ടാക്കുന്നതാണ്. സെക്രട്ടേറിയറ്റിലും പരിവാർ സംഘടനകൾ ശക്തമായിരുന്നു. ഏറെക്കാലം അത്തരം സംഘടനകൾ ഇരുട്ടിലാണ് പ്രവർത്തിച്ചിരുന്നത്. സംഘടനയിലെ അംഗങ്ങൾ സിപിഎം സംഘടനയിൽ ഉൾപ്പെടെ പ്രവർത്തിച്ചു. പിന്നീടാണ് ഔദ്യോഗികമായി സംഘടന രൂപീകരിച്ചത്. പോലീസിൽ വർഗീയ പ്രവർത്തനം അനുവദിക്കില്ലെന്ന് സർക്കാർ പറയുമ്പോൾ പരിവാർ സംഘടനകൾ കൂടുതൽ ശക്തമാവുകയാണ്.
https://www.facebook.com/Malayalivartha


























