യുവതികളെ മല കയറ്റില്ല; ശബരിമലയിൽ യുവതീ പ്രവേശം ഒഴിവാക്കുന്നത് ഉചിതമെന്ന് സർക്കാരിനു നിയമോപദേശം ലഭിച്ചു; കേസിൽ അന്തിമ വിധിപ്പകർപ്പ് വരുന്നതു വരെ പഴയ സ്ഥിതി തുടരുകയാണ് ഉചിതമെന്നും ജയദീപ് ഗുപ്ത നിയമോപദേശം നൽകി
ശബരിമലയിൽ യുവതീ പ്രവേശം ഒഴിവാക്കുന്നത് ഉചിതമെന്ന് സർക്കാരിനു നിയമോപദേശം ലഭിച്ചു. സുപ്രീം കോടതി അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് സർക്കാരിന് നിയമോപദേശം നൽകിയത്. വിധിയിൽ അവ്യക്തതയുണ്ട്. കേസിൽ അന്തിമ വിധിപ്പകർപ്പ് വരുന്നതു വരെ പഴയ സ്ഥിതി തുടരുകയാണ് ഉചിതമെന്നും ജയദീപ് ഗുപ്ത നിയമോപദേശം നൽകി.
മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട നാളെ തുറക്കുകയാണ്. ഈ അവസരത്തിൽ യുവതീ പ്രവേശം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് സ്റ്റേയില്ലാത്ത സാഹചര്യത്തിൽ കൂടുതൽ യുവതികൾ എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ദർശനത്തിനു യുവതികളെത്തിയാൽ തടയുമെന്ന നിലപാടിലാണ് ബിജെപിയും, ശബരിമല കർമസമിതി, ആചാര സംരക്ഷണ സമിതി പോലുള്ള സംഘടനകളും
എന്നാൽ ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. യുവതികളെ കയറ്റാന്‍ മുന്‍പും ശ്രമിച്ചിട്ടില്ല, ഇനിയും ശ്രമിക്കില്ലെന്നും മന്ത്രി പറഞ്ഞു. ആക്ടിവിസം പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. മല കയറുമെന്നു പ്രഖ്യാപിക്കുന്നവര്‍ പ്രചാരണം ലക്ഷ്യമിടുന്നവരാണെന്നും അതു പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.
അതേമയം ശബരിമല ദർശനത്തിനായി 36 യുവതികൾ ഓൺലൈനായി അപേക്ഷ നൽകിയിട്ടുണ്ട്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച പുനപരിശോധന ഹർജികൾ ഏഴംഗ വിശാല ബെഞ്ചിന് വിട്ടുകൊണ്ടുള്ള വിധിയാണ് കഴിഞ്ഞദിവസം സുപ്രീം കോടതിയിൽ നിന്നുമുണ്ടായത്. ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്. ഇതിൽ തന്നെ ചീഫ് ജസ്‌റ്റിസിനൊപ്പം ജ. എ.എം. ഖാൻവിൽക്കർ, ജ. ഇന്ദുമൽഹോത്ര എന്നിവർ വിശാല ബെഞ്ച് എന്ന ആവശ്യത്തിൽ ഉറച്ച് നിന്നപ്പോൾ മറ്റ് രണ്ടു പേരായ ജ.എ വൈ ചന്ദ്രചൂഡ്,റോഹിന്റൺ നരിമാൻ എന്നിവർ വിയോജനവിധി കുറിക്കുകയായിരുന്നു. വിശാല ബെഞ്ചിന് വിടണമെന്ന വിധിക്കുറിപ്പ് ഒമ്പത് പേജിൽ ഒതുങ്ങിയപ്പോൾ, വിയോജനം അറുപത്തിയെട്ടു പേജിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
പുന:പരിശോധനാ ഹർജികൾ ഫയൽ ചെയ്യുമ്പോൾ സാധാരണ ഗതിയിൽ സുപ്രീം കോടതി പരിഗണിക്കാറില്ല. എന്നാൽ വിശ്വാസങ്ങളുടെ കെട്ടഴിക്കുന്ന ഒരു കൂട്ടം ഹർജികളാണ് കോടതിക്ക് മുന്നിലെത്തിയത്. ഇതിൽ പള്ളിയിൽ സ്ത്രീകൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയുമുണ്ട്. പള്ളിപ്രവേശന ഹർജി പരിഗണിക്കുമ്പോൾ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന ഇത്തരം ഹർജികൾ എന്തിനാണെന്ന് ജസ്റ്റിസ് ബോബ് ഡേ ചോദിച്ചിരുന്നു. അദ്ദേഹമാണ് അടുത്ത ചീഫ് ജസ്റ്റിസ്. ശബരിമല കേസ് പരിഗണിക്കുന്നതു കാരണം ഇതും പരിഗണിക്കാമെന്ന് പിന്നീട് കോടതി പറഞ്ഞു. പ്രസ്തുത ഹർജിയിൽ സർക്കാരിനോട് വിശദീകരണം ഫയൽ ചെയ്യാൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha