നിസാമിനെ സഹായിക്കാന്‍ ഉന്നതതല നീക്കം, ചന്ദ്രബോസിന്റെ മോഴിയെടുക്കാതെ പോലീസ്
സെക്യൂരിറ്റി ജീവനക്കാരെനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ ഉന്നതതല നീക്കം. നിസാം മര്‍ദ്ദിക്കുകയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ചന്ദ്രബോസ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. എന്നാല്‍ ഡോക്ടറോട് സംസാരിച്ച ചന്ദ്രബോസിന്റെ മൊഴി പോലീസ് എടുക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. നിസാമിനെ രക്ഷിക്കാനുള്ള ഉന്നതരുടെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
ചന്ദ്രബോസിനെ ചികിത്സിച്ച തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘത്തിലെ അംഗമായിരുന്നു പള്‍മണറി മെഡിസിനിലെ റെന്നീസ് ഡേവിസ്. ആക്രമണം നടന്ന ശോഭാ സിറ്റിയിലെ താമസക്കാരന്‍ കൂടിയാണ് ഇദ്ദേഹം. മുമ്പു പരിചയമുള്ള ചന്ദ്രബോസിനെപ്പറ്റി നല്ലതു മാത്രമാണ് ഡോക്ടര്‍ക്ക് പറയാനുള്ളതും. ചികിത്സയുടെ തുടക്കത്തിലാണ് ചന്ദ്രബോസിനോട് ഡോക്ടര്‍ സംസാരിച്ചത്. ആദ്യ ദിവസങ്ങളില്‍ ചന്ദ്രബോസ് ആളുകളെ തിരിച്ചറിഞ്ഞിരുന്നു.
കാറിടിച്ചും ക്രൂര മര്‍ദനത്തിലൂടെയും ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര ക്ഷതമാണ് ചന്ദ്രബോസിനെ മരണത്തിലേക്ക് നയിച്ചത്. ചന്ദ്രബോസിന്റെ മൊഴി കേസില്‍ നിര്‍ണായകമാകുമായിരുന്നു. അതു രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായില്ല. ഇതിനിടെയാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍ വന്നത്.
മൊഴിയെടുക്കാതിരുന്നത് കേസിനെ ദുര്‍ബലപ്പെടുത്താന്‍ ഇടയുണ്ടെന്ന വിലയിരുത്തലുണ്ട്. എന്നാല്‍, ഡോക്ടറുടെ വെളിപ്പെടുത്തല്‍ കേസില്‍ വഴിത്തിരിവാകും. ഇരയില്‍നിന്നു മൊഴിയെടുക്കാതിരിക്കുകയോ എടുക്കാനാവാതിരിക്കുകയോ ചെയ്യുന്ന കേസുകളില്‍ ചികിത്സിച്ച ഡോക്ടറുടെ വാക്കുകള്‍ മൊഴിക്കു തുല്യമായി കാണാവുന്നതാണ്. പ്രതിയെ രക്ഷിക്കാന്‍ പൊലീസില്‍ത്തന്നെ ആളുകളുണ്ടെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ് മൊഴിയെടുക്കല്‍ വൈകിപ്പിച്ച നടപടി. ഈ ഘട്ടത്തിലാണ് ഡോക്ടറുടെ മൊഴിക്ക് പ്രാധാന്യമേറുന്നത്.
നിസാമിന്റെ ഫ്‌ലാറ്റില്‍ നിന്ന് കൊക്കെയിനുമായി പിടിയിലായ നടന്‍ ഷൈന്‍ടോം ചാക്കോയുള്‍പ്പടെയുള്ള പ്രതികളെ രക്ഷിക്കാനും ശ്രമം നടക്കുന്നുണ്ട്. പ്രതികള്‍ക്ക് നേരെയുള്ള കുറ്റപത്രം വൈകിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കുറ്റപത്രം വൈകിയാല്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ സാധ്യതയുണ്ട്. ഈ കേസിലും ബന്ധമുള്ള നിസാമിനെ രക്ഷിച്ചെടുക്കാന്‍ വേണ്ടിയാണ് കുറ്റപത്രം വൈകിക്കുന്നതെന്ന ആരോപണവും ശക്തമാണ്.
ക്രിമിനല്‍ നടപടിക്രമമനുസരിച്ച് 307ാം വകുപ്പു പ്രകാരം നിസാമിനെതിരേ കേസെടുക്കുമെന്നാണ് കമ്മിഷണര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതനുസരിച്ച് കൊലപാതകശ്രമമാണു കുറ്റം. മരണത്തിലേക്കു നയിച്ച ഒരു കുറ്റം ചെയ്തയാള്‍ക്കു കൂടിയാല്‍ 10 വര്‍ഷം തടവാണു ശിക്ഷ. പിഴയോടുകൂടിയ തടവുമാകാം. സെക്ഷന്‍ 326 ആണെങ്കിലും ശിക്ഷ ഇതുതന്നെയാവും (സെക്ഷന്‍ 335 ന്റെ ആനുകൂല്യം പരിഗണിച്ചാല്‍ തടവു നാലുവര്‍ഷം വരെയായി കുറയാനും സാധ്യതയുണ്ട്). 307 ല്‍ ജീവപര്യന്തത്തിനും വധശിക്ഷയ്ക്കും സാധ്യത മാത്രമാണുള്ളത്. എന്നാല്‍ സെക്ഷന്‍ 302 അനുസരിച്ച് കൊലക്കുറ്റത്തിനാണ് കേസെന്നാണ് പൊലീസ് പറയുന്നത്. നിലവിലുള്ള കേസുകള്‍ക്കു പുറമെയാണു കൊലക്കുറ്റം കൂടി ചുമത്തുന്നത്. ഇതനുസരിച്ചാണെങ്കില്‍ പരമാവധി ശിക്ഷ വധശിക്ഷയാണ്. അതിനാല്‍ ഈ കേസില്‍ പൊലീസ് നടപടികളാണു നിര്‍ണായകം.
കേസില്‍ കൂടുതല്‍ ജാഗ്രത കാണിച്ച ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയാണ്. ആക്രമണക്കേസില്‍ റിമാന്‍ഡിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ പൊലീസ് സംഭവം നടന്ന സ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തിയില്ല. സാക്ഷികളടക്കമുള്ളവരില്‍നിന്ന് മൊഴിയെടുക്കുന്നതിലും മടിച്ചു. ദൃക്‌സാക്ഷിയാണ് ഈ കേസിലെ പ്രധാന തുമ്പ്. സഹജീവനക്കാരനായ ഇയാള്‍ക്കും ചന്ദ്രബോസിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മര്‍ദനമേറ്റിരുന്നു. സംഭവസമയം സ്ഥലത്ത് വേറെ ആളുകളും ഉണ്ടായിരുന്നു. ഇവരില്‍നിന്നെല്ലാം പൊലീസ് മൊഴിയെടുത്തോ എന്ന കാര്യവും സംശയകരമാണ്. മുഹമ്മദ് നിസാം എന്ന വ്യവസായിയെ രക്ഷിക്കാനുള്ള തിടുക്കമാണ് പൊലീസ് ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് സംശയം ഉയരുന്നത്.അതേസമയം, വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഇന്നലെ രാത്രി കാരമുക്കിലെ വസതിയില്‍ ചന്ദ്രബോസിന്റെ സംസ്‌കാരം നടന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha