സുരേന്ദ്രന് മതിയെന്ന് അമിത്ഷാ... ശബരിമല നട തുറന്നിട്ടും ബിജെപി അധ്യക്ഷനെ നിയമിക്കുന്നത് നീളുന്നത് അണികളില്‍ അമ്പരപ്പ്; നിര്‍ണായക നീക്കങ്ങള്‍ നടത്താന്‍ ശക്തമായ അധ്യക്ഷനെ കൊണ്ടുവരാന്‍ കേന്ദ്ര നേതൃത്വം; കെ സുരേന്ദ്രന്‍ മതിയെന്ന് ദേശീയ നേതൃത്വം; ശക്തനായി സുരേന്ദ്രന്‍ സംസ്ഥാന നേതൃത്വം ഏറ്റെടുക്കുമെന്ന് സൂചന
കഴിഞ്ഞ ശബരിമല സീസണില്‍ ഏറ്റവുമധികം ത്യാഗം സഹിച്ച ബിജെപി നേതാവാണ് കെ. സുരേന്ദ്രന്‍. കഴിഞ്ഞ വര്‍ഷം നവംബര്‍ 17 നാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ശബരിമലയില്‍ ദര്‍ശനത്തിനു പോയ സുരേന്ദ്രനെയും കൂടയുണ്ടായിരുന്നവരെയും നിലയ്ക്കലില്‍ വച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് ആറസ്റ്റ് ചെയ്യ്തു. ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിരുന്നു ഈ ആറസ്റ്റ്. അതിന് ശേഷം ജാമ്യം നല്‍കാതെ നിരവധി കേസുകളില്‍ കുടുക്കി. ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ ശ്രമിച്ച കേസുകളിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട സുരേന്ദ്രന് ഇരുപത്തിയൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയായിരുന്നു ഹൈക്കോടതി ജാമ്യം അനുവധിച്ചത്. അവസാനം ജാമ്യം ലഭിച്ചതിന് ശേഷം വളരെ വൈകിയാണ് സുരേന്ദ്രന് ശബരിമലയിലെത്താനായത്.
കഴിഞ്ഞ മണ്ഡലകാലത്തെ അപേക്ഷിച്ച് ഇത്തവണ യുവതികളെ കയറ്റാന്‍ ആരും താത്പര്യപ്പെടുന്നില്ല. എങ്കിലും ഒരു നിമിഷം മതി എല്ലാം മാറി മറിയാന്‍. അതിനാല്‍ ശക്തനായ ഒരു അധ്യക്ഷനെയാണ് ബിജെപി നോക്കുന്നത്. അതില്‍ മുന്തിയ പരിഗണനയാണ് സുരേന്ദ്രനുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ കെ സുരേന്ദ്രനെ കൊണ്ടുവരാനാണ് കേന്ദ്രനേതൃത്വത്തിന് താത്പര്യമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നക്. സംസ്ഥാന അധ്യക്ഷനെ കണ്ടെത്താന്‍ കണ്ടെത്താന്‍ ദേശീയ സംഘടനാ ജനറല്‍സെക്രട്ടറി ബി എല്‍ സന്തോഷും ആര്‍എസ്എസ് സംസ്ഥാന നേതൃത്വവും തമ്മില്‍ നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയില്‍ കുമ്മനം രാജശേഖരനെ വീണ്ടും അധ്യക്ഷപദവിയിലേക്കു കൊണ്ടുവരണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. എന്നാല്‍ കെ സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ താത്പര്യമെന്ന് ചര്‍ച്ചയില്‍ ഉന്നയിച്ചതായാണ് വിവരം.
ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലടക്കം ദേശീയനേതൃത്വമാണ് തീരുമാനമെടുക്കുന്നതെന്നും ദേശീയ സെക്രട്ടറി ചൂണ്ടിക്കാട്ടി. എന്നാല്‍, ദേശീയ നേതൃത്വം ഏകപക്ഷീയ തീരുമാനമെടുക്കുന്നതിനെ ആര്‍എസ്എസ് എതിര്‍ത്തു. കുമ്മനം രാജശേഖരന് മാന്യമായ പരിഗണന കിട്ടണമെന്ന നിലപാടാണ് ആര്‍എസ്എസ് നേതൃത്വത്തിനുള്ളത്. മുന്‍പ് ആര്‍എസ്എസിനോട് ആലോചിക്കാതെയാണ് കേന്ദ്രനേതൃത്വം കുമ്മനത്തെ അധ്യക്ഷസ്ഥാനത്തുനിന്നു മാറ്റി മിസോറം ഗവര്‍ണറാക്കിയത്. അതില്‍ അന്നുമുതല്‍ അവര്‍ അതൃപ്തിയിലാണ്.
ആര്‍എസ്എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, സഹപ്രാന്ത പ്രചാരക് സുദര്‍ശന്‍, പ്രാന്ത സഹകാര്യവാഹ് എം രാധാകൃഷ്ണന്‍ എന്നിവരാണ് പാലക്കാട്ട് കൂടിക്കാഴ്ചയ്‌ക്കെത്തിയത്.തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രസംഘടനാ ജനറല്‍സെക്രട്ടറി കൊച്ചിയിലെ ആര്‍എസ്എസ് ആസ്ഥാനത്തെ ബൈഠക്കില്‍ പങ്കെടുക്കുമെന്ന് കുരുതിയിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല.
ഉപതെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അധ്യക്ഷ പദവിയെ സംബന്ധിച്ച് കൊച്ചിയില്‍ പ്രാഥമിക കൂടിയാലോചനകള്‍ നടന്നിരുന്നു. ഇതിന്റെ വിവരങ്ങള്‍ പുറത്തായതോടെയാണ് രണ്ടാംഘട്ട രഹസ്യചര്‍ച്ച പാലക്കാട്ടേക്കു മാറ്റിയത്.ഗ്രൂപ്പ് നേതൃത്വം തങ്ങളുടെ ആളുകളെ അധ്യക്ഷസ്ഥാനത്തേക്ക് എത്തിക്കാന്‍ കേന്ദ്രത്തില്‍ പലവഴിക്കും സമ്മര്‍ദംചെലുത്തുന്നുണ്ട്.
പി കെ കൃഷ്ണദാസ്, എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍, സുരേഷ് ഗോപി തുടങ്ങിയവരെ അധ്യക്ഷസ്ഥാനത്തേക്കു പരിഗണിച്ചിരുന്നു. സിനിമാ ചിത്രീകരണത്തിന്റെ തിരക്കുപറഞ്ഞ് സുരേഷ്‌ഗോപി ആദ്യമേ പിന്മാറി. സുരേന്ദ്രനു വേണ്ടി മുരളീധര വിഭാഗവും രമേശിനുവേണ്ടി കൃഷ്ണദാസ് പക്ഷവും ശക്തമായി രംഗത്തുണ്ട്.
"
https://www.facebook.com/Malayalivartha