ഭക്തലക്ഷങ്ങളെ ഒരു പോറല്‍ പോലുമേല്‍ക്കാതെ മുകളിലെത്തിക്കുന്നത് ഞങ്ങള്‍ കേരള പൊലീസിന്‍റെ മാത്രം കൈക്കരുത്താണ്; സല്യൂട്ടും തോളിലെ നക്ഷത്രങ്ങളുടെ വലിപ്പച്ചെറുപ്പവും പമ്പയിലുപേക്ഷിച്ചാണ് മലകയറ്റം: ഭക്തരെ കൈ മെയ് മറന്ന് അയ്യപ്പന്‍റെ മുന്നില്‍ എത്തിക്കാൻ പ്രയത്നിക്കുന്ന കേരള പൊലീസിനെ ആരും നമിച്ച് പോകും
പതിനെട്ടാം പടിയിലൂടെ കയറുന്ന ഭക്തരുടെ വേഗത അല്‍പ്പമൊന്ന് കുറഞ്ഞാല്‍ ദര്‍ശനത്തിനായുള്ള നീണ്ട നിര കിലോമീറ്ററുകള്‍ നീളും. പതിനെട്ടാംപടിയിലൂടെ സോപാനത്തേക്ക് എത്തുന്ന ഭക്തരെ കൈ മെയ് മറന്ന് അയ്യപ്പന്‍റെ മുന്നില്‍ എത്തിക്കാൻ പ്രയത്നിക്കുന്ന കേരള പൊലീസിന്റെ നിറഞ്ഞ മനസിനെ ആരും കൈകൂപ്പിപ്പോകും. ഐപിഎസ് ഉദ്യോഗസ്ഥര്‍ പോലും സന്നിധാനത്ത് അടിയന്തരഘട്ടങ്ങളില്‍ ഈ ജോലി ചെയ്യുന്നുന്നുണ്ട്. പതിനെട്ടാം പടിയില്‍ കൃത്യമായി അയ്യപ്പന്മാരെ കയറ്റുന്ന പോലീസുകാരുടെ ജാഗ്രതയിലാണ് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നത്.
ഈ ഘട്ടത്തിൽ കേരളാ പോലീസ് പറയുന്നത് ഇങ്ങനെ "ആക്ഷേപങ്ങള്‍ നിരവധി കേട്ടിട്ടുണ്ട്, വീഴ്ചകള്‍ പലകുറി പറ്റിയിട്ടുമുണ്ട്. പതിനെട്ട് മലകളെ അയ്യപ്പന് സമര്‍പ്പിക്കുന്ന പതിനെട്ടാം പടിയില്‍ ശബരീശനെ തേടിയെത്തുന്ന ഭക്തലക്ഷങ്ങളെ ഒരു പോറല്‍ പോലുമേല്‍ക്കാതെ മുകളിലെത്തിക്കുന്നത് ഞങ്ങള്‍ കേരള പൊലീസിന്‍റെ മാത്രം കൈക്കരുത്താണ്. പൊലീസ് ബൂട്ടും ബെല്‍റ്റും തൊപ്പിയും ഉപേക്ഷിച്ച് ഞങ്ങളും ഇവിടെ അയ്യപ്പന്‍റെ പ്രതിരൂപമാകുന്നു. പരസ്പരം അഭിസംബോധന ചെയ്യുന്നതും അങ്ങനെ തന്നെ. സല്യൂട്ടും തോളിലെ നക്ഷത്രങ്ങളുടെ വലിപ്പച്ചെറുപ്പവും പമ്പയിലുപേക്ഷിച്ചാണ് മലകയറ്റം. മുപ്പത് പേരടങ്ങുന്ന ഞങ്ങള്‍ പത്തുപേരടങ്ങുന്ന മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് സേവനസന്നദ്ധരാകുന്നത്. ഇരുപതുമിനിറ്റിലേറെ കൂടുതല്‍ ഈ ജോലി ഞങ്ങള്‍ക്ക് ഒരു സമയം സാധ്യമല്ല.
സൂചികുത്താന്‍ പഴുതില്ലാത്ത തിരക്കിനിടയില്‍ ഒരുമിനിറ്റില്‍ എണ്‍പതിലേറെ ആളുകളെ ഞങ്ങള്‍ പതിനെട്ടാംപടി കയറ്റി വിടുന്നു. പുലര്‍ച്ചെ മുതല്‍ തുടങ്ങുന്ന വരിയില്‍ പതിനായിരങ്ങള്‍ കാത്തുനില്‍ക്കുന്നു. പലപ്പോഴും ശരണമന്ത്രങ്ങള്‍ക്കൊപ്പം ഭക്തരുടെ നിലവിളികളും അപേക്ഷകളും ഞങ്ങള്‍ കേട്ടിട്ടുണ്ട്. ഞങ്ങളുടെ ചങ്കൊന്നു പിടച്ചാല്‍ കണ്ണൊന്ന് തെറ്റിയാല്‍ കാത്തിരിക്കുന്നത് വന്‍ ദുരന്തമായിരിക്കും. ഞങ്ങളുടെ ആത്മസമര്‍പ്പണത്തിന് ഓരോ ഭക്തന്‍റേയും ജീവന്‍റെ വിലയുണ്ട് എന്നതാണ് യാഥാര്‍ഥ്യം.
ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ വിവാദമാകുമ്പോഴും, ഭക്തരെ സഹായിക്കുന്ന നടപടികള്‍ക്ക് വലിയ കൈയടിയാണ് സോഷ്യല്‍ മിഡീയയില്‍ ലഭിക്കുന്നത്. ഇത്തരത്തില്‍ ഒന്നായിരുന്നു പ്രായമായ സ്ത്രീയുമായി സ്‌നേഹഭാവത്തില്‍ നീങ്ങിയിരുന്നു ഒരു പൊലീസുകാരന്റെ ചിത്രം നാളുകൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൈയടികള്‍ക്കൊപ്പം വിമര്‍ശനത്തിനും വിധേയമായ ഈ ചിത്രം പൊലീസിനെ ന്യായീകരിക്കാന്‍ നടത്തിയ ഫോട്ടോ ഷൂട്ട് എന്ന രീതിയിലായിരുന്നു പ്രചരിച്ചിരുന്നത്. പക്ഷെ സന്നിധാനത്ത് ഡ്യൂട്ടി ചെയ്യുമ്പോള്‍ അയ്യപ്പനെ തൊഴാന്‍ വരുന്ന ഓരോരുത്തര്‍ക്കും പ്രായഭേദമന്യേ തന്നാൽക്കഴിയുന്ന എന്ത് സഹായവും നല്‍കുക എന്നത് കടമയായി കണ്ട് ഡ്യൂട്ടി ചെയ്യുന്ന ഒരാളെന്നായിരുന്നു ആരോപണ വിധേയനായ പോലീസുകാരന്റെ മറുപടി.
https://www.facebook.com/Malayalivartha