റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: ഖത്തറിലെ വ്യവസായി അബ്ദുൾ സത്താറിന്റെ ആൾക്കാരാണ് തന്നെ കൊലപ്പെടുത്താൻ വെട്ടിയതെന്ന് രാജേഷ് മരണ മൊഴിയായി പറഞ്ഞതായി സാക്ഷി
സത്താറിന്റെ ആൾക്കാരാണ് തന്നെ കൊലപ്പെടുത്താനായി വെട്ടി മൃതപ്രായനാക്കിയിട്ടിരിക്കുന്നതെന്ന് വെട്ട് കൊണ്ട് കിടന്ന റേഡിയോ ജോക്കി രാജേഷ് മരണ വെപ്രാളത്തിൽ തന്നോട് പറഞ്ഞതായി സാക്ഷി അനിൽകുമാർ തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ മൊഴി നൽകി. തലേന്ന് തന്റെ സ്റ്റുഡിയോയിൽ പ്രതികൾ വന്നതായും രാജേഷ് തന്നോട് പറഞ്ഞു. ഷോർട്ട് ഫിലിം എടുക്കുന്നതിനെ സംബന്ധിച്ച് അന്വേഷിക്കാനാണെന്ന വ്യാജേനയാണ് അവർ വന്നത്. കാറിലാണ് അവർ വന്നതെന്നും രാജേഷ് പറഞ്ഞതായി അനിൽ മൊഴി നൽകി.
സംഭവം നടക്കുമ്പോൾ ഒന്നാം പ്രതി സത്താറിന്റെ ഭാര്യയും രാജേഷും തമ്മിൽ ഫോണിൽ സംസാരിക്കുകയായിരുന്നു. വെട്ട് കൊണ്ടതായി സത്താറിന്റെ ഭാര്യയാണ് തന്നെ വിളിച്ച് പറഞ്ഞത്. താൻ ഉടനെ നാടൻപാട്ട് കലാ ട്രൂപ്പായ കൊല്ലം നൊസ്റ്റാൾജിയ ട്രൂപ്പിന്റെ മാനേജർ ഗോപാലകൃഷ്ണനെ വിളിച്ചെന്നും അനിൽ പറഞ്ഞു. തന്നെ വിളിച്ചയുടൻ സ്റ്റുഡിയോയിൽ എത്തിയെന്ന് ഗോപാലകൃഷ്ണൻ മൊഴി നൽകി. ഈ സമയം വെട്ടേറ്റ കുട്ടൻ തന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ എത്തിയതായി അറിഞ്ഞു. താൻ ഉടനെ സ്റ്റുഡിയോയിൽ എത്തി.രാജേഷിനേയും കുട്ടനേയും ആശുപത്രിയിൽ എത്തിക്കാൻ സുഹ്യത്തുക്കളായ ജിലിൽ കുമാർ, റെനൂപ് എന്നിവരെ വിളിച്ച് വരുത്തിയെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
രാജേഷിന്റെ മൃതദേഹം പരിശോധിച്ച് പള്ളിക്കൽ പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് തയ്യാറാക്കുമ്പോൾ താനും ഒപ്പമുണ്ടായിരുന്നു. റിപ്പോർട്ടിൽ സാക്ഷിയായി താൻ ഒപ്പിട്ടു. രാജേഷിന്റെ രക്ത പങ്കിലമായ ഷർട്ട് , ടവ്വൽ , ചെരിപ്പ് എന്നിവ പ്രോസിക്യൂഷൻ ഹാജരാക്കിയത് സാക്ഷിയായ ഗോപാലകൃഷ്ണൻ കോടതിയിൽ തിരിച്ചറിഞ്ഞു.
വാൾകൊണ്ട് വെട്ടേറ്റ് മാരകമായി പരിക്കേറ്റ രാജേഷിനെയും കൈയ്ക്കും തോളിലും പരിക്കേറ്റ കുട്ടനെയും ആശുപത്രിയിൽ കൊണ്ടുപോകാൻ കാറിലെത്തിയ ട്രൂപ്പിലെ അംഗങ്ങളായ ജിലിൽ കുമാർ, റെനൂപ് എന്നിവരെയും കോടതി വിസ്തരിച്ചു. വിസ്താരം ബുധനാഴ്ചയും തുടരും.
ബുധനാഴ്ച രാജേഷിന്റെ കിളിമാനൂർ മടവൂർ മെട്രാസ് സ്റ്റുഡിയോയിൽ ഇന്റർനെറ്റ് കണക്ഷൻ നൽകാനെത്തിയ ഹരീഷ് കുമാർ , മൃതദേഹം കാണാനെത്തിയ മുരുകൻ , വെട്ടു കൊണ്ടോടിയ കുട്ടൻ സഹായമഭ്യർത്ഥിച്ച് ഓടിക്കയറിയ വീട്ടിലെ വീട്ടമ്മ വിജയകുമാരി എന്നിവരെ വിസ്തരിക്കും.
https://www.facebook.com/Malayalivartha