ഇനി സർക്കാർ ഭൂമി സ്വകാര്യവ്യക്തികൾക്ക്; തലസ്ഥാന നഗരിയിൽ ഉൾപ്പെടെ കോടി കണക്കിന് രൂപയുടെ മൂല്യമുള്ള സർക്കാർ ഭൂമി ഇനി കൈയേറ്റകാർക്ക് സ്വന്തം; ആരാധനാലയങ്ങളുടെയും ക്ലബുകളുടെയും കൈവശമിരിക്കുന്ന അധിക ഭൂമി തുക ഈടാക്കി പതിച്ച് നൽകാൻ തീരുമാനം
തലസ്ഥാന നഗരിയിൽ ഉൾപ്പെടെ കോടി കണക്കിന് രൂപയുടെ മൂല്യമുള്ള സർക്കാർ ഭൂമി ഇനി കൈയേറ്റകാർക്ക് സ്വന്തം. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. വൻതോതിലുള്ള പിരിവാണ് ലക്ഷ്യമിടുന്നതെന്ന് കേൾക്കുന്നു.
ആരാധനാലയങ്ങളുടെയും ക്ലബുകളുടെയും കൈവശമിരിക്കുന്ന അധിക ഭൂമി തുക ഈടാക്കി പതിച്ച് നൽകാനാണ് തീരുമാനം. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്തിരുന്നു. എന്നാൽ ആരാധനാലയങ്ങളുടെ കാര്യമായതിനാൽ തീരുമാനം സാവധാനം മതിയെന്നാണ് തീരുമാനം. അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും. സർക്കാർ നിശ്ചയിക്കുന്ന അധികം തുക നൽകാത്ത അധിക ഭൂമി തിരിച്ചെടുക്കണമെന്ന റവന്യു വകുപ്പിന്റെ നിർദ്ദേശം മാത്രമാണ് മുഖ്യമന്ത്രി അംഗീകരിക്കാത്തത്. ശബരിമലയിൽ നിന്നും പഠിച്ച പാഠത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുടെ ഭയം.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തുക ഈടാക്കി ഭൂമി പതിച്ചു നൽകാൻ തീരുമാനിക്കാൻ പോകുന്നത്. ശ്മശാനങ്ങളും സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുടെ ഭൂമിയും ഇത്തരത്തിൽ പതിച്ച് നൽകും. പാട്ടത്തിന് നൽകിയ ഭൂമിക്ക് രേഖകൾ ഇല്ലെങ്കിൽ അവകാശം സർക്കാരിലേക്ക് മാറും. സ്വാതന്ത്ര്യത്തിന് മുമ്പാണ് പാട്ടത്തിന് ഭൂമി നൽകിയതെങ്കിൽ ന്യായ വിലയുടെ പത്ത് ശതമാനം അടച്ചാൽ ഭൂമി പതിച്ച് നൽകും. 1947 ഓഗസ്റ്റ് 15 നും കേരളപിറവിക്കും ഇടയ്ക്കുള്ള കാലത്താണ് കൈവശം നൽകിയതെങ്കിൽ 25ശതമാനം അടക്കണം. 1956നും 1990 ജനുവരിക്കും ഇടക്കാണ് ഭൂമി കൈവശം ഉള്ളതെങ്കിൽ ഭൂമിക്ക് ന്യായവില മാത്രം നൽകിയാൽ മതി. 1990 ജനുവരി ഒന്നിന് ശേഷം പാട്ടത്തിന് എടുത്ത ഭൂമിയാണെങ്കിൽ ഇപ്പോഴത്തെ വിപണി വില നൽകണം.
ക്ലബുകൾക്കും സാംസ്കാരിക സ്ഥാപനങ്ങൾക്കും പരമാവധി 15 സെന്റ് മാത്രം നൽകും. തിരുവനന്തപുരം നഗരത്തിലെ വഴുതയ്ക്കാട്ട് 15 സെന്റ് കിട്ടിയാൽ അതിന്റെ മതിപ്പുവില 15 കോടിയായിരിക്കും. കൂടുതൽ ഭൂമി കൈവശം ഉണ്ടെങ്കിൽ സർക്കാർ നിശ്ചയിച്ച തുക നൽകിയാൽ പതിച്ച് നൽകും. തുക അടച്ചില്ലെങ്കിൽ സർക്കാർ തിരിച്ചെടുക്കും. ചെറിയ തുക അടയ്ക്കാതിരിക്കുന്ന പ്രശ്നമില്ലല്ലോ.
തിരുവനന്തപുരത്ത് ട്രിവാൻഡ്രം ക്ലബ്,ടെന്നിസ് ക്ലബ് ,ഗോൾഫ് ക്ലബ് തുടങ്ങിയ വൻകിട ക്ലബുകൾ പ്രവർത്തിക്കുന്നത് സർക്കാർ സ്ഥലങ്ങളിലാണ്. ക്ലബുകൾ പ്രവർത്തിക്കുന്ന സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം മുമ്പേ നിലവിലുണ്ട്. സംസ്ഥാനത്ത് സ്വകാര്യ വ്യക്തികളുടെ കൈവശമിരിക്കുന്ന സർക്കാർ ഭൂമി ഏറ്റെടുക്കാൻ അടൂർ പ്രകാശ് റവന്യുമന്ത്രിയായിരുന്ന കാലയളവിൽ രാജമാണിക്യം ഐ എ എസിനെ കമ്മീഷനായി നിയോഗിച്ചു. സർക്കാർ ഭൂമി ഏറ്റെടുക്കാൻ രാജമാണിക്യം പദ്ധതി തയ്യാറാക്കിയെങ്കിലും സർക്കാർ നടപടിയെടുത്തില്ല. തുടർന്ന് വന്ന ഇടതു സർക്കാർ രാജമാണിക്യം റിപ്പോർട്ട് പൂഴ്ത്തി. രാജമാണിക്യത്തെ ഇടത് സർക്കാർ സ്ഥലം മാറ്റി.
എറണാകുളം,കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെ വൻകിട ക്ലബുകളുടെ നേത്യത്വം ഐ എ എസ് ഉദ്യോഗസ്ഥർക്കാണ്. നിശാപാർട്ടികൾക്കും മറ്റും ഇത്തരം ക്ലബുകൾ ഉയർന്ന ഉദ്യോഗസ്ഥർ ഉപയോഗിക്കാറുണ്ട്. വിരമിച്ച ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന ക്ലബുകളും നിരവധിയുണ്ട്. സർക്കാർ ഭൂമി ക്ലബുകൾക്ക് പതിച്ചുനൽകുന്ന കാര്യത്തിൽ ഉദ്യോഗസ്ഥരുടെ സ്വാധീനമുണ്ടായിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല.
ആരാധനാലയങ്ങൾക്ക് ഭൂമി പതിച്ചു നൽകുന്നത് സ്വകാര്യ ക്ലബുകൾക്ക് ഭൂമി പതിച്ചുനൽകുന്നത് വിവാദമാക്കാതിരിക്കാനാണ്. ചാരിറ്റബിൾ സൊസൈറ്റീസ് ആക്റ്റ് അനുസരിച്ച് രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കും ഭൂമി പതിച്ചു കിട്ടും. ഇതിന്റെ മറവിൽ രാഷ്ട്രീയ പാർട്ടികൾ നേതൃത്വം നൽകുന്ന ക്ലബുകൾക്കും ഭൂമി ലഭിക്കും. പതിച്ചുകിട്ടിയ ഭൂമി പിന്നീട് രാഷ്ട്രീയ പാർട്ടികൾക്ക് ഉപയോഗിക്കാൻ സാധിക്കും.
രാഷ്ട്രീയ പാർട്ടികളുടെ കാര്യം പോട്ടെന്ന് പറയാം. പക്ഷേ സ്വകാര്യ വ്യക്തികൾക്ക് ഭൂമി പതിച്ചുനൽകുന്നതാണ് സഹിക്കാൻ കഴിയാത്തത്.
https://www.facebook.com/Malayalivartha