മരടിൽ പൊടി ഉയരുന്നു ;അങ്കലാപ്പിൽ അധികൃതർ; മാലിന്യംനീക്കൽ അനിശ്ചിതാവസ്ഥയിൽ
ഒരു ദുരന്ത ഭൂമിയുടെ അവശേഷിപ്പു പോലെ ആയിരിക്കുകയാണ് മരട് .അനധികൃതമായി പണിത ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ചുനീക്കിയപ്പോൾ ആസ്ഥാനത്തു ബാക്കിയാകുന്നത് ആകെട്ടിടങ്ങളുടെയും ഒരു പറ്റം സ്വപ്നങ്ങളുടെയും അവശിഷ്ട മാത്രം.
മരടില്‍ സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ എവിടേക്ക് നീക്കുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കാനായി കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം നാട്ടുകാരും പഞ്ചായത്ത് അധികൃതരും എതിരായതോടെ മാലിന്യം നീക്കുന്നതെങ്ങനെയെന്നറിയാതെ വെട്ടിലായിരിക്കുകയാണ്നഗരസഭയും കരാറെടുത്ത കമ്പനിയും . 70 ദിവസത്തിനുള്ളില്‍ ഫ്ലാറ്റ് പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ നീക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. എതിര്‍പ്പ് രൂക്ഷമായിരിക്കെ സമയബന്ധിതമായി മാലിന്യം നീക്കം നടത്താനാവുമോ എന്ന ആശങ്കയിലാണ് അധികൃതര്‍.
ആലുവ കേന്ദ്രമായ പ്രോംപ്റ്റ് എന്റര്‍പ്രൈസസ് എന്ന കമ്പനിയാണ് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ വാങ്ങിയത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ വേര്‍തിരിക്കുന്ന ജോലികള്‍ പൂര്‍ത്തിയായാല്‍ മാലിന്യം മറ്റിടങ്ങളിലേക്ക് മാറ്റാനായിരുന്നു ഉദ്ദേശം. ഇതിനായി ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍, എഴുപുന്ന എന്നീ സ്ഥലങ്ങളില്‍ പ്രത്യേകം ഇടങ്ങളും കണ്ടെത്തിയിരുന്നു. കരാറെടുത്ത പ്രോംപ്റ്റ് എന്റര്‍പ്രൈസസ് കമ്പനിയുടെ തന്നെ യാര്‍ഡുകളിലേക്ക് അവശിഷ്ടങ്ങള്‍ മാറ്റിയ ശേഷം റോഡ് പണിക്കും മറ്റും കോണ്‍ക്രീറ്റ് മാലിന്യം നല്‍കാനായിരുന്നു ആലോചന. കോണ്‍ക്രീറ്റ് പൊടിച്ച് കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പു വലിയ പ്രതിസന്ധിയാണ് ഇവിടെ സൃഷ്ടിച്ചിരി ക്കുന്നത്.
.അതേസമയം കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന രീതിയില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ അതൃപ്തി രേഖപ്പെടുത്തി. മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് അവശിഷ്ടങ്ങള്‍ മാറ്റുന്ന ജോലി നടക്കുന്നതെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ സംസ്ഥാന മേല്‍നോട്ട സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എ വി രാമകൃഷ്ണ പിള്ള പറഞ്ഞു. കോണ്‍ക്രീറ്റ് അവശിഷ്ടം നീക്കാനുള്ള ഉത്തരവാദിത്വം മരട് നഗരസഭയ്ക്കാണ്. എങ്ങനെ അവശിഷ്ടം നീക്കം ചെയ്യും എന്ന കാര്യത്തില്‍ വ്യക്തമായ രൂപം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോളെന്നും അദ്ദേഹം പ്രതികരിച്ചു.
പൊടിപടലങ്ങൾക് താല്‍ക്കാലിക പരിഹാരം കാണാന്‍ ഇരുമ്പ് കമ്പികള്‍ വേര്‍തിരിക്കുമ്പോള്‍ സ്പ്രിംഗ്ലര്‍ ഉപയോഗിച്ച് തുടര്‍ച്ചയായി വെള്ളം നനയ്ക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കരാറുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അതിനുള്ള നടപടികള്‍ ഇനിയും സ്വീകരിച്ചിട്ടില്ല. കായലില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് നനയ്ക്കുന്നുണ്ടെങ്കിലും ഇത് ശാസ്ത്രീയമല്ലാത്തതിനാല്‍ വേണ്ട ഫലം ചെയ്യുന്നില്ല എന്ന് പരാതിയുണ്ട്. സ്പ്രിംഗ്ലര്‍ ഉപയോഗിച്ച് നനക്കണമെന്ന നിര്‍ദ്ദേശം പാലിക്കാത്തതില്‍ ഹരിത ട്രിബ്യൂണല്‍ വിശദീകരണം ചോദിച്ചിരുന്നു.
ഇരുമ്പ് കമ്പി വേര്‍തിരിക്കല്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ ജോലിക്കാരെ നിയോഗിച്ചിരിക്കുകയാണ്. നാല് ഫ്ലാറ്റുകളുടേയും അവശിഷ്ടങ്ങള്‍ വേര്‍തിരിക്കാന്‍ ആരംഭിച്ചാല്‍ കോണ്‍ക്രീറ്റ് മാലിന്യം നീക്കം ചെയ്യുന്നതില്‍ നടപടി സ്വീകരിക്കേണ്ടി വരും. 40 ദിവസം കൊണ്ട് മാലിന്യം നീക്കാന്‍ കഴിയും എന്നാണ് കരാര്‍ കമ്പനിയുടെ അവകാശ വാദം. എന്നാല്‍ അതിനുള്ള സ്ഥലം കണ്ടെത്താതെ മാലിന്യം നീക്കം ചെയ്യാനാവില്ലെന്ന് കരാര്‍ കമ്പനി അധികൃതര്‍ പറയുന്നു. പാറ മടകളിലേക്കോ ക്രഷര്‍ യൂണിറ്റുകളിലേക്കോ അവശിഷ്ടം മാറ്റുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് നഗരസഭാ അധികൃതരില്‍ നിന്ന് ലഭിക്കുന്ന അറിവ്. പഞ്ചായത്ത് അധികൃതരുമായി സംസാരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ജില്ലാ ഭരണകൂടം.
https://www.facebook.com/Malayalivartha