ഉമ്മൻചാണ്ടിയെ വിളിച്ചില്ലെങ്കിൽ കോൺഗ്രസ് ചട്ടിയിലാകുമെന്ന് മുസ്ലീം ലീഗ്; ഉമ്മൻ ചാണ്ടിയെ മടക്കി കൊണ്ടുവന്നില്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ ഇടതുമുന്നണി തന്നെ അധികാരത്തിലെത്താനാണ് സാധ്യതയെന്ന് മുസ്ലീം ലീഗ് കോൺഗ്രസ് ഹൈക്കമാന്റിനെ അറിയിച്ചു
ഉമ്മൻ ചാണ്ടിയെ മടക്കി കൊണ്ടുവന്നില്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ ഇടതുമുന്നണി തന്നെ അധികാരത്തിലെത്താനാണ് സാധ്യതയെന്ന് മുസ്ലീം ലീഗ് കോൺഗ്രസ് ഹൈക്കമാന്റിനെ അറിയിച്ചു.
പാർട്ടി ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഇക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചത്. കേരളത്തിലെ കോൺഗ്രസ് നേതൃത്വം തീർത്തും ദുർബലമാണെന്നും കത്തിൽ പറയുന്നു.
ചെന്നിത്തലയെയും മുല്ലപ്പള്ളിയെയും പേരെടുത്ത് പറയാതെ കത്തിൽ വിമർശിക്കുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് യാതൊരു വിശദീകരണവും കേന്ദ്ര നേതൃത്വം കോൺഗ്രസിന്റെ സംസ്ഥാന സമിതിയോട് ആരാഞ്ഞിട്ടില്ല. ലീഗ് നേതൃത്വം ഇടതു മുന്നണിയോട് അടുക്കുന്നു എന്ന പ്രചരണം ശക്തിപ്പെടുമ്പോഴാണ് ഇത്തരത്തിൽ ഒരഭിപ്രായം ലീഗ് കേന്ദ്രത്തെ അറിയിച്ചത്. മുന്നണിയിലെ ഘടകകക്ഷികൾ പലതായി പിരിഞ്ഞുപോയിട്ടും കോൺഗ്രസ് നേതൃത്വം ഇടപെടുന്നില്ലെന്നാണ് ലീഗിന്റെ ആക്ഷേപം. ഉമ്മൻ ചാണ്ടിയായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല.
അതേസമയം ഇത്തരമൊരു ആക്ഷേപം ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. കുഞ്ഞാലിക്കുട്ടി ഞായറാഴ്ച രാവിലെ തന്നെ സന്ദര്‍ശിച്ചിരുന്നു. യുഡിഎഫിലെ അസ്വാരസ്യങ്ങള്‍ പറഞ്ഞു തീര്‍ക്കണമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങളില്ല, അത് മാധ്യമ സൃഷ്ടി മാത്രമാണ്. കെപിസിസി പ്രസിഡന്റെന്ന നിലയില്‍ എല്ലാവരെയും ഒരുമിപ്പിച്ചാണ് കൊണ്ടുപോകുന്നത്.
രാഷ്ട്രീയകാര്യ സമിതിക്കുശേഷം പിറ്റെ ദിവസങ്ങളിലെ പത്രങ്ങളില്‍ വന്ന വാര്‍ത്തയില്‍ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും യാതൊരു വീഴ്ചയുമുണ്ടായിട്ടില്ല. സമീപകാലത്ത് കാണാത്ത വളരെ നല്ല രീതിയിലുള്ള ചര്‍ച്ചയാണ് രാഷ്ട്രീയകാര്യ സമിതിയില്‍ നടന്നത്. പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങളില്ലെന്നും എല്ലാം മാധ്യമ സൃഷ്ടികള്‍ മാത്രമാണെന്നും കുഞ്ഞാലിക്കുട്ടിയെ താൻ അറിയിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഗൗരവപൂര്‍ണമായ സംഭവവികാസങ്ങളൊന്നും ഇല്ലാത്തതുകൊണ്ടാണ് രാഷ്ട്രീയകാര്യ സമിതി മാറ്റിവച്ചത്. അതിന് മറ്റ് രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പാര്‍ട്ടിയിലുള്ള മുഴുവന്‍ നേതാക്കളെയും വിശ്വാസത്തിലെടുത്താണ് മുന്നോട്ട് പോകുന്നത്. പ്രതിപക്ഷ നേതാവിനോടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും പാര്‍ട്ടി കാര്യങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്യാറുണ്ട്. പാര്‍ട്ടിയുടെ വിശാലമായ താല്‍പര്യങ്ങള്‍ മാത്രമാണ് തന്റെ ലക്ഷ്യം. പാര്‍ട്ടിയില്‍ ഒരു അസ്വാരസ്യങ്ങള്‍ ഇല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഉമ്മൻ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ്. അദ്ദേഹം കേരളത്തിന്റെ ദൈംദിന വിഷയങ്ങളിലൊന്നും ഇടപെടാറില്ല. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം പിളർന്നിട്ടും പി.ജെ. ജോസഫ് ഒറ്റയ്ക്ക് തന്റെ മാർഗത്തിലൂടെ സഞ്ചരിച്ചിട്ടും ഉമ്മൻചാണ്ടി നിശബ്ദനാണ്. ഇക്കാര്യങ്ങളാക്കെ പി.കെ. കുഞ്ഞാലിക്കുട്ടിയും ഉമ്മൻ ചാണ്ടിയും തമ്മിൽ ചർച്ച ചെയ്യുന്നുണ്ടെങ്കിലും ഉമ്മൻചാണ്ടി പരസ്യപ്രതികരണം നടത്തിയിട്ടില്ല. അതേ സമയം ഉമ്മൻ ചാണ്ടി പറഞ്ഞാൽ തീരാവുന്ന വിഷയങ്ങൾ മാത്രമാണ് മുന്നണിയിലുള്ളത്.
https://www.facebook.com/Malayalivartha