മുൻ മന്ത്രി ശിവകുമാറിൻ്റെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസ്:സെർച്ച് റിപ്പോർട്ട് കോടതിയിൽ; ബാങ്ക് അക്കൗണ്ടും ലോക്കറും മരവിപ്പിച്ചു
മുൻ ആരോഗ്യ - ദേവസ്വം മന്ത്രി വി.എസ്. ശിവകുമാർ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിൽ പ്രതികളുടെ വസതികൾ വിജിലൻസ് റെയ്ഡ് ചെയ്തതിന്റെ സെർച്ച് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. ഒന്നാം പ്രതി ശിവകുമാറിൻ്റെ ശാസ്തമംഗലത്തെ ശ്രീരാഗം സി-17 വീടും രണ്ടാം പ്രതി ശാന്തിവിള രാജേന്ദ്രൻ , മൂന്നാം പ്രതി ഡ്രൈവർ ഷൈജു ഹരൻ എന്നിവരുടെ വീടുകളും , നാലാം പ്രതി എൻ.എസ്. ഹരികുമാറിൻ്റെ രണ്ടു വസതികളും റെയ്ഡ് ചെയ്തതിൻ്റെ വിശദ റിപ്പോർട്ടാണ് സമർപ്പിച്ചത്.
മന്ത്രി ശിവകുമാറിൻ്റെ വീട്ടിൽ നിന്നും 56 പ്രാമാണിക രേഖകൾ കണ്ടെടുത്തതായി സെർച്ച് റിപ്പോർട്ടിൽ പറയുന്നു. വസ്തുവിൻ്റെ പ്രമാണം , വീടിന് ആഡംബര നികുതി അടച്ച രേഖകൾ , മകളുടെ വിസാ രേഖകൾ , വിദ്യാഭ്യാസ ഫീസടച്ച രേഖകൾ , വാഹനത്തിൻ്റെ രേഖകൾ തുടങ്ങിയവ സെർച്ച് ലിസ്റ്റ് തയ്യാറാക്കി ബന്തവസ്സിലെടുത്ത് കോടതിയിൽ ഹാജരാക്കി. ബിനാമിയെന്നാനാരോപിക്കുന്ന ശാന്തി വിള രാജേന്ദ്രൻ്റെ വീട്ടിൽ നിന്ന് 72 രേഖകൾ കണ്ടെടുത്തു. അവയിൽ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലുമായി വാങ്ങിയ 13 സ്ഥാവര വസ്തുക്കളുടെ വിലയാധാരങ്ങൾ ഉൾപ്പെടുന്നു. വിദേശത്ത് നടത്തിയ പണമിടപാടിൻ്റെ രേഖകളും കോടതിയിൽ ഹാജരാക്കി. മൂന്നാം പ്രതി ഡ്രൈവർ ഷൈജു ഹരൻ്റെ വീട്ടിൽ നിന്നും 18 രേഖകൾ കണ്ടെടുത്തു. പണം കടം കൊടുത്തതിൻ്റെ രേഖകൾ ,ബാങ്ക് പാസ് ബുക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അതേ സമയം ശിവകുമാറിൻ്റെ ബാങ്ക് അക്കൗണ്ടും ലോക്കറും മരവിപ്പിക്കാൻ ക്രിമിനൽ നടപടി ക്രമത്തിൻ്റെ വകുപ്പ് 102 പ്രകാരം വിജിലൻസ് ബാങ്കധികൃതർക്ക് നോട്ടീസ് നൽകി. ലോക്കർ തുറന്ന് പരിശോധിക്കാൻ വിജിലൻസ് കോടതിയുടെ അനുമതി തേടി അപേക്ഷ സമർപ്പിച്ചു.
നാലാം പ്രതി ഹരികുമാറിൻ്റെ ഇരുനിലയുള്ള പുളിമൂട് വീട്ടിൻ്റെ താഴത്തെ നിലവാടകക്ക് കൊടുത്തിതിരിക്കുന്നതിൻ്റെ വാടക കരാർ കോടതിയിൽ ഹാജരാക്കി. ഇയാളുടെ വഞ്ചിയൂർ ഇരുനില വീട്ടിൽ ബന്ധു താമസിക്കുന്നതായും സെർച്ച് റിപ്പോർട്ടിൽ പറയുന്നു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 94 പ്രകാരമാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ച് കോടതിയിൽ നിന്നു പരിശോധന വാറണ്ട് വിജിലൻസ് വാങ്ങിയത്.
https://www.facebook.com/Malayalivartha