ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്‍റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരവുമായി ആദിവാസി ദളിത് മുന്നേറ്റ സമിതി
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്‍റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരവുമായി ആദിവാസി ദളിത് മുന്നേറ്റ സമിതി രംഗത്ത്. പത്തനംതിട്ടയിൽ നിന്നാരംഭിച്ച കാൽനട ജാഥ ചെറുവള്ളിയിൽ പൊലീസ് തടയുകയായിരുന്നു. ചെറുവള്ളി എസ്‍റ്റേറ്റ് വിമാനത്താവള പദ്ധതിക്ക് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക , എസ്‍റ്റേറ്റ് സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയർത്തിയായിരുന്നു സമരം നടത്തുന്നത്.
പത്തനംതിട്ട ബസ്സ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് സ്ത്രീകളടക്കമുള്ളവർ കാൽ നടയായി ചെറുവള്ളിയിലെത്തുകയായിരുന്നു. ട്രേഡ് യൂണിയൻ നേതാവും മുൻ എംപിയുമായ തമ്പാൻ തോമസാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. വിമാനത്താവള പദ്ധതിയുടെ മറവിൽ ഭൂമി കച്ചവടത്തിനാണ് ശ്രമമെന്നും ആദിവാസി ദളിത് മുന്നേറ്റ സമിതി ആരോപിക്കുന്നുണ്ട്. എസ്‍റ്റേറ്റില്‍ എത്തി കുടിൽകെട്ടി സമരം നടത്തുമെന്ന് ദളിത് മുന്നേറ്റ സമിതി വ്യക്തമാക്കിയിരുന്നെങ്കിലും പൊലീസ് മാർച്ച് തടയുകയായിരുന്നു. വിവിധ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. 2264 ഏക്കർ വരുന്ന ചെറുവള്ളി എസ്‍റ്റേറ്റ് ഹാരിസൺസ് പ്ലാന്‍റേഷൻസ് നിയമ വിരുദ്ധമായി ബിലിവേഴ്സ് ചർച്ചിന് വിൽക്കുകയുണ്ടായി. പിന്നീട് സർക്കാർ പോക്ക് വരവ് റദ്ദ് ചെയ്യുകയുമുണ്ടായി. ഈ ഭൂമിയിൽ നിന്ന് 600 ഏക്കർ കോടതിയിൽ പണം അടച്ച് വിമാനത്താവള പദ്ധതിക്ക് ഏറ്റെടുക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha