ലോക്ക് ഡൗണിന് പിന്നാലെ തിരുവനന്തപുരത്ത് വ്യാജ വാറ്റ് പിടികൂടി; കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി...നടപടി ശക്തമാക്കാൻ എക്സൈസ് വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ ഭാഗമായി ബിവറേജുകളും മദ്യഷോപ്പുകളും അടച്ചുപൂട്ടിയ സാഹചര്യത്തില്‍ വ്യാജ വാറ്റിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നാം നേരത്തെ കണ്ടതുപോലെ തന്നെ മദ്യഷാപ്പുകള്‍ പൂട്ടിയപ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നു. വ്യാജ വാറ്റ് ഇപ്പോള്‍ തന്നെ തുടങ്ങിയിരിക്കുന്നു. തിരുവനന്തപുരത്ത് തന്നെ ഇങ്ങനെ പിടികൂടുന്ന സാഹചര്യമുണ്ടായി. ഇതിനെതിരെ നടപടി ശക്തമാക്കാന്‍ എക്‌സൈസ് വകുപ്പിന് നിര്‍ദേശം നല്‍കിരിക്കുകയാണ്. അത് കര്‍ക്കശമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യ വിതരണം ഓണ്‍ലൈന്‍ ആക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചനയില്ലെന്നും മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 126 ആയി ഉയർന്നു .136 പേരെ ആശുപത്രിയിലേക്ക് മാറ്റി. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ കമ്യൂണിറ്റി കിച്ചണ്‍ 43 ഇടത്ത് പ്രവർത്തിച്ചു തുടങ്ങി . 941 പഞ്ചായത്തുകളില്‍ 861 പഞ്ചായത്തില്‍ കമ്യൂണിറ്റി കിച്ചണിന് സ്ഥലം സജ്ജമാക്കി. ആറ് കോര്‍പ്പറേഷനുകളില്‍ ഒന്‍പതിടത്തായി കിച്ചണ്‍ ആരംഭിക്കാനാണ് സ്ഥലം കണ്ടെത്തിയത്. ഇവിടങ്ങളില്‍ വരും ദിവസങ്ങളില്‍ ഭക്ഷണ വിതരണം തുടങ്ങും.
പ്രാദേശിക സന്നദ്ധ സേവകരെ തദ്ദേശ സ്ഥാപനങ്ങള്‍ ക്രമീകരിച്ചു. ഇക്കാര്യങ്ങള്‍ പെട്ടെന്ന് പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്.815 പഞ്ചായത്തുകളില്‍ ഹെല്‍പ് ഡയസ്‌ക് സജ്ജീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha