പണം കണ്ടെത്താൻ സർക്കാർ നെട്ടോട്ടം! ഹെലികോപ്ടര്‍ വാങ്ങിക്കാന്‍ ഇതിനെക്കാള്‍ നല്ല സമയം വേറെ ഏതാണ്; സര്‍ക്കാരിനെ പരിഹസിച്ച് വി ഡി സതീശന്‍
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ വിഷമിക്കുന്നതിനിടെ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നതിന് പവന്‍ഹാന്‍സ് കമ്ബനിക്ക് 1.5 കോടി രൂപ കൈമാറിയതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. ഹെലികോപ്റ്റര്‍ വാങ്ങാന്‍ ഇതിനെക്കാള്‍ നല്ല സമയം വേറെ ഏതാണ് എന്ന് പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സതീശന്റെ പ്രതികരണം. പണം പിന്‍വലിച്ചത് സ്വാഭാവിക നടപടിയാണെന്നും ഇത് സംബന്ധിച്ച് ഫെബ്രുവരിയില്‍ ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. 1.7 കോടി രൂപക്കാണ് പവന്‍ഹാന്‍സ് കമ്ബനിയുമായി കരാര്‍ ഒപ്പുവെച്ചത്. ഇതിന്റെ അഡ്വാന്‍സ് തുകയായി ആണ് ഇപ്പോള്‍ 1.5കോടി രൂപ കമ്ബനിക്ക് കൈമാറിയത്.
പൊലീസിന്റെയടക്കം വിവിധ ആവശ്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേരത്തെ തന്നെ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചിരുന്നത്. നേരത്തെ ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നതിലടക്കം ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കൊറോണബാധക്കിടെ സര്‍ക്കാര്‍ വലിയരീതിയിലുള്ള ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് കടന്ന പശ്ചാത്തലത്തില്‍ തുക കൈമാറിയെന്നതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.
വി ഡി സതീശന്റെ പോസ്റ്റ് ഇങ്ങനെയാണ്...
സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകക്ക് എടുക്കാന്‍ പണം നല്‍കിയത് കൃത്യ സമയത്താണ്. ഒന്നിനും പണമില്ലാത്ത സമയത്ത്.കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രളയ പുനര്‍നിര്‍മ്മാണത്തിന് 1000 കോടി രൂപ അനുവദിച്ചിരുന്നു. ഒരു രൂപ പോലും ചെലവാക്കിയില്ല. ലോക ബാങ്ക് പ്രളയ പുനര്‍നിര്‍മ്മാണത്തിന് 1780 കോടി നല്‍കി. അതും വകമാറ്റി ചെലവഴിച്ചു. പ്രളയ ഫണ്ടിലേക്ക് സംഭാവന നല്‍കിയവരെയും ശമ്ബളം നല്‍കിയവരെയും കബളിപ്പിച്ചാണ് എറണാകുളം കളക്‌ട്രേറ്റില്‍ 8.15 കോടി രൂപ സഖാക്കള്‍ അടിച്ചു മാറ്റിയത്.
ഇപ്പോള്‍ വീണ്ടും കോവിഡ് പ്രതിരോധത്തിനു വേണ്ടി ശമ്ബളത്തിനും സംഭാവനക്കുമായി സര്‍ക്കാര്‍ വീണ്ടും കൈ നീട്ടുകയാണ്. ഹെലികോപ്ടര്‍ വാങ്ങിക്കാന്‍ ഇതിനെക്കാള്‍ നല്ല സമയം വേറെ ഏതാണ്?
അതേസമയം കഴിഞ്ഞ ദിവസം കേരളത്തിൽ 24 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസർകോട് (12), എറണാകുളം (3), തിരുവനന്തപുരം, തൃശൂർ, കണ്ണൂർ, മലപ്പുറം (2 വീതം), പാലക്കാട് (1) ജില്ലകളിലാണിത്. 9 പേർ വിദേശത്തു നിന്നെത്തിയവരാണ്; 15 പേർക്കു സമ്പർക്കത്തിലൂടെ ബാധിച്ചു. കേരളത്തിൽ മൊത്തം രോഗബാധിതർ 265; ഇപ്പോൾ ചികിത്സയിലുള്ളവർ 237. അതേസമയം സമ്പർക്കംവഴി കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടുകയാണ്.. ഇന്നലെ സ്ഥിരീകരിച്ച 24 പേരിൽ 9 പേർ മാത്രമാണു വിദേശത്തു നിന്നെത്തിയവർ. 15 പേർക്കു സമ്പർക്കം വഴിയാണു കിട്ടിയത്. ചൊവ്വാഴ്ച സ്ഥിരീകരിച്ച 7 പേരിൽ ആറും സമ്പർക്കം വഴിയായിരുന്നു.
തിങ്കളാഴ്ച 32 പേർക്കു സ്ഥിരീകരിച്ചതിൽ 15 പേർ സമ്പർക്കം വഴിയായിരുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ച 265 പേരിൽ 191 പേരും വിദേശത്തു നിന്നെത്തിയവരാണ്. 7 പേർ വിദേശികൾ തന്നെയാണ്. 67 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബ്രിട്ടിഷ് പൗരൻ ബ്രയാൻ നീൽ (57) ഉൾപ്പെടെ 2 പേർ ഇന്നലെ ആശുപത്രി വിട്ടു. ഇതോടെ കേരളത്തിൽ കോവിഡ് ഭേദമായവരുടെ എണ്ണം 26 ആയി.
സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 1,64,130 പേരാണ് – 1,63,508 പേർ വീടുകളിലും 622 പേർ ആശുപത്രികളിലും. ഇന്നലെ 123 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 7965 പേരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ 7256 എണ്ണവും നെഗറ്റീവാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരെ പരിശോധിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (41), കോവിഡ് ബാധിച്ചു മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ അടുത്ത ബന്ധുക്കളായ യുവതി (32), യുവാവ് (17) എന്നിവർക്കാണ് എറണാകുളം ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ഇന്നലെ രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലക്കാർ ദുബായ് വിമാനത്താവളത്തിലെ ജീവനക്കാരനായ പോത്തൻകോട് സ്വദേശിയും (30), ഷാർജയിൽനിന്നെത്തിയ മണക്കാട് സ്വദേശിയുമാണ് (61). ഷാർജയിൽ നിന്നെത്തിയ ആൾക്ക് കേരളത്തിൽനിന്നു സമ്പർക്കത്തിലൂടെയാണു വൈറസ് ബാധിച്ചത്.
കാസർകോട് ജില്ലയിൽ സ്ഥിരീകരിച്ച 12 പേരിൽ പത്തും സമ്പർക്കത്തിലൂടെയാണ്. ഇതിൽ കൂടുതലും സ്ത്രീകളാണ്. ചെമ്മനാട് സ്വദേശികളായ 18, 52, 72, 32 വയസ്സുകാരികളും 11 വയസ്സുള്ള ആൺകുട്ടിയും ബദിയടുക്കയിലെ (41) പുരുഷനും പെൺകുട്ടിയുമാണ് (15) രോഗബാധിതർ. കാസർകോട് നഗരത്തിൽ 20, 23 വയസ്സുകാരികളും 51 വയസ്സുകാരനും പെരിയയിൽ 52 വയസ്സുകാരനും രോഗബാധിതരായി. 2 പേർ ദുബായിൽനിന്നെത്തിയവരാണ്. 21ന് ദുബായിൽ നിന്ന് കൊച്ചി വഴി എത്തിയ എടയന്നൂർ സ്വദേശി (50), ബെംഗളൂരു വഴിയെത്തിയ എരിപുരം സ്വദേശി (36) എന്നിവർക്കാണ് കണ്ണൂരിൽ രോഗം സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച ചാലക്കുടി സ്വദേശിയുടെ ഭാര്യയ്ക്കും (40) മകനുമാണ് (16) ഇന്നലെ സ്ഥിരീകരിച്ചത്. മൊറീഷ്യസിലായിരുന്ന ഗൃഹനാഥൻ 23ന് മുംബൈ വഴി എത്തിയതാണ്.
ഇതിനിടെ, കൊല്ലം ജില്ലയിൽ രോഗം സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയുടെ കുടുംബത്തിലെ 4 പേരുടെ പരിശോധനാ ഫലം നെഗറ്റീവായത് ആശ്വാസമായി. ഇവർ ആശുപത്രി വിട്ടു.
https://www.facebook.com/Malayalivartha