സുരേന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി; പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള യാത്ര നിഷിദ്ധമല്ല
ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള യാത്ര നിഷിദ്ധമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെയെത്തി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനം നടത്തിയതിനെ തുടര്‍ന്നുള്ള വിമര്‍ശനത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.
ഒരു പാര്‍ട്ടിയുടെ പ്രധാന നേതാവാണദ്ദേഹം അതിനാല്‍ തന്നെ പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള യാത്ര നിഷിദ്ധമല്ല. സഞ്ചരിക്കേണ്ടത് ആവശ്യമായി വന്നത് കൊണ്ടാവും അങ്ങനെ യാത്ര ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കെ സുരേന്ദ്രന്‍ കോഴിക്കോട് നിന്ന് വ്യാഴാഴ്ച തിരുവനന്തപുരത്തെത്തി വാര്‍ത്താ സമ്മേളനം നടത്തിയതോടെയാണ് ലോക്ക് ഡൗണ്‍ ലംഘനം വിവാദമാകുന്നത്. എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരുകയെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം ലംഘിച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്‍റെ ഈ യാത്ര. എന്നാല്‍, ഡി.ജി.പിയുടെ അനുമതിയോടെയാണ് യാത്ര നടത്തിയതെന്നായിരുന്നു സുരേന്ദ്രന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നത്.
എന്നാൽ ഡിജിപിയെ വിളിച്ച് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വാങ്ങിയ ശേഷമാണ് ജില്ലവിട്ടു യാത്ര ചെയ്തതെന്ന സുരേന്ദ്രന്റെ വിശദീകരണം മാധ്യമങ്ങള്‍ ചെവിക്കൊണ്ടില്ലെന്നാണ് ബിജെപിയുടെ ആരോപണം.
അതേസമയം ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന് കൊറോണ രോഗമില്ലെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പരിശോധനയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞിരുന്നല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha