കേട്ടത് മനോഹരം ഇനി കേള്‍ക്കാനുള്ളതോ... സംസ്ഥാനത്തെ ഇളക്കി മറിച്ച സ്വപ്ന സുരേഷ് തലസ്ഥാനത്തിന്റെ മേഡമായിരുന്നു; ഉന്നതരുടെ സ്വാധീന വലയത്തില്‍ സ്വപ്ന വിലസിയപ്പോള്‍ ഏമാന്‍മാര്‍ക്കും സ്വപ്ന മേഡമായി; പത്ത് പോലും കഴിഞ്ഞില്ലെന്ന് സ്വന്തം സഹോദരന്‍ ആണയിടുമ്പോഴും സ്വപ്ന അനുഭവിച്ചത് ഉന്നത പദവി
പണ്ടത്തെ സോളാര്‍ കഥ പോലെ പത്രക്കാര്‍ ചികഞ്ഞ് തുടങ്ങി. കേട്ടറിവിനേക്കാള്‍ വലുതാണ് സ്വപ്‌നാ സുരേഷ് എന്ന യാഥാര്‍ത്ഥ്യമെന്ന് അവര്‍ക്ക് മനസിലാക്കി. ഒരു പ്രമുഖ പത്രം സ്വപ്നയുടെ ഏമാനോടൊപ്പമുള്ള നീരാട്ടിനെ പറ്റിയാണ് വിവരിക്കുന്നത്. ലേഖകന്റെ പേരോട് കൂടിയാണ് ഫൈവ് സ്റ്റാര്‍ നീരാട്ട് കഥ വെളിപ്പെടുത്തുന്നത്. ലേഖകന്‍ കഥ കൊഴുപ്പിക്കുന്നത് ഇങ്ങനെയാണ്.
സ്വപ്നയുടെ സ്വാധീനവലയത്തിലുള്ള ഉന്നതരുടെ പേരുകള്‍ കേട്ടാല്‍ ആരും ഞെട്ടും. വിരല്‍ ഞൊടിച്ചാല്‍ എന്തും നടത്തും അതാണ് മാഡം. പൊലീസിലെ ഉന്നതന്‍ മാഡവുമായി സ്വിമ്മിംഗ് പൂളില്‍ നീരാട്ട് നടത്തിയത് ഒമ്പത് മാസം മുന്‍പാണ്. തലസ്ഥാനത്തെ റിസോര്‍ട്ടായിരുന്നു വേദി. മാഡത്തിന്റെ ഉറ്റ ബന്ധുവിന്റെ വിവാഹ സത്കാരത്തില്‍ അടിച്ചുപൂസായ ഏമാന്‍ മാഡവുമായി വെള്ളത്തിലേക്ക് മറിഞ്ഞു. ഒപ്പമുണ്ടായിരുന്ന ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഈ ദൃശ്യം മൊബൈലില്‍ ഭംഗിയായി ചിത്രീകരിച്ചു. ദൃശ്യം കൈയിലുള്ളതിനാല്‍ ഈ ഉദ്യോഗസ്ഥന് പൊലീസില്‍ പൊന്നുംവിലയാണ്.
ഈ സത്കാര ചടങ്ങില്‍ ഒരു ക്രൂരകൃത്യവുമുണ്ടായതായി പത്രം പറയുന്നു. നവവരനും ബന്ധുക്കളും ഐ.എ.എസ്, ഐ.പി.എസ് ഉന്നതരുമെല്ലാം മദ്യപിച്ച് കൂത്താടുന്നത് കണ്ട് കല്യാണപ്പെണ്ണ് ഞെട്ടി. ജ്യൂസില്‍ മദ്യമൊഴിച്ച് ഈ പെണ്‍കുട്ടിയെ മാഡം കുടിപ്പിച്ചു. കൈകള്‍ പിന്നില്‍ കെട്ടി ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടു. പൊലീസില്‍ പരാതിയെത്തിയതോടെ പാര്‍ട്ടി നേതൃത്വം ഒരു ഭാഗത്തും ഐ.എ.എസ്, ഐ.പി.എസ് ഉന്നതന്മാര്‍ മറുഭാഗത്തുമായി നിലകൊണ്ടു. ഒടുവില്‍ പൊലീസ് ഉന്നതന്‍ ഇടപെട്ട് സ്വര്‍ണവും പണവും തിരികെവാങ്ങി നല്‍കി, നഷ്ടപരിഹാരവും നല്‍കി കേസ് അവസാനിപ്പിച്ചു. വിവാഹത്തിന്റെ നാലാംദിനം നടന്ന സത്കാരത്തിന്റെ രാത്രി പിതാവിനൊപ്പം പോയ പെണ്‍കുട്ടി പിന്നീട് വിവാഹമോചനം നേടിയെന്നാണ് പത്രത്തിലെ വാര്‍ത്ത.
എയര്‍ ഇന്ത്യ ജീവനക്കാരനെ വ്യാജ പീഡനക്കേസില്‍ കുടുക്കിയതിന് രണ്ട് കേസുകളില്‍ പ്രതിയാക്കുന്നതിന് തൊട്ടുമുന്‍പ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സ്വപ്‌നയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സമയത്തും സ്വപ്ന തന്റെ വിലയറിയിപ്പിച്ചു. വിലയേറിയ കാറില്‍ അനുചരന്മാരുമൊത്ത് സ്വപ്‌ന ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. വന്നപ്പോഴേ പറഞ്ഞു വേഗം മടങ്ങിപ്പോവേണ്ട ആവശ്യമുണ്ട്, ചോദ്യം ചെയ്യലൊക്കെ വേഗത്തിലാക്കണം. നമ്മുടെ പൊലീസല്ലേ, നടപടിക്രമങ്ങളും എഴുത്തുകുത്തുമൊക്കെയായി സമയമെടുത്തു. മാഡത്തിന് ക്രൈംബ്രാഞ്ച് ഓഫീസില്‍ കാത്തുനില്‍ക്കേണ്ടി വന്നു.
എ.സിയുടെ കുളിരു വിട്ട് വിയര്‍പ്പ് പൊടിഞ്ഞു തുടങ്ങിയപ്പോള്‍ മാഡത്തിന്റെ സ്വഭാവം മാറി. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ട് വൈകിപ്പിക്കുന്നതെന്തെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് സ്വപ്ന കയര്‍ത്തു. പൊലീസുകാര്‍ കേട്ട ഭാവം നടിച്ചില്ല. പിന്നെയാണ് മാഡത്തിന്റെ തനിനിറം പുറത്തുവന്നത്. സെക്രട്ടേറിയറ്റിലെ ഉന്നതനായ ഐ.എ.എസുകാരനെ വിളിച്ച് കാര്യം പറഞ്ഞു. ഏമാന് സംഗതി തീരെ പിടിച്ചില്ല. ഉടന്‍ പോലീസ് ഉന്നതനെ വിളിച്ചെങ്കിലും ഫോണ്‍ ബിസി. കാത്തുനില്‍ക്കാന്‍ ഐ.എ.എസ് സിംഹത്തിന് സമയമില്ലല്ലോ. മാഡത്തെ ഓഫീസില്‍ കാത്തുനിറുത്തിയത് എന്തിനെന്ന് തിരക്കി അറിയിക്കാന്‍ പോലീസ് ഉന്നതന് എസ്.എം.എസ് അയച്ചു. വിരണ്ടുപോയ പോലീസ് ഉന്നതന്‍ െ്രെകംബ്രാഞ്ച് ഓഫീസില്‍ പാഞ്ഞെത്തി. അപ്പോഴാണ് ഗുട്ടന്‍സ് പിടികിട്ടിയത്. അദ്ദേഹം ഇടപെട്ട് സ്വപ്നയെ ഉടന്‍ വിട്ടയച്ചു. ചോദ്യംചെയ്യാന്‍ വിളിപ്പിച്ച പൊലീസുകാരെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ചാണ് സ്വപ്‌ന ക്രൈംബ്രാഞ്ചില്‍ നിന്ന് മടങ്ങിയതെന്നും പത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. പിന്നീട് വ്യാജരേഖ, ആള്‍മാറാട്ടം കേസുകളില്‍ സ്വപ്നയെ പ്രതിയാക്കാന്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇത് തടയാന്‍ ഉന്നതന് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha