സ്വപ്നതുല്യമായ ക്ലൈമാക്‌സ്... മലയാളികളുടെ മനസില്‍ തീകോരിയിട്ട് സര്‍വരുടേയും കണ്ണ് വെട്ടിച്ച് ബംഗളുരുവില്‍ സുഖിച്ച സ്വപ്ന സുരേഷിനെയും സന്ദീപിനേയും കുടുക്കിയത് മൊബൈല്‍ ഫോണ്‍; സ്വപ്നയുടെ മകളും സന്ദീപിന്റെ അനുജനും നിമിത്തമായപ്പോള്‍...
ദൈവത്തിന്റെ വിളി ദൈവത്തിന്റെ വിളി എന്ന് കേട്ടിട്ടില്ലേ അതാണ് പിടികിട്ടാപുള്ളി സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരുടേയും കാര്യത്തില്‍ സംഭവിച്ചത്. ഒരാഴ്ചയായി സകല മലയാളികളേയും അമ്പരപ്പിച്ച് ഒരു തുമ്പും നല്‍കാതെ കഴിഞ്ഞിരുന്ന ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപിനേയും എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇരുവരേയും എന്‍ഐഎ സംഘം പിടികൂടിയത് തന്ത്രപരമായ നീക്കങ്ങളിലൂടെയാണ്. ഇവരെ കുടുക്കിയത് സ്വപ്നയുടെ മകളുടേയും സന്ദീപിന്റെ അനുജന്റേയും ഫോണ്‍ വിളികളാണ്.
ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ബംഗളുരു കോറമംഗലയിലുള്ള ഹോട്ടലില്‍ കഴിയുകയായിരുന്ന സ്വപ്നയുടെ മകളുടെ ഫോണ്‍ ഇന്ന് ഉച്ചസമയത്ത് ഓണായതാണ് ഇവര്‍ക്കു വിനയായി മാറിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിനും മറ്റുമായി അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവരുമായി സ്വപ്ന ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് വിവരം. ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചാണ് എന്‍ഐഎ സംഘം സ്വപ്‌നയിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ മാധ്യമങ്ങള്‍ക്ക് സ്വപ്‌ന അയച്ച ശബ്ദ സന്ദേശവും അന്വേഷണ ഏജന്‍സികള്‍ പിന്തുടര്‍ന്നിരുന്നു.
സന്ദീപ് സഹോദരനെ വിളിച്ചതും നിര്‍ണായകമായി. കസ്റ്റംസ് റെയ്ഡിനിടയിലാണ് സന്ദീപ് വിളിച്ചത്. അഭിഭാഷകന്‍ വിളിച്ചെന്നാണ് കസ്റ്റംസുകാരോട് അനുജന്‍ പറഞ്ഞത്. എന്നാല്‍ അത് വിശ്വാസിക്കാതെ കേരളത്തിന് പുറത്തു നിന്നും വന്ന നമ്പര്‍ കസ്റ്റംസുകാര്‍ എന്‍ഐഎയ്ക്ക് കൈമാറി. അതായത് സന്ദീപിന്റെ വീട്ടില്‍ റെയ്ഡ് നടന്നപ്പോള്‍ മറുവശത്ത് എന്‍ഐഎ വളരെ വേഗത്തില്‍ ഫോണ്‍ നമ്പര്‍ ട്രെയ്‌സ് ചെയ്ത് സ്വപ്നയേയും സന്ദീപിനേയും വീഴ്ത്തുകയായിരുന്നു.
നാടകീയ നീക്കത്തിലൂടെയാണ് എന്‍.െഎ.എ.യും രഹസ്യാന്വേഷണ ഏജന്‍സിയും സ്വപ്നയെ പിടികൂടിയത്. അവരുടെ പല ഫോണ്‍നമ്പറുകളില്‍ ഒന്ന് പെട്ടെന്ന് പ്രവര്‍ത്തനക്ഷമമായപ്പോഴാണ് ഒളിയിടം അന്വേഷണ ഏജന്‍സികള്‍ക്ക് മനസ്സിലായത്. സ്വപ്ന തിരുവനന്തപുരത്തുനിന്ന് തൂത്തുക്കുടിയെത്തി അവിടെയുള്ള ചിലരുമായി ബന്ധപ്പെട്ടിരുന്നു. ഈ വിവരം കസ്റ്റംസിന്റെ 'ചാരന്‍മാര്‍' തിരുവനന്തപുരത്തെ പ്രിവന്റീവ് അസിസ്റ്റന്‍ഡ് കമ്മീഷണറെ അറിയിച്ചു. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തുംമുമ്പ് ദുബായിലുള്ള ഉന്നതരുടെ സഹായത്തോടെ ഇവര്‍ അന്വേഷണസംഘത്തിന് എത്തിച്ചേരാന്‍ പറ്റാത്ത ജനസാന്ദ്രതയേറിയ കോളനിയില്‍ അഭയം തേടി. അന്വേഷണസംഘം അവിടെ തുടരുന്നതിനിടെയാണ് കേസ് എന്‍.െഎ.എ.യ്ക്ക് കൈമാറുന്നത്.
ഇതിനുമുമ്പുതന്നെ സ്വപ്നയെയും സന്ദീപിനെയും കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്ന നീക്കങ്ങള്‍ അന്വേഷണസംഘത്തില്‍നിന്നുണ്ടായിരുന്നു. അഭിഭാഷകനുമായി ആലോചിക്കണമെന്ന സ്വപ്നയുടെ ആവശ്യം അംഗീകരിക്കാന്‍ ഇവര്‍ തയ്യാറായി. ഇതേത്തുടര്‍ന്ന് കോയമ്പൂത്തൂര്‍വെച്ച് അഭിഭാഷകനുമായി കൂടിക്കാഴ്ചനടത്തി. എന്നാല്‍, സരിത്തിന്റെ മൊഴിയെത്തുടര്‍ന്ന് കേസ് മുറുകുകയും തിരച്ചിലുകള്‍ വര്‍ധിക്കുകയുംചെയ്തു. ഇതോടെ ഇരുവരും കീഴടങ്ങുന്നതാണെന്ന് ഉചിതമെന്ന ്തീരുമാനത്തിലെത്തി. ഒടുവില്‍ രണ്ടായിപ്പിരിഞ്ഞ് മൈസൂര്‍പെരിന്തല്‍മണ്ണ വഴി കേരളത്തിലെത്താന്‍ സ്വപ്നയും സേലംപൊള്ളാച്ചിവഴി അതിരപ്പിള്ളിയിലൂടെ ചാലക്കുടിയിെലത്താന്‍ സന്ദീപും തീരുമാനിച്ചു. എന്നാല്‍, പണം തീര്‍ന്നതിനാല്‍ സുഹൃത്തിന്റെ കൈയില്‍നിന്ന് പണം തരപ്പെടുത്താനായി ഇവര്‍ കൊച്ചിയിലെത്തി. ഈ വിവരം കസ്റ്റംസിന് അറിവുണ്ടായിരുന്നു. തെളിവുശേഖരണം പൂര്‍ത്തിയായതിനുശേഷം മതി സ്വപ്നയുടെ അറസ്‌റ്റെന്നും അതുവരെ അവരെ നിരീക്ഷണത്തില്‍ നിര്‍ത്താനുമാണ് കസ്റ്റംസ് തീരുമാനിച്ചത്. ഈ ധാരണ തെറ്റിച്ചുകൊണ്ടാണ് സ്വപ്ന കുടുംബവുമായി ബെംഗളൂരുവിലേക്ക് കടന്നത്. അവിടെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ആളൊഴിഞ്ഞ വീട്ടിലായിരുന്നു ആദ്യം താമസിച്ചത്. അവിടൈവച്ച് സന്ദീപുമായി കൂടിക്കാഴ്ചനടത്തുകയും കീഴടങ്ങാമെന്ന ധാരണയിലെത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ബെംഗളൂരുവില്‍നിന്ന് സേലത്തേക്ക് സന്ദീപ് പുറപ്പെട്ടു. യാത്രാമധ്യേ മൈസൂരുവില്‍വെച്ച് ഇയാളെ എന്‍ഐഎ പിടികൂടി. തിരിച്ച് ബെംഗളൂരുവിലേക്ക് കൊണ്ടുവന്നു.
അതേസമയം, സ്വപ്ന കുടുംബവുമായി ബെംഗളൂരുവിലെ ഹോട്ടല്‍മുറിയിലേക്ക് നീങ്ങി. ഇതിനിടെയാണ് ഫോണ്‍ ഓണായതും ഇവരുടെ സ്ഥലം രഹസ്യാന്വേഷണ ഏജന്‍സിയുടെ സാങ്കേതിക വിഭാഗത്തിന് മനസ്സിലായതും. തുടര്‍ന്ന്, ബെംഗളൂരുവിലെ എന്‍ഐഎയുടെ ഉദ്യോഗസ്ഥരും ഹോട്ടലിലെത്തി ഇവരുടെ സാന്നിധ്യം ഉറപ്പിച്ചു. സന്ദീപിനെയുംകൊണ്ട് അന്വേഷണസംഘം ഹോട്ടലിനുസമീപത്തെത്തി. സന്ദീപിനെക്കൊണ്ട് സ്വപ്നയെ ഫോണില്‍ വിളിപ്പിച്ചു. പുറത്തിറങ്ങിയപ്പോള്‍ അറസ്റ്റുചെയ്യുകയായിരുന്നു. തുടര്‍ന്ന് സംഘം, സ്വപ്ന മുമ്പുതാമസിച്ചിരുന്ന ഫ്‌ളാറ്റും റെയ്ഡ് ചെയ്തു.
ബെംഗളൂരു പോലീസിന്റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായത്തോടെയാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്ത്. ഏഴ് ദിവസമായി ഒളിവില്‍ കഴിഞ്ഞതിന് ശേഷമാണ് സ്വപ്‌ന പിടിയിലാകുന്നത്. കേസില്‍ എന്‍ഐഎ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് ഇരുവരും പിടിയിലാകുന്നത്.
https://www.facebook.com/Malayalivartha