എന്‍ഐഎയ്ക്ക് വജ്ര തിളക്കം മലക്കം മറിഞ്ഞിട്ട് കേരളാ പോലീസിന് പറ്റാത്തത്; ഞൊടിയിടയില്‍ സാധ്യമാക്കി എന്‍ഐഎ; സന്ദീപും ഒപ്പമുള്ളത് കാര്യങ്ങള്‍ എളുപ്പമാക്കി; സ്വപ്‌ന കുടുംബത്തെ ഒപ്പം കൂട്ടിയത് സംശയം തോന്നാതിരിക്കാന്‍; മുഖത്തും വ്യത്യാസം വരുത്തി; എന്നിട്ടും എന്‍ഐഎ പൊക്കി
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും ശനിയാഴ്ച ഉച്ചയോടെ തന്നെ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) വലയില്‍ ആയിരുന്നതായി വിവരം പുറത്തുവന്നിരുന്നു. എങ്കിലും വൈകിട്ട് ഏഴു മണിയോടെയാണ് ബെംഗളൂരുവിലെ ഫ്ലാറ്റില്‍ എന്‍ഐഎ ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടുന്നത്. ഇത് കേരളാ പോലീസിന് ഉണ്ടാക്കിയിരിക്കുന്ന ക്ഷീണം ചെറുതൊന്നുമല്ല, വ്യാപക അന്വേഷണത്തിന് പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയൊക്കെ രൂപീകരിച്ച് കേരളത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടയില്‍ തന്നെയാണ് സ്വപ്നയെ അറസ്റ്റ് ചെയ്ത് എന്‍ഐഎ കഴിവുതെളിയിച്ചിരിക്കുന്നത്. പിടികൂടിയ ശേഷം ഡൊംലൂര്‍ എന്‍ഐഎ ഓഫിസിലാണ് സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാന്‍ എത്തിച്ചത്. മുഖത്ത് ചില മാറ്റങ്ങള്‍ വരുത്തിയാണ് സ്വപ്ന സുരേഷും സന്ദീപും ഒളിവില്‍ പോയതെന്നും സൂചനയുണ്ട്.
ഉച്ചയോടെ സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണ്‍ ചെയ്തതില്‍ നിന്നു ലഭിച്ച സൂചന എന്‍ഐഎ ഹൈദരാബാദ് യൂണിറ്റിനു കൈമാറുകയും ഇവരെ വലയിലാക്കുകയുമായിരുന്നു എന്നാണ് വിവരം. കേസില്‍ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത് അറസ്റ്റിലായതിനു തൊട്ടുപിന്നാലെ ഒളിവില്‍ പോയ സ്വപ്ന കഴിഞ്ഞ ദിവസം വരെ കേരളത്തില്‍ തന്നെ ഉണ്ടായിരുന്നതായാണ് അറിയുന്നത്. മുന്‍കൂര്‍ ജാമ്യം തേടുന്നതിന് അഭിഭാഷകന് വക്കാലത്ത് നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി കൊച്ചിയിലും ഇവര്‍ എത്തിയിരുന്നു. കേസ് എന്‍ഐഎ ഏറ്റെടുത്തതിനു പിന്നാലെയാണ് ഇവര്‍ ബെംഗളൂരുവിലേക്കു കടന്നത്.
ഫോണ്‍ ഉള്‍പ്പെടെ പിന്തുടര്‍ന്നു പിടിക്കാന്‍ സഹായിക്കുന്ന ഒന്നും കയ്യില്‍ കരുതാതെയായിരുന്നു സ്വപ്ന യാത്ര ചെയ്തിരുന്നത്. എന്നാല്‍ മകള്‍ ഉപയോഗിച്ച ഫോണ്‍ ഇവര്‍ക്ക് കുരുക്കാകുകയായിരുന്നു. സ്വപ്നയ്ക്കൊപ്പം അവരുടെ ഭര്‍ത്താവും മക്കളും പ്രതി സന്ദീപും യാത്ര ചെയ്ത് ബെംഗളൂരുവില്‍ എത്തി. ഇവര്‍ താമസിക്കാന്‍ എത്തിയ കോറമംഗലയിലെ ഫ്ലാറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് എന്‍ഐഎയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇവിടെയെത്തിയ സംഘം ഫ്ലാറ്റിലുള്ളത് സ്വപ്നയും സംഘവും തന്നെയെന്ന് ഉറപ്പാക്കി പിടികൂടിയത്. ബെംഗളൂരുവിലെ സുധീന്ദ്രറായ് എന്നയാളുടെ ഫ്ലാറ്റിലാണ് ഇവര്‍ തങ്ങിയതെന്നാണ് വിവരം.
മാധ്യമങ്ങളിലൂടെ പുറത്തു വന്ന ശബ്ദ സന്ദേശം കേന്ദ്ര ഇന്റലിജന്‍സിന് ഇവരെ പിന്തുടരാന്‍ സഹായകമായെന്നും സൂചനയുണ്ട്. സന്ദേശങ്ങള്‍ പല ഫോണുകള്‍ കൈമാറിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് എങ്കിലും സന്ദേശത്തിന്റെ ഉറവിട ഐപി വിലാസം തിരിച്ചറിഞ്ഞ് അതിനെ വെള്ളിയാഴ്ച മുതല്‍ തന്നെ കേന്ദ്ര ഇന്റലിജന്‍സ് പിന്തുടരുന്നുണ്ടായിരുന്നു. ഇതില്‍ നിന്ന് വന്നതും പോയതുമായ ഫോണുകളെല്ലാം ഏജന്‍സി പരിശോധനയ്ക്ക് വിധേയമാക്കി. ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുന്ന കേസു കൂടിയായതിനാല്‍ ഈ വിവരങ്ങള്‍ ശേഖരിക്കുന്നതിന് കേന്ദ്ര ഏജന്‍സികള്‍ക്ക് സംസ്ഥാന പൊലീസിനുള്ളതു പോലെ കടമ്പകള്‍ വേണ്ട എന്നതും സ്വപ്നയ്ക്കായുള്ള കുരുക്കു മുറുക്കി.
അതേസമയം കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വിലക്കുകള്‍ നിലനില്‍ക്കുമ്പോള്‍ ഇവര്‍ക്ക് കേരളം വിടുന്നതിന് ഉന്നതതല സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും വിലയിരുത്തലുണ്ട്. ഇതിനിടെ ബിജെപി പിന്തുണയിലാണ് ബെംഗളൂരുവില്‍ ഇവര്‍ എത്തിയതെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനും മറ്റും രാഷ്ട്രീയമുന വച്ചുള്ള ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. പാവങ്ങളെപ്പോലും തടഞ്ഞുവയ്ക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ആവശ്യപ്പെട്ടിട്ടുണ്ട്
https://www.facebook.com/Malayalivartha