നിയമ പാലകർക്കും കൊവിഡ്: മേലുദ്യോഗസ്ഥർക്കുണ്ടായ പാളിച്ചകൾ മൂലവും രോഗം വിളിച്ചു വരുത്തിയെന്ന് ആക്ഷേപം
മേലുദ്യോഗസ്ഥർക്കുണ്ടായ പാളിച്ചകൾ മൂലവും കോഴിക്കോട്ട് പോലീസുകാർക്ക് കോവിഡ് വ്യാപിച്ചെന്ന് ആക്ഷേപം. തുടക്കത്തിൽ സ്വീകരിച്ച മുൻകരുതലിലും രോഗപ്രതിരോധ പ്രവർത്തനങ്ങളിലും പിന്നീട് അയഞ്ഞിരുന്നു. ഇതിനെത്തുടർന്നായിരുന്നു പോലീസുകാർക്കിടയിൽ രോഗ ബാധിതരുടെ എണ്ണം കൂടിയത്.
പോലീസുകാരുടെ ആരോഗ്യരക്ഷ മുൻനിർത്തി ഡി.ജി.പി ലോക്നാഥ് ബെഹ്റ പുറപ്പെടുവിച്ച ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കാത്തതും വെല്ലുവിളിയായി. പകുതിപേർക്ക് ജോലി, -പകുതിപേർക്ക് വിശ്രമം, അമ്പതുകഴിഞ്ഞവർക്ക് ഫീൽഡ് ഡ്യൂട്ടി നൽകരുത് എന്നതടക്കമുള്ള നിർദേശമാണ് കർശനമായി നടപ്പാക്കാതിരുന്നത്.
ഡി.ജി.പിയുടെ ഉത്തരവ് സിറ്റി, റൂറൽ പൊലീസ് മേധാവിമാർ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് (എസ്.എച്ച്.ഒ) കൈമാറിയെങ്കിലും കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിച്ചില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഉത്തരവുകൾ നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ചില എസ്.എച്ച്.ഒമാർ ചൂണ്ടിക്കാട്ടിയെങ്കിലും മേലുദ്യോഗസ്ഥർ ബദൽ മാർഗങ്ങളൊന്നും നിർദേശിച്ചില്ലെന്നും പരാതിയുണ്ട്.
സന്നദ്ധ സംഘടനകളും ഏജൻസികളും നൽകിയ മാസ്ക്, ഫേസ് ഷീൽഡ് എന്നിവ സേനാംഗങ്ങൾക്ക് എത്തിക്കുകയല്ലാതെ കണ്ടെയ്ൻമെൻറ് സോണിലടക്കമുള്ള ഡ്യൂട്ടി ഓഫിസർമാർക്ക് വേണ്ട സുരക്ഷ ഉറപ്പാക്കാൻ മേലുദ്യോഗസ്ഥർ ജാഗ്രത പുലർത്തിയില്ല.
ഇടുക്കി സ്പെഷൽബ്രാഞ്ച് എസ്.ഐ വി.പി. അജിതൻ കോവിഡ് ബാധിച്ച് മരിച്ചത് ചർച്ചയായതോടെയാണ് നടപടികൾ അൽപമെങ്കിലും കാര്യക്ഷമമാക്കിയതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വിജിലന്‍സ്, റൂറൽ എസ്.പി ഓഫിസ്, തിരുവമ്പാടി, താമരശ്ശേരി, ബേപ്പൂർ പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കാണ് ഇതിനകം പോസിറ്റിവായത്.
https://www.facebook.com/Malayalivartha