ബാങ്കിൻ്റെ ജപ്തി ഭീഷണിയിൽ ഇരട്ട ആത്മഹത്യ:അമ്മയും മകളും തീ കൊളുത്തി കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവടക്കം നാലുപേർക്കെതിരെ പോലീസ് കുറ്റപത്രം: ബാങ്ക് അധികൃതരെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി പോലീസ്

തിരുവനന്തപുരം: കാനറാ ബാങ്കിൻ്റെ ജപ്തി ഭീഷണിയിൽ വീട്ടമ്മയായ മാതാവും എം ബി ബി എസ് എൻട്രൻസ് പരീക്ഷാ ഫലം കാത്തിരുന്ന മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും ഭർതൃ ബന്ധുക്കളെയും പ്രതിചേർത്ത് പോലീസ് കുറ്റപത്രം സമർപ്പിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് വെള്ളറട സർക്കിൾ ഇൻസ്പെക്ടർ കുറ്റപത്രം സമർപ്പിച്ചത്. നെയ്യാറ്റിൻകര മാരായമുട്ടം മഞ്ചവിളാകത്ത് മലയിക്കട വൈഷ്ണവി ഭവനിൽ ലേഖ (43) വിദ്യാർത്ഥിനിയായ മകൾ വൈഷ്ണവി (19) എന്നിവർ വീട്ടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരണമടഞ്ഞ കേസിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ലേഖയുടെ ഭർത്താവ് ചന്ദ്രൻ , ചന്ദ്രൻ്റെ മാതൃ സഹോദരി ശാന്ത, ശാന്തയുടെ ഭർത്താവ് കാശിനാഥൻ , ചന്ദ്രൻ്റെ മാതാവ് കൃഷ്ണമ്മ എന്നിവരെ ഒന്നു മുതൽ നാലു വരെ പ്രതി ചേർത്താണ് വെള്ളറട സർക്കിൾ ഇൻസ്പെക്ടർ കുറ്റപത്രം സമർപ്പിച്ചത്. പ്രതികളെ ഒക്ടോബർ 9 ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. അതേ സമയം ആത്മഹത്യാ പ്രേരണക്ക് ആരോപണ വിധേയരായ കാനറാ ബാങ്കധികൃതരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയാണ് വെള്ളറട പോലീസ് സർക്കിൾ ഇൻസ്പെക്ടർ കുറ്റപത്രം സമർപ്പിച്ചതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
2019 മെയ് 14 ചൊവ്വാഴ്ച ഉച്ചയോടെയാണ് അമ്മയും മകളും വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവിതം അവസാനിപ്പിച്ചത്. നെയ്യാറ്റിൻകര കാനറാ ബാങ്കധികൃതരുടെ നേരിട്ടും ഫോൺ മുഖേനയുമുള്ള നിരന്തര ഭീഷണിയിൽ മനംനൊന്താണ് ഇരട്ട ആത്മഹത്യ നടന്നത്. 2005 നവംബർ 12നാണ് അഞ്ചു ലക്ഷം രൂപയുടെ ഭവന നിർമ്മാണ വായ്പ കുടുംബം എടുത്തത്. ഒരു നില ടെറസ് വീട് പണി മുക്കാൽ ഭാഗം പൂർത്തിയാക്കി കുടുംബം താമസം തുടങ്ങി. ഇതിനിടെ മുതലും പലിശയും ചേർത്ത് എട്ടു ലക്ഷം രൂപ കാനറാ ബാങ്കിലടച്ചു. എന്നാൽ ഇനി വീണ്ടും 6 , 41, 546 രൂപയുടെ കുടിശ്ശികയുണ്ടെന്നുള്ള കള്ളക്കണക്ക് ചൂണ്ടിക്കാട്ടി ബാങ്ക് വിരട്ടൽ തുടങ്ങി. തുക മൊത്തമായി ഉടൻ അടച്ചില്ലായെങ്കിൽ കുടുംബത്തെ വീട്ടിൽ നിന്നിറക്കി വിട്ട് വീടും ഗേറ്റും താഴിട്ടു പൂട്ടി സീൽ ചെയ്ത് വീടും സ്ഥലവും ലേലത്തിൽ വിറ്റ് തുക ഈടാക്കുമെന്ന് ബാങ്ക് ഭീഷണി തുടങ്ങി. അതേ സമയം തങ്ങളടച്ച വായ്പാ ഗഡുക്കളുടെ ബാലൻസ് സ്റ്റേറ്റ്മെൻറ് ഓഫ് അക്കൗണ്ട്സ് ആവശ്യപ്പെട്ട് പല തവണ ബാങ്കിനെ സമീപിച്ചെങ്കിലും അത് നൽകാൻ കൂട്ടാക്കാതെ പല ഒഴിവു കഴിവുകൾ പറഞ്ഞ് ലേഖയെ ബാങ്ക് തിരിച്ചയച്ചു. എന്നാൽ തവണയായി അടക്കാമെന്ന് അപേക്ഷിച്ചിട്ടു പോലും ബാങ്കധികൃതർ ചെവിക്കൊണ്ടില്ല. 14 ന് ഉച്ചയ്ക്ക് ഒരു മണിക്കകം ബാങ്കാവശ്യപ്പെട്ട 6.41 ലക്ഷം രൂപ മൊത്തമായി അടച്ചില്ലായെങ്കിൽ 3 മണിക്ക് വീടും സ്ഥലവും ജപ്തി ചെയ്ത് കുടുംബത്തെ വീട്ടിൽ നിന്നറക്കി വിട്ട് കുടുംബത്തെ പെരുവഴിയിലിറക്കി വിടുമെന്ന് ബാങ്കധികൃതർ ഭീഷണിപ്പെടുത്തി. കിടക്കാടം നഷ്ടപ്പെട്ടാൽ പ്രായപൂർത്തിയായ മകളെയും കൊണ്ട് എവിടെ പോകുമെന്ന് ചിന്തിച്ച് ജപ്തി ഭീഷണിയിൽ മനം നൊന്ത് അമ്മയും മകളും ഉച്ചയോടെ തീകൊളുത്തി മരണത്തിന് കീഴടങ്ങുകയായിരുന്നു. ബാങ്കിൻ്റെ മനസ്സാക്ഷി മരവിപ്പിക്കുന്ന മാനസിക പീഡനമാണ് അമ്മയേയും മെഡിക്കൽ എൻട്രൻസ് എഴുതി ഉന്നത പഠനം കാത്തിരുന്ന 19 കാരിയായ മകളെയും തീ ഗോളങ്ങളാക്കി മരണത്തിലേക്ക് തള്ളിവിട്ടത്.
ലോൺ റീസ് ട്രക്ചറും റീഫേസും തവണയും അനുവദിക്കാതെ അമിത തുക പലിശയായി ആവശ്യപ്പെട്ട് കള്ളക്കണക്കിൻ പ്രകാരം തുക ആവശ്യപ്പെട്ട് ക്രൂരത കാട്ടി ദയാദാക്ഷിണ്യമില്ലാതെ പല തവണ ഭീഷണിപ്പെടുത്തിയ ബാങ്കധികൃതരോട് തങ്ങളുടെ ജഡമേ ഇവിടുന്ന് കൊണ്ടുപോകാനാവൂയെന്ന് ലേഖ പറഞ്ഞിരുന്നു. ഇതിനിടെ നീതി തേടി ലേഖയും ഭർത്താവ് ചന്ദ്രനും ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതിയിൽ നിന്ന് നോട്ടീസ് കിട്ടിയ ബാങ്കധികൃതർ ഭീഷണി തുടർന്നു. കോടതിയിൽ പോയതെന്തിനെന്ന് ചോദിച്ചായിരുന്നു വിരട്ടൽ. ഹൈക്കോടതിയിൽ കേസ് പരിഗണനയിരിക്കവേ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ ജനരോഷവും അറസ്റ്റും ഭയന്ന് ബാങ്കധികൃതർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു. എന്നാൽ ഉന്നത സ്വാധീനത്താൽ സംസ്ഥാന സർക്കാരും അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളറട സർക്കിൾ ഇൻസ്പെക്ടറും ബാങ്കിനനുകൂലമായ നിലപാട് എടുത്തു. ബാങ്കധികൃതരെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്ന് നിലപാടറിയിച്ചതിനെ തുടർന്ന് ഹൈക്കോടതി മുൻകൂർ ജാമ്യഹർജി തീർപ്പാക്കി. തുടർന്ന് പ്രതിപ്പട്ടിക കീഴ്മേൽ മറിച്ച് അന്വേഷണം അട്ടിമറിച്ച് ബാങ്കധികൃതരെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി പകരം മരണപ്പെട്ട ലേഖയുടെ ഭർത്താവിനെയും ഭർതൃ ബന്ധുക്കളെയും മാത്രം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയായിരുന്നു. ലേഖ എഴുതിയതായി പോലീസ് ഹാജരാക്കിയ ആത്മഹത്യ കുറിപ്പിൻ്റെ ചുവടുപിടിച്ചാണ് വെള്ളറട സി.ഐ ബാങ്കധികൃതർക്ക് ക്ലീൻ ചിറ്റ് നൽകി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. അതേ സമയം ലേഖയും മകളും ആത്മഹത്യ ചെയ്ത മെയ്14 ന് പോലീസ് വീട് പരിശോധിച്ചിരുന്നു. അന്ന് ലഭിക്കാത്ത ആത്മഹത്യാ വിവരം രേഖപ്പെടുത്തിയ നോട്ടുബുക്കാണ് രണ്ടാം നാളായ 16 ന് കണ്ടെടുത്തതായി പോലീസ് അവകാശപ്പെടുന്നത്. ബാങ്കധികൃതരെ കേസിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷിച്ചെടുക്കാൻ കടബാധ്യതയെച്ചൊല്ലിയുള്ള കുടുംബ വഴക്കിൽ അമ്മയും മകളും ജീവിതത്തിൽ നിരാശ തോന്നി കൂട്ട ആത്മഹത്യ ചെയ്തതായി കേസ് ഡയറിയിൽ എഴുതി വെള്ളറട പോലീസ് ഭർത്താവിൻ്റെയും ഭർതൃബന്ധുക്കളെയും പേരിൽ മാത്രം പഴിചാരി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
പനച്ചമൂട് വൈറ്റ് മെമ്മോറിയൽ കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ ആയിരുന്ന വൈഷ്ണവിക്ക് എം ബി ബി എസ് പാസ്സായി ഡോക്ടറാവാനായിരുന്നു ആഗ്രഹം. മെഡിക്കൽ എൻട്രൻസ് പരീക്ഷക്കുള്ള കോച്ചിംഗിന് ഒരു സ്ഥാപനത്തിൽ ചേർന്നിരുന്നു. സർട്ടിഫിക്കറ്റ് വാങ്ങാനാണ് ഒടുവിൽ കോളേജിൽ ചെന്നത്. എം ബി ബി എസ് പ്രവേശനം ലഭിക്കുമെന്ന് വൈഷ്ണവി ഉറച്ചു വിശ്വസിച്ചിരുന്നു. പoനത്തിൽ മിടുക്കിയായിരുന്നു. കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിരുന്നു. സഹപാഠികളും കോളേജധ്യാപകരും വാത്സല്യത്തോടെ കരാട്ടേ വൈഷ്ണവി എന്ന ഓമനപ്പേര് ഇട്ടാണ് വൈഷ്ണവിയെ വിളിച്ചു പോന്നത്. ആത്മഹത്യക്ക് കുറച്ചു നാൾ മുമ്പ് മുതൽക്കേ ജപ്തിയിൽ വീടു നഷ്ടപ്പെടുമെന്ന ആശങ്കയിൽ വൈഷ്ണവി മാനസിക പ്രയാസത്തിലായിരുന്നെന്ന് സഹപാഠികൾ പറയുന്നു. വീട് ജപ്തി ഭീഷണിയിലാണെന്ന് സഹപാഠികളിൽ ചിലരോട് വൈഷ്ണവി പറഞ്ഞിരുന്നു. ക്ലാസ് ലീഡറും ബ്ലാക്ക് ബെൽറ്റു നേടിയ മനക്കരുത്തും സ്വായത്തമാക്കിയ വൈഷ്ണവിയുടെ അകാല വേർപാടിൻ്റെ ഞെട്ടലിൽ ആണ് സഹപാഠികൾ.
ബാങ്കിൻ്റെ ജപ്തി ഭീഷണിയാലുള്ള കൂട്ട ആത്മഹത്യക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 498 എ (കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവോ ഭർത്താവിൻ്റെ ബന്ധുക്കളോ മാനസികമായും ശാരീരികമായും പീഡിപ്പിക്കൽ) , 306 ( ആത്മഹത്യാ പ്രേരണ ) , 34 ( കൃത്യത്തിന് പരസ്പരം കൂട്ടാളികളും ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിക്കുന്ന കൂട്ടായ്മ) എന്നീ കുറ്റങ്ങൾ മരണപ്പെട്ട ലേഖയുടെയുടെ ഭർത്താവിനും ഭർതൃ ബന്ധുക്കൾക്കും മേൽ ചുമത്തിയാണ് വെള്ളറട പോലീസ് കുറ്റപത്രം സമർപ്പിച്ചത്. വെള്ളറട പോലീസ് സർക്കിൾ ഇൻസ്പെക്ടറായ ബിജു . വി. നായർക്കായിരുന്നു അന്വേഷണച്ചുമതല.
https://www.facebook.com/Malayalivartha

























