ലൈഫ് മിഷൻ ; പിണറായി സർക്കാരിന്റെ കുത്തിന് പിടിച്ച് കേന്ദ്രമന്ത്രിയുടെ പവർ കാട്ടി മുരളീധരൻ!സംസ്ഥാന സർക്കാരിനോട് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടു

വിവാദമായ ലൈഫ് മിഷൻ പദ്ധതിയിൽ കേന്ദ്രസർക്കാർ ഇടപെടൽ. പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റിൽ നിന്ന് സംസ്ഥാനം സ്വീകരിച്ച സഹായങ്ങളുടെ വിവരങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. എത്രയുംപെട്ടെന്ന് ബന്ധപ്പെട്ട രേഖകൾ കൈമാറണമെന്നാണ് നിർദേശം. ആവശ്യപ്പെട്ട വിവരങ്ങൾ ഉടൻതന്നെ കേന്ദ്രത്തിന് കൈമാറുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
വിവാദ ലൈഫ് മിഷൻ ഭവനസമുച്ചയ പദ്ധതിയുടെ നടത്തിപ്പു കരാർ യൂണിടാക്കിനു നൽകിയത് റെഡ് ക്രസന്റ് ആണെന്ന വാദം പൊളിക്കുന്ന രേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പദ്ധതിയിൽ യൂണിടാക് സമർപ്പിച്ച രൂപരേഖ തൃപ്‌തികരമാണെന്നും അവരുമായി ചേർന്ന് മുന്നോട്ടുപോകാമെന്നും അറിയിച്ച് ലൈഫ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ യു.വി. ജോസ് റെഡ് ക്രസന്റിനു നൽകിയ കത്താണ് പുറത്തുവന്നത്. പദ്ധതി നടത്തിപ്പിൽ യൂണിടാക്കിന്റെ പങ്കാളിത്തം അറിയില്ലെന്ന സർക്കാർ വാദം നുണയെന്നു വ്യക്തമാക്കുന്ന കത്ത് 2019 ആഗസ്റ്റ് 26ന് ആണ് യൂണിടാക്കിനു കൂടി പകർപ്പു വച്ച് അയച്ചിരിക്കുന്നത്. എല്ലാ അനുമതിയും വാങ്ങി നൽകാൻ സഹായിക്കാമെന്നും ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കണമെന്നും കത്തിൽ പറയുന്നുണ്ട്.
വിവാദം മുറുകുന്നതിനിടെ, ഇതുമായി ബന്ധപ്പെട്ട് തദ്ദേശ, നിയമ വകുപ്പുകളിൽ നിന്ന് വിശദാംശങ്ങൾ തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഫയലുകൾ വിളിപ്പിച്ചു. യു.എ.ഇ റെഡ് ക്രസന്റുമായി ലൈഫ് മിഷൻ ഉണ്ടാക്കിയ ധാരണാപത്രമനുസരിച്ചുള്ള ഭവനപദ്ധതിയിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഒരു കോടി രൂപ കമ്മിഷൻ കൈപ്പറ്റിയെന്ന വെളിപ്പെടുത്തലോടെ മുറുകിയ രാഷ്ട്രീയ വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ വിശദ പരിശോധന.
ഫ്ലാറ്റ് നിർമാണത്തിനു റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ട യോഗത്തിന്റെ മിനിറ്റ്സ് ഇല്ലെന്ന് ലൈഫ് മിഷൻ സിഇഒ യു.വി. ജോസ് വ്യക്താക്കിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയ മറുപടിയിലാണിതു പറയുന്നത്. യൂണിടാക്കിനു കരാർ നൽകിയതു റെഡ് ക്രസന്റ് ആണെന്ന വിശദീകരണവും നൽകിയിട്ടുണ്ട്. മൂന്നു ചോദ്യങ്ങളാണ് ഇഡി സർക്കാരിനോടു പ്രധാനമായും ചോദിച്ചത്. ഈ മാസം 12നു നൽകിയ നോട്ടിസിലെ പ്രധാന ചോദ്യം ലൈഫ് മിഷനും റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ട യോഗത്തിന്റെ വിശദാംശങ്ങൾ എന്താണെന്നാണ്. മിനിറ്റ്സ്, ധാരണാപത്രത്തിന്റെ പകർപ്പ് എന്നിവ ആവശ്യപ്പെട്ടു. യോഗത്തിനു മിനിറ്റ്സ് ഇല്ല,
ഇത്തരമൊരു മിനിറ്റ്സ് ലൈഫ് മിഷന്റെ ഓഫിസിൽ ലഭ്യമല്ല എന്ന മറുപടിയാണു യു.വി.ജോസ് നൽകിയത്. ധാരണാപത്രത്തിന്റെ പകർപ്പു നൽകി.യൂണിടാക്കിനു ടെൻഡർ നൽകിയതിന്റെ വിശദാംശങ്ങളും നടപടിക്രമവും അറിയിക്കാനും ഇഡി ആവശ്യപ്പെട്ടു. യൂണിടാക്കിനു കരാർ നൽകിയതു റെഡ് ക്രസന്റ് ആണെന്ന മറുപടിയാണു ലൈഫ്മിഷൻ നൽകിയിരിക്കുന്നത്. മറ്റു വിശദാംശങ്ങളൊന്നും ലൈഫ് മിഷന് അറിയില്ലെന്നും വ്യക്തമാക്കുന്നു. എന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെ പങ്കെടുത്ത സുപ്രധാന യോഗത്തിന്റെ മിനിറ്റ്സ് ഇല്ലാതെ പോയതെങ്ങനെ എന്ന ചോദ്യമുയരുന്നു.
https://www.facebook.com/Malayalivartha

























