ക്യാമ്പസില്‍ വെച്ച് അയാള്‍ എന്റെ ഇടുപ്പില്‍ പിടിച്ചു ; ആലുവ യു സി കോളേജിലെ ‘ഇന്റലക്ച്വല്‍’ മുഖമായ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടിയിട്ടുള്ള അദ്ധ്യാപകനെതിരെ ആരോപണവുമായി വിദ്യാർത്ഥിനി

ആലുവ യുസി കോളേജിലെ പ്രമുഖ അദ്ധ്യാപകനെതിരെ ഗുരുതര ആരോപണം . അദ്ധ്യാപകനെതിരെ ആരോപണം ഉന്നയിക്കാന്‍ ഭയമായിരുന്നതിനാലാണ് അപ്പോൾ പ്രതികരിക്കാതിരുന്നത് എന്ന് അമൃത എന്ന പൂർവ്വ വിദ്യാർത്ഥിനി പറയുന്നു. ഇപ്പോൾ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പുറത്തുവിട്ട വീഡിയോയിലാണ് വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
കോളേജിലും പുറത്തും വലിയ സ്വാധീനമുള്ള വളരെ പ്രഗത്ഭനായ അദ്ധ്യാപകനില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി അതിക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥിനി തന്നെയാണ് ആരോപണവുമായി നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്
പഠിക്കുന്ന കാലത്ത് ക്യാമ്പസിലെ കാന്റീനില്‍ നിന്ന് ചായ കുടിച്ച് പുറത്തേക്ക് ഇറങ്ങുന്നതിനിടയിലാണ് കോളേജിലെ പ്രമുഖനും വിദ്യാര്‍ത്ഥികള്‍ക്കെല്ലാം പ്രിയങ്കരനുമായ അദ്ധ്യാപകനില്‍ നിന്ന് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതെന്ന് അമൃത എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിനി പറയുന്നു.
തനിക്ക് എതിരെ നടന്നുവന്ന അദ്ധ്യാപകന്‍ ഷെയ്ക് ഹാന്‍ഡ് നല്‍കാനായി കൈ നീട്ടിയെന്നും തുടര്‍ന്ന് നീട്ടിയ കൈകൊണ്ട് തന്റെ ഇടുപ്പില്‍ കയറി പിടിച്ചെന്നും അമൃത ആരോപിച്ചു.
ശേഷം അദ്ധ്യാപകന്‍ ഒന്നും സംഭവിക്കാത്ത രീതിയില്‍ നടന്നു പോയെന്നും താന്‍ വല്ലാതെ തളര്‍ന്നു പോയെന്നും അമൃത പറഞ്ഞു. തുടര്‍ന്ന് ഡിപ്പാര്‍ട്‌മെന്റില്‍ എത്തിയപ്പോള്‍ അദ്ധ്യാപകനെ അവിടെ കണ്ടില്ല. പിന്നീട് കണ്ടപ്പോള്‍ ‘അയാള്‍’ മോശമായി സംസാരിച്ചെന്നും അമൃത പറഞ്ഞു.
അദ്ധ്യാപകന്റെ പ്രവൃത്തിയെ ചോദ്യം ചെയ്തപ്പോള്‍ ‘താന്‍ അത് ആ രീതിയില്‍ എടുക്കുമെന്നാണ് വിചാരിച്ചത്’ എന്നായിരുന്നു അദ്ധ്യാപകന്റെ മറുപടി. കോളേജില്‍ തനിക്ക് അടുപ്പമുള്ള ചുരുക്കം ചില കുട്ടികളില്‍ ഒരാളാണ് അമൃതയെന്നും അതിനാലാണ് സ്വാതന്ത്ര്യം എടുത്തതെന്നും അദ്ധ്യാപകന്‍ പറഞ്ഞതായി വിദ്യാര്‍ത്ഥിനി ആരോപിച്ചു.
ചെയ്ത തെറ്റ് അംഗീകരിക്കാന്‍ അദ്ധ്യാപകന്‍ തയ്യാറായില്ലെന്നാണ് അമൃത പറയുന്നത്. ക്യാമ്പസിലെ ‘ഇന്റലക്ച്വല്‍’ മുഖമായ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടിയിട്ടുള്ള അദ്ധ്യാപകനെതിരെ ആരോപണം ഉന്നയിക്കാന്‍ ഭയമായിരുന്നു എന്ന് അമൃതയും ഒപ്പമുള്ള മറ്റ് വിദ്യാര്‍ത്ഥിനികളും പറയുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണെങ്കിലും വൈകിപ്പോയെന്ന ഒറ്റ കാരണം കൊണ്ട് ഒരു ലൈംഗികാതിക്രമവും പുറത്തുപറയാതിരിക്കരുതെന്നും വീഡിയോയില്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞുവെക്കുന്നു
https://www.facebook.com/Malayalivartha

























