കളി വലിയ കാര്യമായി... മനസാക്ഷി സൂക്ഷിപ്പുകാരനായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ട് ഉള്ളതെല്ലാം തുറന്ന് പറഞ്ഞതോടെ ഊരാക്കുടുക്കിലായി ശിവശങ്കര്‍; രക്ഷപ്പെടാനുള്ള കച്ചിത്തുരുമ്പ് പോലും ഇടാതെ അയ്യര്‍ കളിച്ചപ്പോള്‍ പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും; ശിവശങ്കറിന്റെയും സ്വപ്നയുടേയും കൂട്ടരുടേയും സ്വത്ത് വിവരം തേടുന്നു

പല തവണ എന്‍ഐഎയും കസ്റ്റംസും മാറിമാറി ശിവശങ്കറിനേയും സ്വപ്നയേയും ചോദ്യം ചെയ്തിട്ടും ശിവശങ്കര്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എത്തിയതോടെ കാര്യങ്ങള്‍ ഈസിയായി. സമ്പത്തിന്റെ ഒഴുക്കും അതിന്റെ കുറുക്ക് വഴികളും ഇഡിക്ക് വളരെ വേഗം കണ്ടെത്താനാകും. അങ്ങനെയാണ് ഒരു തുമ്പും കിട്ടാതിരുന്ന സ്വപ്നയുടെ ബാങ്ക് ലോക്കറിന്റെ യഥാര്‍ത്ഥ അവകാശികളെ പറ്റി അന്വേഷിച്ചത്. അതില്‍ ആദ്യം പിടിയിലാകുന്നത് ശിവശങ്കറിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലന്‍ അയ്യരാണ്. അയ്യരെ ഇഡി ഒന്ന് കുടഞ്ഞപ്പോള്‍ വലിയ രഹസ്യങ്ങളാണ് പുറത്ത് വന്നത്. അതെല്ലാം ശിവശങ്കറെ പൂട്ടാന്‍ പോന്ന തെളിവുകളുമായിരുന്നു.
ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ഇഡി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. സ്വര്‍ണക്കടത്തിലെ ലാഭമൊഴുകിയത് എങ്ങോട്ടെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇഡി. സ്വപ്‌ന സുരേഷടക്കമുള്ള പ്രതികളുടെയും അവര്‍ക്ക് സഹായം ചെയ്‌തെന്നു സംശയിക്കുന്ന ശിവശങ്കര്‍ അടക്കമുള്ളവരുടെയും സ്ഥാവര സ്വത്തുവിവരം ആവശ്യപ്പെട്ട് ജില്ലാ രജിസ്ട്രാര്‍മാര്‍ക്ക് കത്തുനല്‍കി. അറസ്റ്റിലായ പ്രതികള്‍ക്കു പുറമേ, ദുബായില്‍ കഴിയുന്ന ഫൈസല്‍ ഫരീദിന്റെ സ്വത്തിനെപ്പറ്റിയും അന്വേഷണം.
കൈകാര്യം ചെയ്യാന്‍ എളുപ്പമായതിനാല്‍ പ്രതികളുടെ സമ്പാദ്യം കൂടുതലും സ്വര്‍ണമായാണ്. ഇവരില്‍ പലര്‍ക്കും റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുണ്ട്. സ്വര്‍ണക്കടത്തിലെ ലാഭം ഇതില്‍ വിനിയോഗിച്ചിരിക്കാമെന്നാണ് ഇ.ഡിയുടെ നിഗമനം. റെഡ് ക്രസന്റ് ലൈഫ് മിഷന്‍ കരാറില്‍നിന്നു കമ്മിഷനായി ലഭിച്ച പണവും റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ മുടക്കിയിട്ടുണ്ടാകാം.
ഭവനപദ്ധതിക്കും ആശുപത്രിക്കുമായി 20 കോടി രൂപയാണു റെഡ് ക്രസന്റ് നല്‍കിയത്. നാലുകോടി രൂപ കമ്മിഷനായി നല്‍കിയെന്നു ഭവനപദ്ധതി നിര്‍മാണത്തിന്റെ കരാറെടുത്ത യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. ഇത്രയും വലിയ തുക കമ്മിഷന്‍ കൊടുക്കാനുണ്ടായ സാഹചര്യം ആരെല്ലാമാണ് ഇടപാടില്‍ പങ്കാളികളായത് തുടങ്ങിയ കാര്യങ്ങളിലേക്കും അന്വേഷണം നീളും. യു.എ.ഇ. കോണ്‍സുലേറ്റിന്റെ ഇടപെടലോടെ കരാര്‍ ഉറപ്പിച്ചതിനും കമ്മിഷന്‍ വാങ്ങിയതിനും പിന്നില്‍ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്.
രാജ്യാന്തര ഇടപാടുകളില്‍ കമ്മിഷന്‍ പതിവാണെന്ന് സ്വപ്‌ന കോടതിയില്‍ വാദിച്ചെങ്കിലും അതിനെപ്പറ്റി കരാറില്‍ പരാമര്‍ശമില്ല. പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കുള്ള കമ്മിഷന്‍ തുക സന്ദീപിന്റെ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്‌തെന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി. ഇതു സന്ദീപ് സമ്മതിച്ചു.
സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ ലൈഫ് മിഷന്റെ കമ്മിഷനല്ലെന്നു വ്യക്തം. കമ്മിഷനില്‍ നിന്ന് കോണ്‍സുല്‍ ജനറല്‍ തനിക്കു നല്‍കിയ പണമാണ് ഇതെന്നു സ്വപ്‌ന വാദിക്കുന്നു. എന്നാല്‍ സ്വര്‍ണക്കടത്തിന്റെ വരുമാനത്തില്‍ നിന്ന് പലര്‍ക്കായി വീതിക്കാനുള്ള തുകയായിരുന്നു ഇതെന്നാണ് ഇ.ഡി. കണക്കാക്കുന്നത്.
സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ സ്വര്‍ണവും പണവും സ്വര്‍ണക്കടത്തില്‍ നിന്ന് ലഭിച്ച വരുമാനം തന്നെയാണെന്നാണ് ഇഡി കരുതുനനത്. ശിവശങ്കറിന്റെ ശിപാര്‍ശയിലാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാല്‍ അയ്യരുടെയും സ്വപ്‌നയുടെയും പേരുകള്‍ ചേര്‍ത്തു 2018ല്‍ ലോക്കറെടുത്തത്. കണ്ടെടുത്ത സ്വര്‍ണം വിവാഹസമ്മാനമായി ലഭിച്ചതാണെന്നാണു സ്വപ്‌നയുടെ വാദം. ആദ്യവിവാഹം കഴിഞ്ഞിട്ട് 20 വര്‍ഷത്തോളമായി. ഇക്കാലമത്രയും സ്വര്‍ണം എവിടെയാണ് സൂക്ഷിച്ചിരുന്നതെന്ന ചോദ്യത്തിനു സ്വപ്‌ന തൃപ്തികരമായ ഉത്തരം നല്‍കിയിട്ടില്ല. കണ്ടെത്തിയ സ്വര്‍ണത്തിന് വര്‍ഷങ്ങളുടെ പഴക്കമില്ലെന്നും ഏറെയും പുതിയ ആഭരണങ്ങളാണെന്നും പരിശോധനയില്‍ വ്യക്തമായി. കള്ളപ്പണമായതിനാലാണ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് പകരം നോട്ടുകെട്ടുകളായി ലോക്കറില്‍ വച്ചതെന്നും വ്യക്തം.
തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ശിവശങ്കര്‍ സ്വപ്‌നയുമൊത്തു ലോക്കറെടുപ്പിച്ചത് ഗുരുതരമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൂടുതല്‍ വ്യക്തത വരുത്തിയശേഷം ശിവശങ്കറെ വീണ്ടും ചോദ്യംചെയ്യും. ഉത്തരം കൃത്യമല്ലെങ്കില്‍ പ്രതിയാക്കുമെന്നും അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നുമാണു റിപ്പോര്‍ട്ട്.
"
https://www.facebook.com/Malayalivartha

























