ഇന്നേയ്ക്ക് പത്താം നാൾ തിരുവോണം; അകലം പാലിച്ച് ഹൃദയം ചേർത്ത് ജാഗ്രതയുടെ ഓണക്കാലം

മലയാളികളുടെ സ്വന്തം 'അത്തം'. ഇന്നേക്ക് പത്താം നാൾ തിരുവോണം. 2 വർഷം പ്രളയം നിറം കെടുത്തിയ ഓണാഘോഷങ്ങൾക്ക് ഇത്തവണ കോവിഡ് ആണ് ഭീഷണിയെങ്കിലും തിരുവോണത്തെ വരവേൽക്കാൻ മലയാളികൾ സജ്ജരായിക്കഴിഞ്ഞിരിക്കുന്നു.
മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ഇന്നുമുതൽ ആരംഭിക്കും. വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണത്തിനായുള്ള മറ്റു ഒരുക്കങ്ങളിലൂടെയും മലയാളിയുടെ മനസിൽ മുഴുവൻ ആഘോഷങ്ങളുടെ ആരവമുയരുന്ന ദിവസങ്ങൾ. നിയന്ത്രണങ്ങൾക്കു വിധേയമായുള്ള ആഘോഷക്കാലത്തിനാണു തുടക്കമാകുന്നത്. പ്രതീക്ഷയുടെ രജതരേഖ വിടർത്തി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സ്മരണ ഓരോ മനസ്സിലും തളിരിടുന്നു. നിയന്ത്രണങ്ങളോടെ തന്നെ ഓണവിപണികളും സജീവമായെന്നതാണു നല്ല കാഴ്ച.
ഓണാഘോഷത്തിന്റെ പ്രധാന മുന്നൊരുക്കം അത്തപ്പൂക്കളമിടുന്നത് തന്നെയാണെന്നാണ് വയ്പ്പ്. തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകൾ ഫലങ്ങൾ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം എല്ലാം പൂക്കളത്തിൽ സ്ഥാനം പിടിച്ചവയാണ്. പൂവിടുന്നതിനുമുണ്ട് ചില ചിട്ടകൾ. അതിനു പ്രാദേശികമായി ചില മാറ്റങ്ങള്‍ ഉണ്ടാകാം. ചില സ്ഥലങ്ങളിൽ അത്തം മുതൽ തിരുവോണം വരെ 10 ദിവസം പൂക്കളമൊരുക്കും. ഉത്രാടം നാൾ വരെ പൂക്കളമൊരുക്കി തിരുവോണത്തിനു തൃക്കാക്കരയപ്പനെ വരവേൽക്കുന്ന പതിവാണു മറ്റു ചില സ്ഥലങ്ങളിൽ. പൂക്കളത്തിനു തുമ്പപ്പൂവ് നിർബന്ധം. ചെമ്പരത്തി, ചെത്തി, അരളി, നീലക്കൊങ്ങിണി, മല്ലിക, മന്ദാരം, കദളി, കൃഷ്ണകിരീടം തുടങ്ങിയവയാണു നാടൻ പൂക്കൾ. അരളി, വാടാമല്ലി, പല നിറത്തിലുള്ള ബന്ദി എന്നിവയും വീടുകളിലെ പൂക്കളത്തിന് ഉപയോഗിക്കുന്നുണ്ട്.
അതേസമയം അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മലയാളി ഏറെ ജാഗ്രതയോടെ വേണം ഈ ഓണക്കാലം ആഘോഷിക്കാൻ എന്നാണ് അധികൃതർ നിർദ്ദേശിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ നിർദേശങ്ങൾ പാലിച്ചുവേണം ഇനിയുള്ള ദിവസങ്ങൾ മലയാളി ആഘോഷിക്കാൻ.
ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് സംസ്ഥാന സർക്കാർ നിർദേശം. പൂക്കളമൊരുക്കാൻ അതത് പ്രദേശത്തെ പൂക്കൾ ഉപയോഗിക്കണം. പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കൾ രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്നതിനാലാണിത്. സാധാരണയായി കേരളത്തിൽ പൂക്കളത്തിനായി കൂടുതൽ ഉപയോഗിച്ചിരുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നു എത്തിയിരുന്ന പൂക്കളാണ്. ഇത്തവണ ഇക്കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
ഓണാഘോഷങ്ങളുടെ ഭാഗമായി ആളുകൾ കൂട്ടംകൂടുന്ന രീതി ഒഴിവാക്കണം. പൊതുപരിപാടികളോ ഓണാഘോഷങ്ങളോ അരുത്. കടകൾ രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ മാത്രം. കൂടുതൽ പേർ ഒത്തുകൂടുന്ന ഓണക്കളികളും ഒഴിവാക്കണം. പൊതുസ്ഥലങ്ങളിൽ ഓണാഘോഷവും ഓണസദ്യയും പാടില്ല. ഓണത്തിനായി മറ്റു സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലെത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമായും നടത്തും. സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ, ആൾക്കൂട്ടം ഒഴിവാക്കൽ എന്നിവയ്‌ക്കു വളരെ പ്രധാന്യം നൽകണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
https://www.facebook.com/Malayalivartha

























