ആദ്യം വീട്ടിൽ അന്വേഷിച്ചെത്തി; ഇല്ല എന്ന് അറിഞ്ഞപ്പോൾ മൊബൈൽ ടൗവർ കേന്ദ്രീകരിച്ച് അന്വേഷണം; ഒടുവിൽ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തി; പിന്നെ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ; യുവാവിനെ വലിച്ചിഴച്ച് കാറിൽ തട്ടികൊണ്ടുപ്പോകാൻ ശ്രമം; കാരണം സ്വർണ്ണം!

കണ്ണൂരിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ അരങ്ങേറിയത് സിനിമ തോൽക്കുന്ന രംഗങ്ങൾ.. സിനിമാ സ്‌റ്റൈലിൽ തട്ടിക്കൊണ്ടുപോകല്‍ ആണ് അരങ്ങേറിയത്. അവസാനം കൂട്ടയടിയും അടിയേറ്റ് വീഴലുമൊക്കെ ആയിരുന്നു. കണ്ണൂർ കൂത്തുപറമ്പിലായിരുന്നു സംഭവം. സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകുക ആയിരുന്നു. സംഭവത്തിൽ രണ്ടു കേസുകളിലായി ആറുപേരെ റിമാൻഡ് ചെയ്തു. കുണ്ടേരി, കൈതേരി, കൂവ്വപ്പാടി, ചിറ്റാരിപ്പറമ്പ്, ഉളിക്കൽ സ്വദേശികളാണ് റിമാൻഡിലായത്. ഇവരുൾപ്പെടെ 10 പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇതിൽ മൂന്നുപേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. മൂന്ന് കാറുകളും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഉളിക്കൽ നുച്യാട് സ്വദേശികളും സഹോദരങ്ങളുമായ കെ.സി.സന്തോഷ്, കെ.സി.സനീഷ്, മാങ്ങാട്ടിടം കുണ്ടേരിയിലെ പി.കെ.സജീർ, ചിറ്റാരിപ്പറമ്പിലെ പി.പി.സജീർ, കോട്ടയം മലബാർ കൂവപ്പാടിയിലെ ടി.വി.റംഷാദ്, കൈതേരി വട്ടപ്പാറയിലെ കെ.കെ.റിനാസ് എന്നിവരാണ് റിമാൻഡിലായത്. കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്ത ഇവരെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനും സംഘർഷമുണ്ടാക്കിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്.
സന്തോഷും സനീഷും ഉൾപ്പെടെ അഞ്ചുപേർക്കെതിരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനാണ് കേസ് എടുത്തത്. ഇതിൽ മലപ്പുറം സ്വദേശികളായ രണ്ടുപേർ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലാണ് ഉള്ളത്. മറ്റൊരാൾ രക്ഷപ്പെട്ടതായാണ് വിവരം. സംഘർഷമുണ്ടാക്കിയതിന് ക്വാറന്റീനിൽ കഴിയുകയായിരുന്ന പേരാമ്പ്രയിലെ പ്രവാസി ദിൻഷാദിനും മറ്റ് നാലുപേർക്കുമെതിരെയാണ് കേസെടുത്തത്. ദിൻഷാദും പരിക്കേറ്റ് ചികിത്സയിലാണ്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഈ മാസം ഒൻപതിന് ദുബായിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴിയെത്തി കൂത്തുപറമ്പിലെ സ്വകാര്യ ലോഡ്ജിൽ ക്വാറന്റീനിൽ കഴിയുകയായിരുന്ന ദിൻഷാദിനെ തട്ടിക്കൊണ്ടുപോകാനാണ് മലപ്പുറത്ത് നിന്നെത്തിയ സംഘം ശ്രമിച്ചത്. ഇയാളുടെ ഭാര്യവീട് ഇരിട്ടിയിലാണ്. കൂത്തുപറമ്പിൽ ഇയാൾക്ക് ബന്ധുക്കളുമുണ്ട്. നിരീക്ഷണ കാലാവധി കഴിഞ്ഞ് വീട്ടിലേക്ക് പോവാനായി ലോഡ്ജിൽനിന്ന് ഇറങ്ങുന്നതിനിടെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. ഇതിനിടെ ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും സ്ഥലത്തെത്തിയതോടെ ഇരുവിഭാഗങ്ങളും തമ്മിൽ ലോഡ്ജിനു മുന്നിൽ ഏറ്റുമുട്ടി. വിവരമറിഞ്ഞ് കൂത്തുപറമ്പ് സി.ഐ. വി.എ.ബിനു മോഹൻ, എസ്.ഐ. പി.ബിജു എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തിയാണ് അറസ്റ്റ് ചെയ്തത്. ഇരുസംഘങ്ങളുമെത്തിയ മൂന്ന് കാറുകളും കസ്റ്റഡിയിലെടുത്തിരുന്നു.
സംഭവത്തിനുപിന്നിൽ സ്വർണ ഇടപാട് ബന്ധപ്പെട്ട തർക്കമാണെന്നാണ് വിവരം. ദിൻഷാദ് വിദേശത്തുനിന്ന് വരുമ്പോൾ 38 ലക്ഷം രൂപയുടെ സ്വർണം എത്തിച്ചിരുന്നുവെന്ന് പറയുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ഇവ കൈപ്പറ്റാൻ ശ്രമമുണ്ടായെങ്കിലും നടന്നില്ല. തുടർന്ന് ദിൻഷാദ് കൂത്തുപറമ്പിലെ ലോഡ്ജിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. സ്വർണം കാപ്സ്യൂൾ രൂപത്തിലാക്കി കടത്തിയെന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാൽ ദിൻഷാദ് സ്വർണം കടത്തിയിട്ടില്ലെന്നാണ് പോലീസിനോട് പറഞ്ഞത്. ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിച്ചുവരികയാണ്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ദിൻഷാദിനെ തട്ടിക്കൊണ്ടുപോകാൻ സംഘമെത്തിയതും തുടർന്നുണ്ടായ സംഘർഷങ്ങളും ത്രില്ലർ സിനിമയെ വെല്ലുന്ന തരത്തിൽ ആയിരുന്നു. തട്ടിക്കൊണ്ടുപോകാൻ രണ്ട് വാഹനങ്ങളിലായാണ് സംഘമെത്തിയത്. ദിൻഷാദ് താമസിച്ചിരുന്ന മുറിയുടെ താഴെനിലയിൽ ഇവർ കാത്തിരുന്നു. ഇവരെ കണ്ടതും ഓടിയ ദിൻഷാദിനെ പിന്തുടർന്ന് പിടികൂടി വലിച്ചിഴച്ച് അണ്ടർഗ്രൗണ്ടിൽ നിർത്തിയിട്ട കാറിലേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം ദിൻഷാദിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ നാലുപേർ മറ്റൊരു കാറിലെത്തി ഇവരെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. പോലീസ് എത്തുമ്പോഴേക്കും മലപ്പുറത്തുനിന്ന് എത്തിയ സംഘത്തെ ദിൻഷാദിന്റെ കൂട്ടുകാരും ബന്ധുക്കളും ചേർന്ന് മർദിച്ചവശരാക്കിയിരുന്നു.
.
https://www.facebook.com/Malayalivartha


























