ഓണക്കിറ്റിൽ വിവാദങ്ങൾക്ക് പിന്നാലെ വിവാദം; ഇത്തവണ ശർക്കരയിൽ നിരോധിത പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റ്; മുഴുവൻ സ്റ്റോക്കും തിരിച്ചെടുത്തതായി സപ്ലൈകോ ഡിപ്പോ മാനേജർ
ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യുമെന്ന് വീമ്പിളക്കിയ സർക്കാർ; തങ്ങൾ നൽകുന്ന സാധനകളുടെ ഗുണമേന്മയെ കുറിച്ച് ബോധവാന്മാരാകുന്നില്ലെന്നതാണ് യാഥാർഥ്യം.
റേഷൻ കട വഴി ലഭിച്ച ഓണക്കിറ്റിലെ ശർക്കരയിൽ നിരോധിത പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റ് കണ്ടെത്തിയ സംഭവമാണ് ഒടുവിലെത്തിയിരിക്കുന്ന വാർത്ത. കോഴിക്കോട് നടുവണ്ണൂരിലാണ് സംഭവം. കിറ്റ് വിതരണം ചെയ്ത കരിമ്പാപൊയിൽ റേഷൻ കടയിലെ മുഴുവൻ സ്റ്റോക്കും തിരിച്ചെടുത്തതായി സപ്ലൈകോ കൊയിലാണ്ടി ഡിപ്പോ മാനേജർ അറിയിച്ചു.
നടുവണ്ണൂര്‍ സൗത്തിലെ റേഷന്‍ കടയില്‍ വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയിലാണ് പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റ് കണ്ടെത്തിയത്. ശര്‍ക്കരയില്‍ അലിഞ്ഞ് ചേര്‍ന്ന നിലയില്‍ പാക്കറ്റ് ലഭിച്ചത്. ഇതേ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയിട്ടുണ്ട്. ഉള്ളിയേരി മാവേലി സ്റ്റോറില്‍ നിന്നുമാണ് നടുവണ്ണൂരിലെ റേഷന്‍ കടയിലേക്ക് കിറ്റെത്തിച്ചത്. ബാക്കിയുള്ള കിറ്റുകള്‍ പിന്‍വലിച്ച് പകരം കിറ്റുകള്‍ എത്തിക്കുമെന്നും സപ്ലൈകോ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം ഓണക്കിറ്റിലേക്കായി ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയ ശര്‍ക്കരയ്ക്ക് ഗുണനിലവാരം ഏറ്റവും കുറവാണെന്ന് പരിശോധന ഫലങ്ങൾ തെളിയിച്ചത് മുൻപ് വിവാദമായിരുന്നു. കോന്നി സിഎഫ്ആര്‍ഡി ലാബില്‍ നടത്തിയ പരിശോധനയിലാണ് ശർക്കരയുടെ ഗുണ നിലവാരം കുറവാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ വന്നതിൽ പകുതി ശർക്കര മാത്രം തിരിച്ചയച്ചു അധികൃതർ കയ്യൊഴിഞ്ഞു. ടെൻഡർ വ്യവസ്ഥ പ്രകാരം, ഗുണനിലവാരമില്ലാത്ത ശർക്കര തിരിച്ചെടുത്ത് പകരം ശർക്കര നൽകണമെന്നാണ്. വിതരണം ചെയ്തതു തിരിച്ചെടുക്കാനാകില്ല. സെക്യൂരിറ്റി നിക്ഷേപം തടഞ്ഞുവയ്ക്കുകയും കരാർ റദ്ദാക്കി കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്യാം. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ക്രിമിനൽ നിയമ നടപടിയുമെടുക്കാം. ഇതൊക്കെയുണ്ടായിട്ടും കൊള്ളലാഭം നടത്തുന്നതിന് അധികൃതർ അറിഞ്ഞു കൊണ്ട് തന്നെ വഴിയൊരുക്കുകയാണ്.
അതേസമയം ഓണക്കിറ്റില്‍ പലയിടത്തും ശര്‍ക്കരക്ക് പകരം പഞ്ചസാര നൽകിയ സംഭവമുണ്ടായി. സപ്ലൈകോയുടെ വിവിധ ഡിപ്പോകളില്‍ വിതരണത്തിന് കൊണ്ടുവന്ന ശര്‍ക്കരക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു അതും ഉണ്ടായത്. മൂന്നര ക്വിന്‍റല്‍ ശര്‍ക്കര തിരച്ചയക്കാനും അന്ന് എംഡി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. സംസ്ഥാന വ്യാപകമായി വിജിലന്‍സ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഓപ്പറേഷന്‍ ക്ളീന്‍ കിറ്റ് പരിശോധനയില്‍ ഇത് കണ്ടെത്തിയിരുന്നു. വിവിധ സപ്ലൈക്കോ ഡിപ്പോകളില്‍ നിന്ന് ശേഖരിച്ച ശര്‍ക്കര സാംപിളുകള്‍ എന്‍എബിഎല്‍ അംഗീരമുള്ള ലാബുകളില്‍ പരിശോധനയ്ക്കയക്കുകയുമുണ്ടായി.
ഇതിലെ അഞ്ചു ഫലം ലഭിച്ചതില്‍ മൂന്നെണ്ണവും ഗുണവിലവാരം കുറഞ്ഞതാണെന്നാണ് കണ്ടെത്തിയത്. സുക്രോസിന്‍റെ അളവ് കുറവ്, നിറം ചേര്‍ക്കല്‍ എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചങ്ങനാശേരി, കാഞ്ഞിരപ്പിള്ളി, നെടുങ്കണ്ടം, വൈക്കം, റാന്നി, പാറക്കോട്, തിരുവല്ല, പത്തനംതിട്ട ഡിപ്പോകളില്‍ വിതരണത്തിനായി കൊണ്ടുവന്ന 3620 ക്വിന്‍റല്‍ ശര്‍ക്കര തിരച്ചയക്കാനും സിഎംഡി അസ്ഗര്‍ അലി പാഷ നിര്‍ദ്ദേശം നല്‍കി. ഒടുവിൽ ശര്‍ക്കരയുടെ ലഭ്യതക്കുറവുള്ള സ്ഥലങ്ങളില്‍ ഓണക്കിറ്റില്‍ ശര്‍ക്കരക്ക് പകരം ഒന്നരക്കിലോ പഞ്ചസാര കൂടി നല്‍കുമെന്നായി അവസ്ഥ. ഓണക്കിറ്റ് സംബന്ധിച്ച ആക്ഷേപങ്ങളിലെ വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയശേഷമാകും തുടര്‍ നടപടികളെ പറ്റി തീരുമാനാമെടുക്കുക.
അതേസമയം ഓണക്കിറ്റിലെ സാധനങ്ങൾ നിറയ്ക്കാൻ തുണിസഞ്ചി വാങ്ങിയതിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. 82.64 ലക്ഷം സഞ്ചി വാങ്ങാനാണു ടെൻഡർ വിളിച്ചതെങ്കിലും 98.73 ലക്ഷം സഞ്ചിയാണ് വാങ്ങിയത്. ഏറ്റവും കുറഞ്ഞ വില ക്വോട്ട് ചെയ്തത് (6.90 രൂപ) ഷാരോൺ ഗ്രൂപ്പ് എന്ന കമ്പനിയും തൊട്ടുപിന്നിൽ (7.85 രൂപ)പൊതുമേഖലാ സ്ഥാപനമായ സിഡ്കോയായിരുന്നു. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകാൻ കഴിയില്ലെന്നറിയിച്ചതിനാൽ ഇവരുടെ പർച്ചേസ് ഓർഡർ റദ്ദാക്കി. തുടർന്ന് തൊട്ടുപിന്നിലുള്ള മഹാമുദ്ര അഗ്രോ ട്രേഡേഴ്സ് 8.34 രൂപയ്ക്ക് 26 ഡിപ്പോകളിലേക്കും കീർത്തി പാക്കേജിങ് 8.43 രൂപയ്ക്ക് ശേഷിക്കുന്ന 26 ഡിപ്പോകളിലേക്കും സഞ്ചി നൽകാമെന്നറിയിച്ചു. എന്നാൽ പത്താം സ്ഥാനത്തുള്ള കമ്പനി (9.34 രൂപ)ക്കു വരെ ഓർഡർ വീതം വയ്ക്കുകയാണു സപ്ലൈകോ ചെയ്തത്.
https://www.facebook.com/Malayalivartha