ചോദ്യം ചെയ്യലിന് പുറപ്പെടാന്‍ നിക്കറിടുമ്പോൾ ജനലിന് പിന്നില്‍ ക്യാമറ വേണം... സ്വപ്നയെ പിന്തുടര്‍ന്ന അതേ ഡ്രൈവറെ മനോരമ ചാനല്‍ ഡ്യൂട്ടിക്കിടണം.... പ്രധാന കവലകളില്‍ റിപ്പോര്‍ട്ടര്‍മാര്‍ ആവേശത്തിന്റെ പുലിക്കളി ഒരുക്കണം..'ചരിത്രത്തില്‍ ആദ്യമായി ചാനല്‍ മേധാവി കള്ളക്കടത്ത് കേസില്‍'! 'മണിക്കൂറുകള്‍ പിന്നിട്ട ചോദ്യം ചെയ്യല്‍', 'അറസ്റ്റ് ഉണ്ടായേക്കാം' 'എല്ലാം തുറന്ന് പറഞ്ഞ് നമ്പ്യാർ..
തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗില്‍ സ്വര്‍ണകള്ളക്കടത്ത് നടത്തിയ കേസില്‍ ജനം ടിവി എക്‌സിക്യുട്ടീവ് എഡിറ്റര്‍ ആനില്‍ നമ്ബ്യാരെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണം കണ്ടെടുത്ത ദിവസം സ്വപ്ന സുരേഷും അനില്‍ നമ്ബ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു.
ഈ ഫോണ്‍ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നല്‍കിയിട്ടുണ്ട്. സ്വപ്നയുടെ ഈ മൊഴി സംബന്ധിച്ച് വ്യക്തത വരുത്താനാണ് കസ്റ്റംസ് അനില്‍ നമ്ബ്യാരെ വിളിപ്പിക്കുന്നത്. ഇരുവരും സംസാരിച്ചതിനെ കുറിച്ചുള്ള വിവരങ്ങള്‍ സ്വപ്ന കസ്റ്റംസിന് മൊഴിയായി നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ കസ്റ്റംസ് അനില്‍ നമ്ബ്യാരില്‍ ചോദിച്ചറിയും. മൊഴികളില്‍ പൊരുത്തക്കേടുണ്ടോ എന്നറിയുകയാണ് പ്രധാന ഉദ്ദേശം.
സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ അല്ലെന്ന് പറയാന്‍ അനില്‍ നമ്ബ്യാര്‍ തന്നോട് നിര്‍ദേശിച്ചതായി സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. സ്വര്‍ണം പിടികൂടിയതിന്റെ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ സ്വപ്ന സുരേഷിനെ അനില്‍ നമ്ബ്യാര്‍ വിളിച്ചതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. സ്വപ്ന സുരേഷുമായി അതിനു മുമ്ബും ജനം ടി.വി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സംസാരിച്ചിട്ടുണ്ടെന്നതിന്റെ കോള്‍ രേഖകളും കസ്റ്റംസിന് കിട്ടിയിരുന്നു.
എന്നാൽ ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ് മുതിർന്ന മാധ്യമ പ്രവര്ത്തകൻ ലീൻ ബി ജെസ്മസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. അത് ഇങ്ങനെയാണ്...
വാര്‍ത്താ ചാനലുകള്‍ ഈ സുവര്‍ണ്ണാവസരം നഷ്ടമാക്കരുത്. 2002 ആഗസ്റ്റ് മാസത്തിലാണ് കേരളത്തിന്റെ മാധ്യമ ചരിത്രത്തിലെ കറുത്ത ഏടായ വ്യാജ രേഖാ കേസില്‍ സൂര്യാ ടി.വി യുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന അനില്‍ നമ്ബ്യാര്‍ അറസ്റ്റിലാകുന്നത്. മന്ത്രിയായിരുന്ന കെ.വി.തോമസിനെ ഹവാല കേസില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി നടത്തിയ ഗൂഢാലോചനയില്‍ പങ്കു ചേര്‍ന്നു എന്നതായിരുന്നു കുറ്റം. വ്യാജ രേഖ സംപ്രേഷണം ചെയ്ത സൂര്യാ ടി.വി യുടെ ഓഫീസില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി.. മാധ്യമ ഓഫീസില്‍ സര്‍ക്കാര്‍ കടന്നു കയറ്റം എന്ന പരാതി ഉയര്‍ന്നു.. മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി നടത്തി.. നാടകീയമായ ഒട്ടേറെ സംഭവങ്ങള്‍ക്കൊടുവില്‍ വ്യാജ രേഖാ കേസ് ഒത്തു തീര്‍പ്പില്‍ അവസാനിച്ചു.
ഇപ്പോള്‍ 2020 ഓഗസ്റ്റില്‍, ജനം ടിവി എന്ന കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഔദ്യോഗിക ചാനല്‍ മേധാവി അനില്‍ നമ്ബ്യാരെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. (18 കൊല്ലത്തിനിടയില്‍ ഔദ്യോഗികപദവിയിലും, അന്വേഷണ ഏജന്‍സിയുടെ പദവിയിലും പുരോഗതി ഉണ്ടായിട്ടുണ്ട്.)
സ്വര്‍ണ്ണക്കടത്ത് കേസ് വ്യാജരേഖാ കേസ് പോലെയല്ല... അതിന് ദേശീയ പ്രാധാന്യമുണ്ട്.. മാസങ്ങളായി ഇടതടവില്ലാതെയും, നേരും നെറിയുമില്ലാതെയും നിരന്തരമായി മാധ്യമങ്ങള്‍ ഏറ്റെടുത്താഘോഷിക്കുന്ന ഖനിയാണ്.. വണ്ടി നിര്‍ത്താതെ ഓടിച്ച് ഓട്ട മത്സരം തുടരുന്ന കേസ് ആണ്. തിരുവനന്തപുരത്തും കൊച്ചിയിലും മാധ്യമ ഷെര്‍ലക് ഹോംസ്മാര്‍ ഇപ്പോഴും തല പുകച്ച് കഥാ രചന തുടരുന്ന കേസ് ആണ്. അന്വേഷണ ഗതി ശ്വാനവേഗത്തില്‍ മണത്തറിഞ്ഞു രാജ്യത്തോടുള്ള കൂറു പ്രഖ്യാപിക്കുക എന്ന അവതാരോദ്ദേശ്യം നിറവേറ്റാന്‍ ചങ്ങല പൊട്ടിക്കാതെ ചാനല്‍ മുറ്റത്ത് തളയ്ക്കപ്പെട്ടവര്‍ ജാഗരൂകരായി ഇനിയുമുണര്‍ന്നിരിക്കുന്ന കേസ് ആണ്. ഇവര്‍ക്കെല്ലാം ഇടയിലേക്കാണ് കഥയുടെ ഗതി മാറ്റുന്ന ട്വിസ്റ്റുമായി കൂട്ടത്തില്‍ ഒരു പ്രമുഖന്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സംശയിക്കപ്പെട്ടവന്‍ ആയി നില്‍ക്കുന്നത്.
കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ക്ക് മുന്‍പില്‍ അപൂര്‍വമായൊരു അവസരം വീണു കിട്ടുകയാണ്. തകര്‍ന്നുടഞ്ഞു കിടക്കുന്ന ഇമേജ് തിരികെ പിടിക്കാനുള്ള സുവര്‍ണ്ണാവസരം (മിസോറാം ഗവര്‍ണറോട് കടപ്പാട്). ശിവശങ്കരന് നല്‍കിയ അതേ നീതി അനില്‍ നമ്ബ്യാര്‍ക്കും നല്‍കണം. ചോദ്യം ചെയ്യലിന് പുറപ്പെടാന്‍ നിക്കറിടുമ്ബോള്‍ ജനലിന് പിന്നില്‍ ക്യാമറ വേണം. സ്വപ്നയെ പിന്തുടര്‍ന്ന അതേ ഡ്രൈവറെ മനോരമ ചാനല്‍ ഡ്യൂട്ടിക്കിടണം. പ്രധാന കവലകളില്‍ റിപ്പോര്‍ട്ടര്‍മാര്‍ ആവേശത്തിന്റെ പുലിക്കളി ഒരുക്കണം..'ചരിത്രത്തില്‍ ആദ്യമായി ചാനല്‍ മേധാവി കള്ളക്കടത്ത് കേസില്‍', 'മണിക്കൂറുകള്‍ പിന്നിട്ട ചോദ്യം ചെയ്യല്‍', 'അറസ്റ്റ് ഉണ്ടായേക്കാം' 'എല്ലാം തുറന്ന് പറഞ്ഞ് നമ്ബ്യാര്‍'..
ഇത്തരം ബ്രേക്കിംഗ് കാര്‍ഡുകള്‍ ഇടതടവില്ലാതെ ഉണ്ടാകണം. (കാര്‍ഡുകള്‍ക്കൊക്കെ വെറും പത്ത് മിനിട്ടു ആയുസ്സ് മാത്രമേ ഉള്ളെന്നെ..പിന്നെ അതൊക്കെ ആരോര്‍ക്കാന്‍) 'ഇപ്പോള്‍ സംഭവിക്കുന്ന'തിനൊപ്പം 'സംഭവിക്കാ'നിരിക്കുന്നതും ഗണിച്ചു പറയാന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ജിമ്മി ജെയിംസ് അവസരം നഷ്ടമാക്കരുത്. 24 ന് എരിവും പുളിവും കൂട്ടി കഥ വിളമ്ബാന്‍ കാഥികന്‍ സഹീന്‍ ആന്റണി മതിയാകും., സിപിഎം പ്രതിനിധികള്‍ക്ക് എക്സ്ക്ലൂസീവ് ആയി നല്‍കുന്ന പുച്ഛം ഭാവമാക്കി 'കര്‍ണ്ണ കഠോര ശബ്ദവുമായി, നിഷാ പുരുഷോത്തമന്‍ മനോരമയില്‍ ഇരുന്നാല്‍ പോലും ഈയൊരവസരത്തില്‍ നമുക്ക് കണ്ടിരിക്കാം. 'ഞാനാണ് കേരളം'എന്ന ഭാവത്തില്‍ തന്നെ ആയിക്കോട്ടെ മാതൃഭൂമിയുടെ കാവിപ്പുരയില്‍ വേണു ബാലകൃഷ്ണന്റെ നില്‍പ്പ്.
ദയവായി കൈരളി ന്യൂസില്‍ ബ്രിട്ടാസ് മറ്റൊരു ബിഗ് ബ്രേക്കിംഗ് ഈയൊരു ദിവസം പൊട്ടിക്കാതിരിക്കുക. ചോദ്യം ചെയ്യല്‍ കഴിഞ്ഞു ഏതു പാതിരാത്രി പുറത്തിറങ്ങിയാലും നമ്ബിയാരെ വളഞ്ഞിട്ട് പിടിക്കണം. ലിഫ്റ്റിലോ, മൂത്രപ്പുരയിലോ.. എവിടെ വെച്ചെങ്കിലും മൈക്ക് വായില്‍ കുത്തിക്കയറ്റണം..'എന്തെങ്കിലും ഒന്ന് പറ'എന്ന് ദീനമായി കേഴണം.
ഇങ്ങനെ എല്ലാം കൊണ്ടും സമ്ബല്‍ സമൃദ്ധമായ ഒരു ചോദ്യം ചെയ്യല്‍ ദിവസം..
ഞങ്ങള്‍ സ്വപ്നം കണ്ടോട്ടെ?
എല്ലാ നെറികെടുകളും കാണിക്കുമ്ബോഴും ഒരൊറ്റ ദിവസം മതി..
നിങ്ങള്‍ക്ക് ചരിത്രം മാറ്റി എഴുതാം.
https://www.facebook.com/Malayalivartha