പോപ്പുലര്‍ സാമ്പത്തിക തട്ടിപ്പിലെ ബുദ്ധികേന്ദ്രത്തെ കണ്ടെത്തി; പണം കടത്താനും നിയമക്കുരുക്ക് ഒഴിവാക്കാനും ഉപദേശം നല്‍കി; അവസാനം എല്ലാം പൊളിഞ്ഞപ്പോള്‍ രക്ഷപ്പെടാനും ഉപദേശം; തൃശ്ശൂര്‍ സ്വദേശിയായ മുഖ്യസൂത്രധാരനെ പോലീസ് പ്രതി ചേര്‍ക്കും

പോപ്പുലര്‍ സമ്പത്തിക തട്ടിപ്പിലേക്ക് നയിച്ചത് വഴി പിഴച്ച സാമ്പത്തിക ഉപദേശങ്ങള്‍. കുടുംബവുമായി ഏറ്റവും അടുപ്പമുള്ള തൃശ്ശൂര്‍ സ്വദേശിയുടെ ഉപദേശങ്ങളാണ് സാമ്പത്തിക തിരുമറി നടത്താന്‍ പോപ്പുലര്‍ ഫിനാന്‍സിന് പ്രരണയായത്. സംഭവത്തില്‍ ഇയാള്‍ തന്നെയാണ് മുഖ്യസൂത്രധാരമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍ ഇയാള്‍ക്കെതിരായ തെളിവുകള്‍ പോലീസ് ശേഖരിച്ചു. വരും ദിവസങ്ങളിലെ അന്വേഷണം പൂര്‍ത്തിയായാല്‍ ഇയാളെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കും.
ഏതെല്ലാം രീതിയില്‍ പണം കടത്താമെന്നും നിയമക്കുരുക്ക് ഒഴിവാക്കാമെന്നും ലിമിറ്റഡ് ലയബലിറ്റി കമ്പനികള്‍ തുടങ്ങുന്നതു സംബന്ധിച്ചുമെല്ലാം പ്രതികളെ ഉപദേശിച്ചതു കുടുംബവുമായി ഏറ്റവും അടുപ്പമുള്ള ഇയാളാണ്. തൃശൂര്‍ സ്വദേശിയുടെ വിവരങ്ങള്‍ അതീവ രഹസ്യമായാണു പോലീസ് കൈകാര്യം ചെയ്യുന്നത്. വിവിധ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് കമ്പനികളിലേക്കു സ്വീകരിച്ച നിക്ഷേപത്തിന് ഒരു സുരക്ഷയും നിക്ഷേപകര്‍ക്കു ലഭിക്കില്ലെന്ന സൂചനയാണു പുറത്തു വരുന്നത്. പോപ്പുലര്‍ ഫിനാന്‍സിലാണു നിക്ഷേപമെങ്കിലും വിവിധ എല്‍എല്‍പികളുടെ സര്‍ട്ടിഫിക്കറ്റാണ് നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്. പോപ്പുലറിന്റെ ഈ എല്‍എല്‍പിയില്‍ നിക്ഷേപകനും പങ്കാളിയാണ്. പ്രസ്തുത എല്‍എല്‍പിക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചാല്‍ സംരംഭ പങ്കാളി എന്ന നിലയില്‍ നിക്ഷേപകനും നഷ്ടം സഹിക്കേണ്ടി വരുമെന്നാണു സാമ്പത്തിക വിദഗ്ധരുടെയും നിയമ വിദഗ്ധരുടെയും അഭിപ്രായം. ഫിനാന്‍സില്‍ സ്വീകരിച്ച നിക്ഷേപം എല്‍എല്‍പികളിലേക്കു മാറ്റിയതിനു പിന്നിലെ ഗൂഢലക്ഷ്യം നിയമക്കുരുക്ക് ഒഴിവാക്കലായിരുന്നുവെന്ന് അന്വേഷണ സംഘവും കണ്ടെത്തിയിട്ടുണ്ട്. എല്‍എല്‍പികളിലേക്ക് നിക്ഷേപം സ്വീകരിച്ചാല്‍ ധനമിടപാടു സ്ഥാപനവുമായി ബന്ധപ്പെട്ട നിയമക്കുരുക്കില്‍നിന്നു രക്ഷപ്പെടാമെന്ന ഉപദേശം മുഖ്യസൂത്രധാരന്റേതാണ്.
തമിഴ്‌നാട്ടിലെ തെളിവെടുപ്പിനുശേഷം റോയിയുമായി അന്വേഷണ സംഘം ആന്ധ്രയിലേക്കു തിരിച്ചു. പ്രതികളെയും കൊണ്ട് അന്വേഷണ സംഘം രണ്ടായി പിരിഞ്ഞുള്ള തെളിവെടുപ്പ് തുടരുകയാണ്. പ്രതികളുടെ വിവിധ സ്ഥലങ്ങളിലുള്ള വസ്തുവകകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. തെളിവെടുപ്പ് തുടരുന്നതിനിടെ ഉടമകള്‍ ജാമ്യത്തിനായുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടിലേക്കു രണ്ടാമത് ഒരു അന്വേഷണ സംഘം ഇന്നലെ പുറപ്പെട്ടു. റോയിയുമായി തെളിവെടുപ്പു നടത്തിയ സ്ഥലങ്ങളില്‍ വീണ്ടും ഈ സംഘം പരിശോധന നടത്തും.
ആന്ധ്രയിലെ മത്സ്യ കയറ്റുമതി സ്ഥാപനം, തമിഴ്‌നാട്ടിലെ ശീതള പാനിയ വിതരണ ബിസിനസ്, കംമ്പ്യൂട്ടര്‍ ഇറക്കുമതി ബിസിനസ് എന്നിവയിലെ നിക്ഷേപങ്ങളും പോപ്പുലറിന്റെ വിവിധ ബ്രാഞ്ചുകളിലെ ഇടപാടുകളുമാണ് പൊലീസ് അന്വേഷിക്കുന്നത്. പോപ്പുലറിന് ഈ സംസ്ഥാനങ്ങളില്‍ വസ്തു ഇടപാടുകള്‍ ഉണ്ടായിരുന്നത് സംബന്ധിച്ച തെളിവും പൊലീസ് ശേഖരിക്കുന്നുണ്ട്. പോപ്പുലറിന്റെ ഉടമസ്ഥതയില്‍ 22 വസ്തുവകകള്‍ അന്വേഷണ സംഘം കണ്ടെത്തി. പോപ്പുലറിന്റെ സഹ ഉടമകളായ പ്രഭാ തോമസ്, ഡോ. റിനു മറിയം തോമസ്, ഡോ. റിയ ആന്‍ തോമസ് എന്നിവരെ ഇന്നലെ തിരുവനന്തപുരത്ത് വിവിധ ബാങ്കുകളുടെ ശാഖകളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. പോപ്പുലര്‍ ഫിനാന്‍സിലെ ഡ്രൈവര്‍മാരുടെ പേരിലടക്കം സ്വര്‍ണം പണയം വച്ചതായാണ് സൂചന. ഇത് കണ്ടെത്താനുള്ള നടപടിയും പൊലീസ് തുടങ്ങിയിട്ടുണ്ട്. ഉടമകള്‍ക്ക് വില കൂടിയ 10 വാഹനങ്ങള്‍ ഉള്ളതായി പൊലീസ് കണ്ടെത്തി. ശിക്ഷാ നിയമം 420 പ്രകാരമുള്ള കേസായതിനാല്‍ 60 ദിവസത്തിനകം കുറ്റംപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം കോടതി അനുവദിക്കും. അതിനു മുന്‍പ് ഒരു കേസിലെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഈ ഞായറാഴ്ചയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha