സത്യം ജയിക്കുമെന്ന് പോസ്റ്റിട്ടാൽ മാത്രം പോരാ: ഒരു മന്ത്രി എന്ന നിലയിൽ അത് ജനത്തിനു മുമ്പിൽ തെളിയിക്കണം: കെ ടി ജലീലിനെതിരെ കെ സുരേന്ദ്രൻ

കെ ടി ജലീലിനെതിരെ ആഞ്ഞടിച്ച് സുരേന്ദ്രൻ... ചോദ്യം ചെയ്യലിനു ശേഷം കെ ടി ജലീലിന്റെ പ്രതികരണത്തെ വിമർശിക്കുകയായിരുന്നു അദ്ദേഹം. സത്യമാണ് ഏറ്റവും വലുതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടാല്‍ പോര, ജനങ്ങളോട് വിശദീകരിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സുരേന്ദ്രൻ ജലീലിനെതിരെ ആഞ്ഞടിച്ചത്.
സത്യം വിജയിക്കുമെന്ന് പറഞ്ഞ മന്ത്രി കെ.ടി. ജലീൽ, എന്താണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നോട് ചോദിച്ചതെന്ന് വിശദീകരിക്കാൻ തയ്യാറാകണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. മന്ത്രിസഭയിലെ അംഗമായതിനാൽ ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാൻ ജലീലിന് ബാധ്യതയുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി...
എന്താണ് അന്വേഷണ സംഘം താങ്കളിൽനിന്ന് ചോദിച്ചറിഞ്ഞത് എന്നും എന്തൊക്കെ വിശദാംശങ്ങളാണ് ഇ.ഡി. താങ്കളുമായി പങ്കുവെച്ചത് എന്നും താങ്കളിൽനിന്ന് ഇ.ഡി. അറിയാൻ ആഗ്രഹിച്ചത് എന്തൊക്കെയാണ്? എന്തൊക്കെ രേഖകളാണ് താങ്കളോട് ഹാജരാക്കാൻ പറഞ്ഞിട്ടുള്ളത്? താങ്കൾ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ച് എന്തൊക്കെ കാര്യങ്ങളാണ് രണ്ടര മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിൽ ഇ.ഡി. താങ്കളോട് ചോദിച്ചത് എന്നു വ്യക്തമാക്കണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു..
താങ്കൾ സത്യവാനാണെങ്കിൽ, സത്യമാണ് ഏറ്റവും വലിയ കാര്യമെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടാൽ പോര. എന്താണ് യഥാർഥത്തിൽ നടന്നത്. എന്തിനാണ് സർക്കാരിന്റെ ഔദ്യോഗിക വാഹനവും സുരക്ഷ സംവിധാനങ്ങളും ഒരു കള്ളക്കടത്ത് വ്യവസായിയുടെ വീട്ടിൽ നിർത്തിയിട്ട്, അവിടുന്ന് അദ്ദേഹത്തിന്റെ സ്വകാര്യ വാഹനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുന്നിൽ പോയത്? എന്തുകൊണ്ടാണ് ചോദ്യം ചെയ്യലിനു ശേഷവും മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കള്ളം പറഞ്ഞത്. തന്നെ ആരും ചോദ്യം ചെയ്യിട്ടില്ലെന്ന് എന്തുകൊണ്ടാണ് പറഞ്ഞത്. ചോദ്യം ചെയ്യലിനു ശേഷവും എന്തിനാണ് എല്ലാക്കാര്യങ്ങളും മൂടിവെച്ചതെന്നും സുരേന്ദ്രൻ ജലീലിനോട് ചോദിച്ചു.
എന്താണ് ഇ.ഡി. താങ്കളോട് ചോദിച്ചത്? സ്വപ്ന സുരേഷിനെ ഏതെല്ലാം വിധത്തിലാണ് സഹായിച്ചിട്ടുള്ളത്? അന്താരാഷ്ട്ര സ്വർണക്കള്ളക്കടത്ത് കേസിലും അനുബന്ധ സാമ്പത്തിക ഇടപാടുകളിലും താങ്കൾക്കുള്ള പങ്കാളിത്തം എന്താണ്?- സുരേന്ദ്രൻ ആരാഞ്ഞു. ഖുറാന്റെ മറവിൽ സ്വർണക്കള്ളക്കടത്ത് നടത്തി എന്നുള്ളതാണ് ജലീലിനെതിരെ ഉയർന്നുവന്ന പ്രധാന ആരോപണമെന്നും സ്വർണക്കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ട നിരവധി സാമ്പത്തിക ക്രമക്കേടുകളിൽ ജലീൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
മന്ത്രിയായതിനു ശേഷം ജലീൽ നടത്തിയിട്ടുള്ള അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചുള്ള വിശദാംശങ്ങളും ഇ.ഡി. അന്വേഷിച്ചു. അതിനാലാണ് ഒന്നും തുറന്നുപറയാൻ ജലീൽ തയ്യാറാകാത്തതെന്നും സുരേന്ദ്രൻ പറഞ്ഞു. ജലീലിനെ സംരക്ഷിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി എടുക്കുന്നത്. കള്ളന് കഞ്ഞിവെക്കുന്ന സമീപനമാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ എടുക്കുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.
താരതമ്യേന നിസാരമായ ഒരു കേസിൽ ഇ.പി. ജയരാജനെ മന്ത്രിസഭയിൽനിന്ന് മുഖ്യമന്ത്രി പുറത്താക്കി. ബന്ധുനിയമനത്തിന്റെ പേരിൽ ജയരാജന്റെ മന്ത്രിസ്ഥാനം കളഞ്ഞ പിണറായി വിജയൻ അതീവ ഗൗരവമേറിയ സ്വർണക്കടത്ത് കേസിൽ, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി ചോദ്യം ചെയ്തിട്ടും ജലീലിനെ മുഖ്യമന്ത്രി പുറത്താക്കാത്തതിലുള്ള ചേതോവികാരം എന്താണെന്നും സുരേന്ദ്രൻ ആരാഞ്ഞു. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിനു കാരണം കെ.ടി. ജലീലുമായുള്ള പല ഇടപാടുകളിലും മുഖ്യമന്ത്രിക്കും പങ്കാളിത്തം ഉണ്ടെന്നതു കൊണ്ടാണ്. മുഖ്യമന്ത്രി അറിഞ്ഞാണ് ജലീൽ പല തട്ടിപ്പുകളും നടത്തിയിട്ടുള്ളതെന്നും സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിൽ നിരവധി ആരോപണങ്ങളാണ് കെ ടി ജലീൽ നെതിരെ കെ സുരേന്ദ്രൻ ആരോപിച്ചിരിക്കുന്നത്
"https://www.facebook.com/Malayalivartha






















