പുറത്ത് ജലപീരങ്കി..പ്രതിഷേധം... കൂട്ടയോട്ടം... അകത്ത് ‘ചോറൂൺ നടത്തി സൂപ്പർകൂൾ ജലീൽ!

നാടെങ്ങും തന്റെ രാജിക്കായി പ്രതിഷേധം കൊടുമ്പിരികൊള്ളുമ്പോൾ വളാഞ്ചേരിയിലെ വീട്ടിൽ അതൊന്നും തന്നെബാധിക്കാതെ സൂപ്പർകൂളായി മന്ത്രി കെ.ടി.ജലീൽ. നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോൾ ലംഘനം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് (ഇഡി) ചോദ്യം ചെയ്തതിനു പിന്നാലെയാണു സംസ്ഥാന വ്യാപകമായി പ്രതിഷേധം അരങ്ങേറിയത്.
വെള്ളിയാഴ്ച വൈകിട്ടാണു ചോദ്യം ചെയ്യലിനു ശേഷം മന്ത്രി വളാഞ്ചേരിയിലെ വീടായ ‘ഗസലി’ൽ എത്തിയത്. ശനിയാഴ്ച രാവിലെ അയൽവാസിയായ രഞ്ജിത്തിന്റെ മകന്റെ ചോറൂൺ മന്ത്രിയുടെ സാന്നിധ്യത്തിൽ വീട്ടിൽ നടന്നു. ഏതാനും സുഹൃത്തുക്കൾ രാവിലെ വീട്ടിൽ മന്ത്രിക്കു പിന്തുണ അറിയിച്ചെത്തി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും മന്ത്രിയുടെ വസതിയിലേക്കു മാർച്ച് നടന്നു. വസതിക്കു സമീപം വലിയ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.
കനത്ത മഴ വകവെക്കാതെ മന്ത്രി ജലീലിന്റെ മലപ്പുറം വളാഞ്ചേരിയിലെ വീടിന് മുന്നില്‍ പ്രതിഷേധപ്പെരുമഴ തന്നെയാണ്. വളാഞ്ചേരിയിലെ മന്ത്രി വസതിക്കുമുന്നില്‍ എംഎസ്‌എഫും കെഎസ്‌യുയും പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് പിന്നാലെ ബിജെപിയും പ്രതിഷേധ പ്രകടനവുമായി രംഗത്തുവന്നു. മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. പലയിടങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു എങ്കിലും മഴ പോലും വകവെക്കാതെയാണ് പ്രതിപക്ഷ രാഷ്ട്രീയ സംഘടനകള്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയത്.
മതഗ്രന്ഥങ്ങള്‍ തിരിച്ചയയ്ക്കാന്‍ തയ്യാറാണെന്ന് എന്‍ഫോഴ്‌സ്‌മെന്റി(ഇ.ഡി.)ന്റെ ചോദ്യംചെയ്യലില്‍ മന്ത്രി കെ.ടി. ജലീല്‍ വ്യക്തമാക്കിയതായാണ് വിവരം.. മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത് തെറ്റാണെന്ന് കരുതുന്നില്ലെന്നും സ്വപ്‌നയും സരിത്തുമായി നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
മതഗ്രന്ഥം വിതരണം ചെയ്ത സംഭവം, സ്വപ്‌നയടക്കം കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടവരുമായി മന്ത്രിക്കുള്ള പരിചയം, അദ്ദേഹത്തിന്റെ ആസ്തിവകകള്‍ തുടങ്ങിയവ സംബന്ധിച്ചായിരുന്നു പ്രധാനമായും ചോദ്യംചെയ്യല്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്. മതഗ്രന്ഥം വിതരണം ചെയ്തത് തെറ്റാണെന്ന് താന്‍ കരുതുന്നില്ല. ആര്‍ക്കൊക്കെ നല്‍കിയിട്ടുണ്ട് എന്നത് സംബന്ധിച്ച് രേഖകള്‍ ഉണ്ട്. ആവശ്യമെങ്കില്‍ അത് തിരിച്ചെടുക്കാന്‍ കഴിയുന്നതുമാണെന്ന് ജലീല്‍ ഇ.ഡിയോട് വ്യക്തമാക്കി.
താന്‍ സമ്പന്നനല്ല. തനിക്ക് പത്തൊമ്പതര സെന്റ് സ്ഥലം മാത്രമാണുള്ളത്. ഒന്നര ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. 3.5 ലക്ഷം രൂപ ട്രഷറിയില്‍ ഉണ്ട്. സ്വന്തമായി വാഹനമോ സ്വര്‍ണമോ ഇല്ല തുടങ്ങിയ കാര്യങ്ങളും അദ്ദേഹം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്‌ന അടക്കം ഉള്ളവരോടുള്ള ബന്ധം ഔദ്യോഗികം മാത്രമാണ്. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഇത്തരം ബന്ധങ്ങള്‍ ഉപയോഗിച്ചിട്ടില്ല. കോണ്‍സല്‍ ജനറലുമായുള്ള ബന്ധത്തില്‍ അസ്വാഭാവികതയില്ല. പ്രോട്ടോക്കോള്‍ ലംഘനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നും ജലീല്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.
അതേസമയം ജലീല്‍ പറഞ്ഞ പല കാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടുകൂടിയാണ് ജലീലിനെ വീണ്ടും ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചതെന്നാണ് സൂചന.
https://www.facebook.com/Malayalivartha






















