എന്റെ പേരില്‍ 3.25 ലക്ഷം രൂപയും ഹയര്‍സെക്കണ്ടറി അധ്യാപികയായ ഭാര്യയുടെ പേരില്‍ 13 ലക്ഷം രൂപയും; മന്ത്രി കെ ടി ജലീല്‍

ചോദ്യം ചെയ്യലിൽ എന്‍ഫോഴ്സ്മെന്റ് ചോദിച്ചറിഞ്ഞത് തന്റെ സ്വത്ത് വിവരങ്ങളും ബാങ്ക് അക്കൗണ്ട് സംബന്ധമായ കാര്യങ്ങളുമാണെന്ന് മന്ത്രി കെ ടി ജലീല്‍. ‘മലപ്പുറത്ത് 19.5 സെന്റ് സ്ഥലവും വീടും ഉണ്ട്. അത് ഈട്വച്ച് വീട് അറ്റകുറ്റ പണിക്ക് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ട്. അതില്‍ ഒന്നര ലക്ഷം തിരിച്ചടക്കാനുമുണ്ട്.
എന്റെ പേരില്‍ 3.25 ലക്ഷം രൂപയും ഹയര്‍സെക്കണ്ടറി അധ്യാപികയായ ഭാര്യയുടെ പേരില്‍ 13 ലക്ഷം രൂപയും ട്രഷറി അക്കൗണ്ടിലുണ്ട്. ഞങ്ങള്‍ രണ്ട് പേരുടെ പക്കലും ഒരു തരി സ്വര്‍ണവുമില്ല. മക്കളും സ്വര്‍ണം ധരിക്കാറില്ല’ ഇഡി ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞു. അവര്‍ ചോദിച്ച എല്ലാ കാര്യങ്ങള്‍ക്കും വിശദീകരണം നല്‍കിയിട്ടുണ്ട്. സ്വത്ത് വിവരം സംബന്ധിച്ച രേഖകളുടെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. അത് ഉടനെ നല്‍കും. ‘കോണ്‍സുലേറ്റ് വഴി കിട്ടിയ ഖുറാന്‍ ആര്‍ക്കും വിതരണം ചെയ്തിട്ടില്ല. കോണ്‍സുലേറ്റ് നല്‍കിയത് നിരസിക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് ഏറ്റുവാങ്ങിയത്. കോവിഡ് ആയതിനാല്‍ എവിടെയും അത് വിതരണം നടത്തിയില്ല. സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. നിയമതടസ്സമുണ്ടെങ്കില്‍ തിരികെ നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്.’ ‘സ്വപ്നയെ നല്ല പരിചയമുണ്ട് എന്ന് പറഞ്ഞു. കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയ്ക്കാണ് പരിചയം. പലതവണ വിളിച്ചിട്ടുണ്ട്. അത് കോണ്‍സുലേറ്റ് ജനറലിനെ ഫൊണില്‍ കിട്ടാതെ വന്നപ്പോഴാണ്. യുഎഇയിലുള്ള നാട്ടുകാരുടെ പല പ്രശ്നങ്ങളും പരിഹരിക്കാനാണ് വിളിച്ചത്.
കോണ്‍സുലേറ്റില്‍ നിന്ന് എന്തെങ്കിലും സമ്മാനം കൈപ്പറ്റിയിട്ടുണ്ടോയെന്ന് ചേദിച്ചു. ഒരിക്കല്‍ അവിടെ പോയപ്പോള്‍ ചായ കുടിച്ചതല്ലാതെ മറ്റൊന്നും വാങ്ങിയിട്ടില്ലെന്ന് മറുപടിയും നല്‍കി. വഖഫ് ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ കോണ്‍സുലേറ്റുമായും ഉദ്യോഗസ്ഥരുമായും നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് വിശദീകരിച്ചു. എന്‍ഫോഴ്സ്മെന്റ് നോട്ടീസ് തന്റെ മലപ്പുറത്തെ മേല്‍വിലാസത്തിലാണ് ലഭിച്ചത്. വിവരം രഹസ്യമായി സൂക്ഷിക്കണമെന്നും പറഞ്ഞിരുന്നു. അതാണ് സ്വകാര്യ വാഹനത്തില്‍ പോയത്. താന്‍ രണ്ടര മണിക്കൂര്‍ അവിടെ ചെലവഴിച്ചു. എന്‍ഫോഴ്സ്മെന്റ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയാത്തതിന് താന്‍ എന്ത് പിഴച്ചു. നയതന്ത്ര ബഗേജ് വഴി നടത്തിയ സ്വര്‍ണ്ണക്കടത്തിനെ കുറിച്ചൊന്നും എനിക്ക് അറിയില്ല. ഇക്കാര്യത്തില്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല. ഏതന്വേഷണം നേരിടാനും തയ്യാറാണെന്ന് അറിയിച്ചു. വളരെ സൗഹാര്‍ദ്ദപരമായാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം – ജലീല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















