ഇനി രക്ഷയില്ല... ബിനീഷ് കോടിയേരി റിപ്പോർട്ട് പൂഴ്‌ത്തി രജിസ്‌ട്രേഷൻ വകുപ്പ്. ബിനാമികളെയും വീഴ്‌ത്തി ഇ ഡി മർമ്മം തകർക്കുന്നു
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ കേരളത്തിലെ ആസ്തിവകകള്‍ സംബന്ധിച്ച സംസ്ഥാന രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ അന്വേഷണ റിപ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ടുമെന്റിനു കൈമാറാന്‍ ആര്‍ക്കാണ് വിഷമം, എന്താണ് കാലതാമസം.
തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ബിനീഷ് കോടിയേരിക്ക് കോടികള്‍ വിലമതിക്കുന്ന സ്ഥലവും കെട്ടിടങ്ങളുമുണ്ടെന്ന റിപ്പോര്‍ട്ട് രജിസ്ട്രേഷന്‍ വകുപ്പിന്റെ കൈവശമുണ്ടെങ്കിലും സര്‍ക്കാര്‍ ഇടപെടലില്‍ ഈ റിപ്പോര്‍ട്ട് ഇഡിക്ക് കൈമാറാതെ ചവിട്ടിപ്പിടിക്കുകയാണ്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം 54-ാം വകുപ്പു പ്രകാരം ബിനീഷ് കോടിയേരിക്ക് കേരളത്തിലെ 14 ജില്ലകളിലുമുള്ള ആസ്തിവകകളുടെ വിവരം നല്‍കാന്‍ സെപ്റ്റംബര്‍ 11ന് എന്‍ഫോഴ്സ്മെന്റ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. സംസ്ഥാനത്തെ 314 രജിസ്ട്രാര്‍ ഓഫീസുകളിലിലും ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ വത്കരണം നടപ്പാക്കിയിട്ടുണ്ടെങ്കിലും ഒന്നര മാസത്തോളം പരിശോധന ഇഴയാന്‍ കാരണം സര്‍ക്കാരിന്റെ ഇടപെടലായിരുന്നു. ഒരു ദിവസംകൊണ്ടു പൂര്‍ത്തിയാക്കാവുന്ന അന്വേഷണം ഒന്നര മാസം വലിച്ചതിനു പിന്നില്‍ പിണറായി സര്‍ക്കാരിന്റെ ഇടപെടലുണ്ടായെന്നു വ്യക്തം.
സിപിഎം ഉദ്യോഗസ്ഥ യൂണിയന്‍ നിയന്ത്രണത്തിലുള്ള രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന് ഇരുട്ടടിയായിരുന്നു കോടിയേരിയുടെ മകനുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളുടെ കണക്കെടുപ്പ്. ഒരാഴ്ച മുന്‍പ് ഇതു സംബന്ധിച്ച കണക്കെടുപ്പു പൂര്‍ത്തിയാക്കിയെങ്കിലും സംഗതി ആകെ കുഴപ്പമാകുമെന്ന് വിവിധ ജില്ലകളിലെ രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ രഹസ്യ വിവരം നല്‍കിയതോടെയാണ് ബീനീഷ് കോടിയേരി മുങ്ങിയത്.
റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാനും ഇതിന്റെ അടിസ്ഥാനത്തില്‍ ബിനീഷിനെ ചോദ്യം ചെയ്യാനുമാണ് എന്‍ഫോഴ്സ്മെന്റ് അനുബന്ധ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാത്തിരിക്കുന്നത്. സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് പിടിച്ചുവയ്ക്കാനും പൂഴ്ത്താനുമാണ് നീക്കമെങ്കില്‍ അടുത്തയാഴ്ച എന്‍ഫോഴ്സ്മെന്റ് നേരിട്ട് രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ എത്തിയേക്കാം.
തോട്ടങ്ങളും ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും ഉള്‍പ്പെടെ ബിനീഷ് കോടിയേരിയുടെ ബിനാമി സ്വത്തുക്കളെക്കുറിച്ചും എന്‍ഫോഴ്സ്മെന്റിന് രഹസ്യ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പിന് ഉത്തരവായത്. ബിനീഷിന്റെ പേരിലുള്ള സ്വത്തു കണക്കെടുപ്പ് പൂര്‍ത്തിയാകും വരെ ഇവയുടെ വില്‍പനയും കൈമാറ്റവും തടഞ്ഞ് എന്‍ഫോഴ്സ്മെന്റ് ഉത്തരവായതും ഈ വകുപ്പുതല സഖാക്കളുടെ സ്വാധീനം വ്യക്തമായി അറിഞ്ഞുകൊണ്ടുതന്നെയാണ്. രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഉന്നത ഉദ്യോഗസ്ഥ വടക്കന്‍ ജില്ലയില്‍ സിപിഎമ്മിന്റെ അറിയപ്പെടുന്ന യൂണിയന്‍ നേതാവുമാണ്.
മയക്കുമരുന്നു കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ചൊവ്വാഴ്ച ബംഗളൂരിലെത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ബിനീഷ് ഒളിവില്‍ പോകാന്‍ കാരണമായത് രജിസ്ട്രേഷന്‍ വകുപ്പ് അനധികൃത സ്വത്തുക്കള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കുരുക്കാകുമെന്ന ഭീതിയിലാണ്.
സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരില്‍ പലരും ഇടതുപക്ഷ അനുഭാവികളും ബിനീഷ് കോടിയേരിയുടെ അടുപ്പക്കാരുമാണ്. വിവിധ ജില്ലകളില്‍ കോടിയേരി കുടുംബത്തിന്റെ ഇടപാടുകള്‍ കൃത്യമായി അറിയാവുന്നവരുമാണ് ഈ ഉദ്യോഗസ്ഥരില്‍ പലരും. 14 ജില്ലകളിലും നടത്തിയ പരിശോധനകളില്‍ ബിനീഷിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്തുവകകളുടെ വിവരങ്ങള്‍ കൃത്യമായി കണ്ടെത്തിയിരുന്നു. തിരുവനന്തപുരം കഴക്കൂട്ടത്തും മുട്ടടയിലും കണ്ണായ സ്ഥലത്തെ ആസ്ഥികള്‍ക്കുപുറമെ മറ്റ് ആസ്തി വകകളും ഇതില്‍പ്പെടും.
കൊല്ലം തമിഴ് നാട് അതിര്‍ത്തിയില്‍ രണ്ടായിരം ഏക്കറോളം വരുന്ന തോട്ടം സംബന്ധിച്ച് കഥകള്‍ പാട്ടാണെങ്കിലും ഇതില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല.ബാംഗളൂരു മയക്കുമരുന്നു കടത്ത് കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന രണ്ടാം പ്രതി അനീഷ് മുഹമ്മദിനൊപ്പം മയക്കുമരുന്ന് ഇടപാടും പണം കൈമാറ്റവും സംബന്ധിച്ച് ബിനീഷ് കോടിയേരിയെ ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് ചൊവ്വാഴ്ച ബാംഗളൂരിലേക്ക് രണ്ടാം വട്ടവും വിളിപ്പിച്ചത്. ബാംഗളൂരിലെ ശാന്തിനഗറിലുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറുടെ ഓഫീസില്‍ ബിനീഷിനോടു
ഹാജരാകാന്‍ പറഞ്ഞു.
അനീഷ് മുഹമ്മദിനെ നാലു ദിവസത്തേക്ക് ജൂഡിഷ്യല്‍ കസ്റ്റഡിയിലെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് തീരുമാനിച്ചപ്പോഴേ ബിനീഷിന് അപകടം മണത്തിരുന്നു. ചൊവ്വാഴ്ച തന്നെ എന്‍ഫോഴ്സ്മെന്റ് ബിനീഷിനെ വിവിധ അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ബാംഗളൂരുവില്‍ അറസ്റ്റു ചെയ്തശേഷമായിരിക്കും അനീഷ് മുഹമ്മദിനൊപ്പം ചോദ്യം ചെയ്യുകയെന്നും വ്യക്തമായതതോടെ പിടികൊടുക്കുന്നത് അപകടമാണെന്ന് ബീനീഷിന് വക്കീല്‍ ഉപദേശം കിട്ടി.
ഇതോടെയാണ് സുഖമില്ലെന്ന പേരില്‍ ബിനീഷ് മുങ്ങിനടക്കുന്നത്. ബിനീഷ് കോടിയേരി ചൊവ്വാഴ്ച ബാംഗളൂരില്‍ എത്താതിരുന്നതിനാല്‍ അനീഷ് മുഹമ്മദിനെ എന്‍ഫോഴ്സ്മെന്റ് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങാതെ ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. ബാംഗളൂര്‍ കല്യാണ്‍ നഗറില്‍ റെസ്റ്റോറന്റ് തുടങ്ങാന്‍ ബിനീഷ് കോടിയേരി പണം നല്‍കി സഹായിച്ചതായി അനീഷ് ആവര്‍ത്തിച്ചു. വിവിധ ബാങ്കുകളിലെ 20 അക്കൗണ്ടുകളില്‍ നിന്ന് 30 ലക്ഷം രൂപ അനീഷ് മുഹമ്മദിന്റെ അക്കൗണ്ടില്‍ എത്തിയതില്‍ ആറു ലക്ഷമേ ബിനീഷിന്റെ വിഹിതം ഉള്ളുവെന്നാണ് ബീനിഷ് പറയുന്നത്.
എന്നാല്‍ ഈ തുക കൂടാതെ മറ്റ് പല തവണ ബിനീഷ് കോടിയേരി അനീഷ് മുഹമ്മദിന് വന്‍തോതില്‍ പണം നല്‍കിയെന്നും ഇവ മയക്കുമരുന്ന് എത്തിക്കാനും വിതരണത്തിനുമായിരുന്നുവെന്നാണ് എന്‍ഫോഴ്സ്മെന്റ് സംശയിക്കുന്നത്. പലപ്പോഴായി ബിനീഷ് കോടിയേരി അനീഷ് മുഹമ്മദും ഇയാളുടെ മയക്കുമരുന്നു കൂട്ടാളികളുമായി നടത്തിയ ഇടപാടുകള്‍ക്കൊപ്പമാണ് കേരളത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള രേഖകളും ഇഡി ശേഖരിച്ചിരിക്കുന്നത്. കേരളത്തില്‍ വിവിധ ജില്ലകളില്‍ ബിനീഷ് കോടിയേരി സ്വത്തുവകകള്‍ സമ്പാദിച്ചപ്പോള്‍ അതിനുള്ള പണം മയക്കുമരുന്നു ഇടപാടുകളില്‍ നിന്നാണോ എത്തിയത് എന്നതുള്‍പ്പെടെ വിവരങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.
"
https://www.facebook.com/Malayalivartha