എങ്ങനെ കണ്ണ് നിറയാതിരിക്കും... ക്വാറന്റീന്‍ സെല്ലിലുള്ള ബിനീഷ് കോടിയേരിയെ ഇന്ന് സാധാരണ സെല്ലിലേക്കു മാറ്റും; സുരക്ഷ കൂടി കണക്കിലെടുത്താണ് പെട്ടന്നുള്ള തീരുമാനം; ഇനി ടിവിയും കണ്ട് കിടന്നുറങ്ങാന്‍ പറ്റില്ല; ഭക്ഷണം ഉള്‍പ്പെടെയുള്ളവ സെല്ലില്‍ എത്തിക്കും

ബിനീഷ് കോടിയേരിയെ ഓര്‍ത്ത് മലയാളിക്ക് വലിയ സങ്കടമാണ്. എങ്കിലും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ മകന് ഈ ഗതി വന്നല്ലോ. മകന്‍ കാരണം അച്ഛന്റെ ജോലി കൂടി പോയത് മിച്ചം. കേരളത്തിലായിരുന്നെങ്കില്‍ കാണാമായിരുന്നു. ഈ പയ്യനെന്തിന് കേരളത്തിന് പുറത്ത് പോയി ബിസിനസ് ചെയ്തത്. എന്നുമാത്രമല്ല എന്തിന് പോയ് പിടികൊടുത്തു. ഒരായിരം ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ഒന്നിനും ഉത്തരമില്ല.
പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ക്വാറന്റീന്‍ സെല്ലിലുള്ള ബിനീഷ് കോടിയേരിയെ ഇന്ന് സാധാരണ സെല്ലിലേക്കു മാറ്റിയേക്കുമെന്നാണ് സൂചന. സുരക്ഷ കൂടി കണക്കിലെടുത്താകും തീരുമാനം. അതേസമയം, ജാമ്യാപേക്ഷ പരിഗണിക്കുന്ന 18 വരെ ഇവിടെ തുടരാനുള്ള സാധ്യതയുമുണ്ട്. ഭക്ഷണവും മറ്റും സെല്ലില്‍ എത്തിച്ചു കൊടുക്കുകയാണ്.
ഇതിനിടെ, വിളിപ്പിക്കുമ്പോള്‍ മാത്രം ഹാജരായാല്‍ മതിയെന്ന് ഇഡി ഉദ്യോഗസ്ഥര്‍ ഫോണില്‍ അറിയിച്ചതായി കമ്മനഹള്ളി ഹയാത്ത് റസ്റ്ററന്റ് നടത്തിപ്പില്‍ അനൂപ് മുഹമ്മദിന്റെ പങ്കാളിയായ റഷീദ് പറഞ്ഞു. ഒക്ടോബര്‍ 27ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി അയച്ച നോട്ടിസ് 2 നാണു റഷീദ് കൈപ്പറ്റിയത്. പിറ്റേന്ന് ഇഡി ഓഫിസിലേക്കു വിളിച്ചപ്പോഴാണു പുതിയ നിര്‍ദേശം ലഭിച്ചത്. ബിനീഷിന്റെ ബെനാമിയെന്നു സംശയിക്കുന്ന അബ്ദുല്‍ ലത്തീഫ്, അക്കൗണ്ടിലേക്കു പണം അയച്ച അനിക്കുട്ടന്‍, എസ്.അരുണ്‍ എന്നിവരെയും ഇഡി ചോദ്യം ചെയ്യാനുണ്ട്.
അഭിനേതാവ്, ക്രിക്കറ്റ് കളിക്കാരന്‍, ബിസിനസ് മാന്‍, മാനവികവാദി, സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ എന്നിങ്ങനേയാണ് സമൂഹമാധ്യമങ്ങളില്‍ ബിനീഷ് കോടിയേരി സ്വയം വിശേഷിപ്പിക്കുന്നത്.
വയസ്സ് 36 ആയതേയുള്ളൂ. പക്ഷെ ഏറെ വിവാദങ്ങളും കേസുകളും നിറഞ്ഞ ജീവിതമാണു ബിനീഷിന്റേത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയില്ലെങ്കിലും വിദേശത്തെ മലയാളിയുടെ കമ്പനിയില്‍ വൈസ് പ്രസിഡന്റ് പദവിയും മികച്ച ശമ്പളവും നേടി. പക്ഷേ, മിക്കവാറും സമയം കേരളത്തില്‍ തന്നെയായിരുന്നു. സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചു പലവട്ടം ആരോപണമുയര്‍ന്നു.
മൂത്ത സഹോദരന്‍ ബിനോയിയെക്കാള്‍ വാര്‍ത്തകളില്‍ നിറഞ്ഞതും ബിനീഷ്. 2001മുതലാണ് ജനം ഈ പേര്‍ കേട്ടുതുടങ്ങുന്നത് എ.കെ. ആന്റണി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ തലസ്ഥാനത്തു നടന്ന ഒട്ടേറെ എസ്എഫ്‌ഐ സമരങ്ങളില്‍ മുന്‍നിരയില്‍.
മാര്‍ ഇവാനിയോസ് കോളജിലും ലോ കോളജിലും ആയിരുന്നു പഠനമെങ്കിലും എപ്പോഴും എസ്എഫ്‌ഐയുടെ തട്ടകമായ യൂണിവേഴ്‌സിറ്റി കോളജും ഗവ. ആര്‍ട്‌സ് കോളജും ആയിരുന്നു താവളം. 2001ലെ വിദ്യാഭ്യാസ സമരത്തിന്റെ ഭാഗമായി പൊലീസിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞതിനും 2003ല്‍ നന്ദാവനം എആര്‍ ക്യാംപില്‍ 4 പൊലീസുകാരെ ആക്രമിച്ചു വിദ്യാര്‍ഥികളെ മോചിപ്പിച്ചതിനും കേസെടുത്തിരുന്നെങ്കിലും കോടിയേരി ആഭ്യന്തര മന്ത്രിയായെത്തിയപ്പോള്‍ പിന്‍വലിച്ചു. വിദ്യാര്‍ഥി സമരത്തിനിടെ അറസ്റ്റ് ചെയ്തപ്പോള്‍, കോടിയേരി എത്തിയാണ് ഒരിക്കല്‍ പൊലീസ് ജീപ്പില്‍ നിന്നു പിടിച്ചിറക്കി മോചിപ്പിച്ചത്. പിന്നീടാണ് ബിസിനസുകളില്‍ പച്ചപിടിച്ചത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന റജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരതിയപ്പോള്‍ ബിനീഷ് കോടിയേരിയുടെ പേരില്‍ സംസ്ഥാനത്തു കണ്ടെത്തിയത് 2 സമ്പാദ്യം മാത്രമെന്നാണ് പറഞ്ഞത്. രേഖയില്‍ രണ്ടിടത്തേ ഭൂമിയുള്ളൂവെങ്കിലും ബെനാമി പേരുകളില്‍ നിക്ഷേപങ്ങള്‍ ഉണ്ടാകാമെന്ന സംശയത്തിലാണ് ഇഡി. തിരുവനന്തപുരം നഗരത്തില്‍ മരുതംകുഴിയിലാണു വീടുള്ളത്. കോടിയേരിയിലെ തറവാട്ടുസ്വത്ത് ഭാഗം വച്ചുകിട്ടിയ ഭൂമിയാണു മറ്റൊരുസമ്പാദ്യമായി രേഖയിലുള്ളത്.
ആര്‍ഭാട ജീവിതമാണു ബിനീഷ് നയിച്ചിരുന്നതെന്നാണ് ഇഡിക്കു ലഭിച്ച വിവരം. തുടര്‍ച്ചയായ വിദേശയാത്രകള്‍. ബിസിനസ് ഇടപാടുകള്‍ മിക്കതും വിദേശത്ത്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസം. സുഹൃത്തുക്കള്‍ക്കും മറ്റും സമ്മാനിച്ചിരുന്നതു വിലകൂടിയ വിദേശ വസ്തുക്കള്‍. സ്വന്തം കാറിന്റെ കെഎല്‍01 ബികെ 0001 എന്ന നമ്പര്‍ തന്നെ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റ് ആയിരുന്നു. അങ്ങനെയുള്ള ബിനീഷിനാണ് സാധാരണ സെല്ലില്‍ കഴിയേണ്ട യോഗം വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha























