ഒട്ടും പ്രതീക്ഷിച്ചില്ല... കേരളത്തെ ബംഗാളാക്കാന്‍ താത്പര്യമില്ലെന്ന സിപിഎം ദേശീയ നേതൃത്വത്തിന്റെ ഉറച്ച നിലപാടിന് മുന്നില്‍ മുഖ്യമന്ത്രിയുടെ തലകുനിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിക്ക് കീഴടക്കുന്നു

അങ്ങനെ ചരിത്രത്തിലെ ആ അത്യപൂര്‍വ സംഭവം അരങ്ങേറുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിക്ക് കീഴടക്കുന്നു. കേരളത്തെ ബംഗാളാക്കാന്‍ താത്പര്യമില്ലെന്ന സി പി എം ദേശീയ നേതൃത്വത്തിന്റെ ഉറച്ച നിലപാടിന് മുന്നിലാണ് മുഖ്യമന്ത്രിയുടെ തലകുനിഞ്ഞത്.
പോലിസ് നിയമത്തിലെ പുതിയ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായിയുടെ പ്രഖ്യാപനം അതാണ് തെളിയിക്കുന്നത്. അങ്ങനെ സി.പി.എം. എന്ന പാര്‍ട്ടി തിരിച്ചുവരുന്നു. ഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെങ്കില്‍ മറ്റൊരു ഓര്‍ഡിനന്‍സ് കൊണ്ടുവരണം. എന്നാല്‍ തലതാഴ്ത്താന്‍ തയ്യാറല്ലാത്ത മുഖ്യമന്ത്രി അതിന് പെട്ടെന്ന് തയ്യാറാകുമെന്ന് കരുതുക വയ്യ. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ കോടിയേരി ഇല്ലാതായതു പോലെ ഒരു സുപ്രഭാതത്തില്‍ പിണറായിയും ഇല്ലാതാകും. അത് തീര്‍ത്തും അപ്രതീക്ഷിതമായിരിക്കും.
ഇതുവരെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസാണ് കേരളത്തില്‍ സി.പി.എമ്മിനെ നയിച്ചിരുന്നത്. പാര്‍ട്ടിയും പാര്‍ട്ടി സെക്രട്ടറിയുമെല്ലാം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമായിരുന്നു. പാര്‍ട്ടിയോട് അദ്ദേഹം കടക്ക് പുറത്ത് എന്നാണ് ആജ്ഞാപിച്ചു കൊണ്ടിരുന്നത്. തന്റേടവും ധിക്കാരവും കൈമുതലാക്കി നടത്തിയ അശ്വമേധത്തിന്റെ പരിണിതഫലമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
പുരയ്ക്ക് മീതെ തഴച്ചു വളര്‍ന്ന വന്‍മരമാണ് പിണറായി വിജയന്‍. 1998 മുതല്‍ 2015 വരെ നീണ്ട 17 വര്‍ഷം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പദവി വഹിച്ചതിനു ശേഷമാണ് പിണറായി വിജയന്‍ 2016ല്‍ കേരള മുഖ്യമന്ത്രിയായത്. 2018ല്‍ തൃശ്ശൂരില്‍ നടന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തോടെ പിണറായി വിജയന്‍ പാര്‍ട്ടിയിലും ഭരണത്തിലും ഒരുപോലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി. വി എസ് അച്യുതാനന്ദന്റെ അപ്രമാദിത്വം അരിഞ്ഞുവീഴ്ത്തികൊണ്ടാണ് അദ്ദേഹം പാര്‍ട്ടിയെയും കേരളത്തെയും പിടിച്ചടക്കിയത്.
സി.പി.എമ്മില്‍ ഇനി വിഭാഗീയതയില്ല എന്ന് തൃശ്ശൂരില്‍ അന്നത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രഖ്യാപനം പിണറായിയുടെ നേതൃത്വത്തിനുള്ള അംഗീകാരമായിരുന്നു. വി.എസ്. പക്ഷത്തെ അദ്ദേഹം പൂര്‍ണ്ണമായി വെട്ടി നിരത്തി. സി പി എം എന്ന പാര്‍ട്ടിയെ അദ്ദേഹം പിണറായിയുടെ തൊഴുത്തില്‍ കൊണ്ടുകെട്ടി.
മുഖ്യമന്ത്രിയായതിന് പിന്നാലെയാണ് പിണറായി സര്‍ക്കാര്‍ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥ് നിയമിക്കപ്പെട്ടത്. നവ ഉദാരവത്കരണ സാമ്പത്തിക നയത്തിന്റെ വക്താവായ ഗീത ഇടതുപക്ഷ സര്‍ക്കാരിന്റെ ഉപദേഷ്ടവാകുന്നതിന് മൂക സാക്ഷിയാകാന്‍ മാത്രമേ സി.പി.എം. ദേശീയ നേതൃത്വത്തിന് കഴിഞ്ഞുള്ളു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്കും പാര്‍ട്ടി സഹയാത്രികരും സാമ്പത്തിക ശാസ്ത്രജ്ഞരുമായ പ്രഭാത് പട്‌നായിക്കിനെപ്പോലുള്ളവര്‍ക്കും നിശബ്ദരാകാന്‍ മാത്രമേ കഴിയുമായിരുന്നുള്ളു. സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് ഐസക്കിനും ഗീത അപ്രാപ്യയായിരുന്നു.
2018ലാണ് പത്ത് ലക്ഷം പേരുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്ന കിരണ്‍ സര്‍വ്വെ പദ്ധതി ഇടതുപക്ഷ സര്‍ക്കാര്‍ തുടങ്ങിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങിയ പദ്ധതിയാണ് പുതിയ പേരില്‍ പ്രത്യക്ഷപ്പെട്ടത്. വി.എസ്. അച്ച്യുതാനന്ദന്റെ നേതൃത്വത്തില്‍ സി.പി.എം. ഉയര്‍ത്തിയ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ പദ്ധതി പിന്‍വലിച്ചത്. അന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ആരാഗ്യ മന്ത്രിയായിരുന്ന വി എസ് ശിവകുമാറിനെതിരെ ആരേപണം ഉയര്‍ന്ന പദ്ധതിയായിരുന്നു ഇത്. യുഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാകുമ്പോള്‍ അഴിമതി കൂടെപിറപ്പായിരിക്കും.
കോവിഡ് 19ന്റെ മറപിടിച്ച് സ്പ്രിങ്ക്‌ളര്‍ ഇടപാട് കൊണ്ടുവന്നതും ദേശീയ നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറി കടന്നായിരുന്നു. തനിക്കാണ് ഇതിന്റെ ഉത്തരവാദിത്തമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ചാനലുകള്‍ തോറും കയറിയിറങ്ങിയപ്പോള്‍ അതിനെ ന്യായീകരിക്കേണ്ട ഗതികേടാണ് പാര്‍ട്ടിക്കുണ്ടായത്. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഇളിഭ്യമായ മുഖമാണ് അന്ന് കേരളം കണ്ടത്. ശിവശങ്കരന് മുമ്പില്‍ സി പി എം തലകുമ്പിട്ട കാഴ്ച കണ്ട് കേരളം ഞ്ഞെട്ടി.
വിദ്യാര്‍ത്ഥികളും ഇടത് സഹയാത്രികരുമായിരുന്ന അലന്‍ താഹമാര്‍ യു.എ.പി.എ. ചുമത്തപ്പെട്ട് പത്തു മാസം ജയിലില്‍ കിടന്നപ്പോഴും മുഖ്യമന്ത്രി ചുമതല വഹിക്കുന്ന പോലിസ് വകുപ്പിന് മുന്നില്‍ പാര്‍ട്ടി വെറും നോക്കുകുത്തിയായി. പിണറായിയുടെ വിശ്വസ്തനായ മുന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മക്കള്‍ ഉള്‍പെട്ട കേസുകളിലും പാര്‍ട്ടി നേരിട്ടത് ഇതേ പ്രതിസന്ധിയാണ്. വി.എസ്. പാര്‍ട്ടിയില്‍ സജീവമല്ലാത്തതിനെച്ചൊല്ലി പാര്‍ട്ടി പ്രവര്‍ത്തകര്‍ വിലപിച്ച ദിനങ്ങളായിരുന്നു ഇത്. വി എസ് ഉണ്ടായിരുനെങ്കില്‍ ഇതെല്ലാം ചോദ്യം ചെയ്യപ്പെടുമെന്ന് കരുതുന്നവര്‍ ധാരാളം.
സ്വര്‍ണ്ണക്കടത്തും ലൈഫ് മിഷന്‍ വിവാദവും മയക്കുമരുന്ന് കേസുമൊക്കെയായി പാര്‍ട്ടി കൂടുതല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങവെ, ഒടുവില്‍ പാര്‍ട്ടി നേതൃത്വം തിരിച്ചുവരുന്ന കാഴ്ചയാണ് കോടിയേരിയുടെ സ്ഥാനചലത്തില്‍ കണ്ടത്. പിണറായിയുടെ അടിമയായിരുന്ന കോടിയേരിയെ പാര്‍ട്ടി ദേശീയ നേതൃത്വം നിഷ്‌കരുണം വലിച്ചെറിഞ്ഞു. കണ്ണൂര്‍കാരനല്ലാത്ത വിജയരാഘവനെ പാര്‍ട്ടി സെക്രട്ടറിയാക്കി. ഇന്ത്യയില്‍ പാര്‍ട്ടിക്ക് അവശേഷിക്കുന്ന ഏക സ്ഥലമാണ് കേരളം. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇവിടം കൈവിട്ടാലുണ്ടാവുന്ന ആഘാതം പാര്‍ട്ടി നേതൃത്വം കൃത്യമായി തിരിച്ചറിയുന്നുവെന്നതിന്റെ സൂചനയാണിത്.
ഈ തിരിച്ചറിവാണ് ഇപ്പോള്‍ പോലിസ് നിയമ ഭേദഗതിയില്‍നിന്ന് പിന്മാറാനുള്ള തീരുമാനത്തിലേക്ക് പാര്‍ട്ടിയെ നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ തന്നിഷ്ടത്തിന് നില്‍ക്കാന്‍ പാര്‍ട്ടിയെ കിട്ടില്ലെന്ന സന്ദേശമാണിത്. വിവാദങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി പാര്‍ട്ടിയെ ഉലയ്ക്കുന്നതിനിടയില്‍ ഇങ്ങനെയൊരു നിയമം എന്തിനെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ചോദ്യം മുഖ്യമന്ത്രി പിണറായിക്ക് അവഗണിക്കാനാവതെ വന്നിരിക്കുന്നു.
ജ്യോതി ബസുവും ബുദ്ധദേവും നയിച്ച ബംഗാളിലെ സി.പി.എം. സര്‍ക്കാരുകള്‍ നേരിട്ട പ്രതിസന്ധിയുടെ ആവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് കേന്ദ്ര നേതൃത്വം കരുതുന്നു.
കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടപ്പോള്‍ അതിനതെിരെ സുപ്രീം കോടതിയില്‍ പോയ നേതാവാണ് യച്ചൂരി. സുപ്രീം കോടതിയുടെ അനുമതിയോടെയാണ് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കശ്മീരിലെ പാര്‍ട്ടി നേതാവ് തരിഗാമിയെ സന്ദര്‍ശിച്ചത്.
ഡല്‍ഹി കലാപത്തില്‍ യെച്ചൂരിയെ ഡല്‍ഹി പോലിസ് കുറ്റപ്പെടുത്തിയതും ഈ ഘട്ടത്തില്‍ ഓര്‍ക്കണം . പൗരത്വ ഭേഗദതി നിയമ (സി.എ.എ.)ത്തിനെതിരെ പ്രക്ഷോഭം നടത്താന്‍ യെച്ചൂരി ജനങ്ങളെ പ്രകോപിപ്പിച്ചു എന്നാണ് കുറ്റപത്രത്തില്‍ പോലിസ് പറഞ്ഞത്.
ഡല്‍ഹി പോലിസിന്റെ ഈ നടപടിയെക്കുറിച്ച് ഡെക്കാന്‍ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ യെച്ചുൂരി പറഞ്ഞത് ഇതാണ്: ''ഇതൊരു രാഷ്ട്രീയ നായാട്ടാണ്. ഈ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ നിശ്ശബദ്മാക്കാനുള്ള നീക്കം.'' ഇതാണ് കേരളത്തിലും സംഭവിച്ചിരിക്കുന്നത്.
66 എയ്‌ക്കെതിരെ പാര്‍ലമെന്റില്‍ ഏറ്റവും ശക്തമായി ഉയര്‍ന്ന സ്വരങ്ങളിലൊന്ന് മുന്‍ എം പി,പി രാജീവിന്റേതായിരുന്നു. 2012 ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പി. രാജീവ് ഇങ്ങനെ പറഞ്ഞു: ''നമ്മുടെ രാജ്യത്ത് പത്ര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പ്രത്യേക നിയമമില്ലെന്ന് നമുക്കറിയാം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)ന്റെ വ്യാഖ്യാനമാണ് സംസാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നത്. മാദ്ധ്യമങ്ങള്‍ ഈ സ്വാതന്ത്ര്യമാണ് അനുഭവിക്കുന്നത്. എന്തുകൊണ്ടാണ് ഈ സ്വാതന്ത്ര്യം ഇപ്പോള്‍ നവമാദ്ധ്യമങ്ങള്‍ക്ക് (സാമൂഹ്യ മാദ്ധ്യമങ്ങള്‍) നിഷേധിക്കപ്പെടുന്നത്?
യച്ചൂരിയും രാജീവുമെല്ലാം മൂക്കത്ത് വിരല്‍ വച്ച് നില്‍ക്കുമ്പോഴാണ് പിണറായി കേരളത്തിന്റെ വായ മൂടി കെട്ടിയത്.അങ്ങനെയാണ് ഉത്തമരായ കമ്യൂണിസ്റ്റുകാരെയെല്ലാം ആവേശ ഭരിതരാക്കികൊണ്ട് സി പി എം തിരിച്ചുവന്നിരിക്കുന്നത്.
"
https://www.facebook.com/Malayalivartha























